ആപ്പ്ജില്ല

നികത്താനാകാത്ത നഷ്ടം: അരുൺ ജെയ്റ്റ്‌ലിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

മികച്ച പാർലമെന്റേറിയനെയും നിയമ വിദഗ്‌ധനെയുമാണ് ജെയ്റ്റിലിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് രാഷ്‌ട്രപതി. പതിറ്റാണ്ടുകളായുള്ള സുഹൃത്ബന്ധമായിരുന്നു ജെയ്റ്റ്ലിയുമായി ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Samayam Malayalam 24 Aug 2019, 2:29 pm
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തിൽ ആദരാഞ്‌ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഏറെ കാലം രോഗങ്ങളോട് പൊരുതിയ അരുൺ ജെയ്റ്റ്‌ലിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. മികച്ച അഭിഭാഷകനും പാർലമെന്റേറിയനും മികച്ച കേന്ദ്രമന്ത്രിയുമായിരുന്ന ജെയ്റ്റ്‌ലി രാഷ്ട്രനിർമിതിക്കായി അഹോരാത്രം യത്‌നിച്ച നേതാവായിരുന്നെന്നും രാഷ്‌ട്രപതി അനുസമരിച്ചു.
Samayam Malayalam Arun Jaitley



പ്രധാനമന്ത്രി നരേന്ദ്ര മോദി ജെയ്റ്റ്‌ലിയുടെ കുടുംബത്തെ ദുഃഖം അറിയിച്ചു. പതിറ്റാണ്ടുകളായി കാത്ത് സൂക്ഷിച്ചിരുന്ന സുഹൃത്ബന്ധമാണ് തനിക്ക് ജെയ്റ്റ്‌ലിയുമായി ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മികച്ച രാഷ്ട്രീയനേതാവായിരുന്ന ജെയ്റ്റ്‌ലി നിയമവിദഗ്ധൻ കൂടിയായിരുന്നെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. വിദ്യാർഥി നേതാവായിരുന്ന ജെയ്റ്റ്‌ലി ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരാവസ്ഥക്കാലത്ത് ശക്തമായ സമരനേതൃത്വം നൽകിയെന്നും പ്രധാനമന്ത്രി കുറിച്ചു.


വിലമതിക്കാനാവാത്ത സുഹൃത്തിനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും മോദി കൂട്ടിച്ചേർത്തു. ബിജെപിയുടെ പ്രത്യാശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കുന്നതിക്കുന്നതിൽ ജെയ്റ്റ്‌ലി വഹിച്ച പങ്ക് ചെറുതല്ല. ആർക്കും പകരം വെക്കാൻ കഴിയാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം ബാക്കി വെച്ച വിലമതിക്കാനാവാത്ത ഓർമ്മകൾ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഡൽഹി എയിംസ് ആശുപത്രിയിൽ അൽപം മുൻപായിരുന്നു അരുൺ ജെയ്റ്റ്‌ലിയുടെ അന്ത്യം. കഴിഞ്ഞ ഒമ്പതിനാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് ജെയ്റ്റ്‌ലിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഷമ സ്വരാജിന്റെ മരണത്തിന് പിന്നാലെ ബിജെപിക്ക് കരുത്തനായ മറ്റൊരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക രോഗം, ക്യാൻസർ എന്നിവ ജെയ്റ്റിലിയെ അലട്ടിയിരുന്നു.

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി അന്തരിച്ചു അന്തരിച്ചു

രോഗത്തെ തുടർന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നതിനെ തുടർന്ന് ജെയ്റ്റ്‌ലി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. എന്നാൽ, രോഗാവസ്ഥയിലും കശ്‌മീർ വിഷയത്തിൽ വിശദമായ വിലയിരുത്തൽ നടത്തുകയും ലേഖനം എഴുതുകയും ചെയ്തിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു എന്ന് എയിംസ് ഇടക്ക് അറിയിച്ചിരുന്നെങ്കിലും പിന്നീട് ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമായതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

മോദിയെ ജനകീയ നേതാവാക്കുന്നതിൽ ജെയ്റ്റ്‌ലി വലിയ പങ്കു വഹിച്ചു. അടിയന്തരാവസ്ഥാകാലത്ത്‌ ജയപ്രകാശ് നാരായണന്റെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ ഭാഗമായി ജെയ്റ്റ്‌ലി പ്രവർത്തിച്ചു. ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായി പ്രക്ഷോഭത്തിൽ പങ്കെടുത്തു. തുടർന്ന് 19 മാസ കാലം ജയിൽ വാസമനുഭവിച്ചു. 12 വർഷത്തോളം ഗുജറാത്തിനെ പ്രതിനിധീകരിച്ച് ജെയ്റ്റ്‌ലി രാജ്യസഭയിലെത്തി. കേന്ദ്ര വാർത്താവിതരണമന്ത്രി, കേന്ദ്ര ധനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു.

മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ഉയർത്തി കൊണ്ടു വരുന്നതിൽ ജെയ്റ്റ്‌ലി വലിയ പങ്കു വഹിച്ചു. ജനകീയ നേതാവായിരുന്നില്ലെങ്കിലും തന്ത്രശാലിയായ നേതാവിനെയാണ് ബിജെപിക്ക് അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തിലൂടെ നഷ്ടമായത്. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ വലിയ പിന്തുണ നൽകികൊണ്ട് മോദി സർക്കാരിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാൻ ചുക്കാൻ പിടിച്ച നേതാവായിരുന്നു അരുൺ ജെയ്റ്റ്‌ലി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്