ആപ്പ്ജില്ല

അഞ്ച് രാജ്യങ്ങൾ, നാല് അവതാരങ്ങൾ, 26 വർഷം ഒളിവുജീവിതം; അധോലോക നായകന്‍റെ ജീവിതം

ദക്ഷിണാഫ്രിക്കയിൽ നിന്ന് പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ കഴിഞ്ഞദിവസമാണ് ഇന്ത്യയിലെത്തിച്ചത്. മൂന്നുപതിറ്റാണ്ടോളം നീളുന്ന ഒളിവു ജീവിതത്തിനു ശേഷമാണ് പൂജാരി പിടിയിലാകുന്നത്. സിനിമാകഥകളെ വെല്ലുന്ന ജീവിതമാണ് രവി പൂജാരിയുടേതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 26 വർഷം നീണ്ട ഒളിവുജീവിതത്തിനിടെ അഞ്ച് രാജ്യങ്ങളിൽ നാല് പേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്.

Samayam Malayalam 25 Feb 2020, 3:54 pm
ദക്ഷിണാഫ്രിക്കയിൽ നിന്ന് പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ കഴിഞ്ഞദിവസമാണ് ഇന്ത്യയിലെത്തിച്ചത്. മൂന്നുപതിറ്റാണ്ടോളം നീളുന്ന ഒളിവു ജീവിതത്തിനു ശേഷമാണ് പൂജാരി പിടിയിലാകുന്നത്. സിനിമാകഥകളെ വെല്ലുന്ന ജീവിതമാണ് രവി പൂജാരിയുടേതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 26 വർഷം നീണ്ട ഒളിവുജീവിതത്തിനിടെ അഞ്ച് രാജ്യങ്ങളിൽ നാല് പേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്.
Samayam Malayalam ravi pujari gangster absconding for 26 years lived in five countries in four identities before nabbed and extradited to india
അഞ്ച് രാജ്യങ്ങൾ, നാല് അവതാരങ്ങൾ, 26 വർഷം ഒളിവുജീവിതം; അധോലോക നായകന്‍റെ ജീവിതം


​ആദ്യം കടന്നത് നേപ്പാളിലേക്ക്

1994 മുതൽ 26 വർഷക്കാലമായി ഒളിവ് ജീവിതത്തിലാണ് രവി പൂജാരി. മുംബൈയിൽ ഗുരുതരമായ നിരവധി കേസുകളിൽ ഉൾപ്പെട്ടതോടെയാണ് രവി പൂജാരി പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. അധോലോക നായകനായ ഛോട്ടാ രാജന്‍റെ കൂട്ടാളിയാണ് ഇയാളെന്ന് പോലീസ് അന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൂജാരി നേപ്പാളിലേക്ക് കടക്കുന്നതെന്നാണ് കർണാടക പോലീസ് എഡിജിപി അമർ കുമാർ പാണ്ഡെ പറയുന്നത്. നേപ്പാളിൽ നിന്ന് ബാങ്കോക്കിലേക്കായിരുന്നു രവി പൂജാരി കടന്നത്.

​നാല് വർഷങ്ങൾക്ക് ശേഷം ബാങ്കോക്കിലേക്ക്

1994- 98 കാലഘട്ടത്തിൽ രവി പൂജാരി തന്‍റെ പ്രവർത്തനങ്ങൾ നടത്തിയത് നേപ്പാളിൽ നിന്നായിരുന്നു. പിന്നീട് 1999 ന്‍റെ അവസാനത്തിലോ 2000ത്തിന്‍റെ തുടക്കത്തിലോയാണ് ഇയാൾ ബാങ്കോക്കിലേക്ക് താവളം മാറ്റുന്നത്. പോലീസ് തന്നെ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് മനസിലായതോടെയാണ് ഇയാൾ നേപ്പാൾ വിടാൻ നിർബന്ധിതനായത്. തുടർന്ന് 2003വരെ ബാങ്കോക്കിലായിരുന്നു പൂജാരിയുടെ പ്രവർത്തനം. കസിനോയിലും ഡാൻസ് ബാറുകളിലും വലിയ നിക്ഷേപമാണ് ഇക്കാലത്ത് ഇദ്ദേഹം നടത്തിയത്. അവിടുത്തെ ഗ്യാങ്ങുകളുമായി അകന്നതോടെ ബാങ്കോക്ക് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ പൂജാരി 2003ന്‍റെ മധ്യത്തിൽ സുഡാനിലേക്ക് ചേക്കറുകയായിരുന്നെന്നും പോലീസ് പറയുന്നു.

​വസ്ത്ര വ്യാപരമേഖലയും തകർച്ചയും

സുഡാനിലെത്തിയ രവി പൂജാരി വസ്ത്രവ്യാപാര രംഗത്താണ് നിക്ഷേപം നടത്തിയത്. തുടക്കത്തിൽ ബിസിനസിൽ കുറച്ച് ലാഭം നേടാൻ കഴിഞ്ഞെങ്കിലും പിന്നീട് പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ ബുർകിന ഫസോയിലേക്ക് താവളം മാറ്റുകയായിരുന്നു. കൊള്ളയും കൊലപാതകവുമായി തന്‍റെ അധോലോക പ്രവർത്തനങ്ങൾ പൂജാരി ഈ സമയത്തും തുടരുന്നുണ്ടായിരുന്നു. 'ചലച്ചിത്ര മേഖലയിലെ പ്രത്യേകിച്ച് ബോളിവുഡ് അഭിനേതാക്കളും മെട്രോ നഗരങ്ങളിലെ ബിൽഡേഴ്സ്, വ്യവസായപ്രമുഖർ തുടങ്ങിയവരെയാണ് ഇയാൾ ലക്ഷ്യമിട്ടത്. രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ട ഇദ്ദേഹം ഏവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു.' പോലീസ് പറയുന്നു. ഇതിനിടയിൽ ഗാർമെന്‍റ് ഫാക്ടറി സ്വന്തമാക്കിയ ഇദ്ദേഹം ഹോട്ടൽ മേഖലയിലും നിക്ഷേപം നടത്തി.

​ഒടുവിൽ സെനഗലിലേക്ക്

2015 ലാണ് ബുർകിന ഫസോയിൽ നിന്ന് രവി പൂജാരി സെനഗലിലേക്ക് പോകുന്നത്. ഇവിടെ മഹാരാജ ഇന്ത്യൻ റസ്റ്റോറന്‍റ് ആരംഭിച്ച ഇദ്ദേഹം ഇന്ത്യയിൽ നിന്നുള്ള ഷെഫുമാരെയും നിയമിച്ചു, വൈകാതെ തന്നെ ഇന്ത്യൻ ഭക്ഷണങ്ങളുടെ പ്രശസ്തിയുടെ പേരിൽ സംരംഭം അറിയപ്പെടാനും തുടങ്ങി. സെനഗലിൽ നിന്നാണ് രവി പൂജാരി പിടിയിലാകുന്നത്. പിന്നീട്, 2019ല്‍ ജാമ്യത്തില്‍ ഇറങ്ങിയ രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ പോലീസും സെനഗല്‍ സുരക്ഷാ ഏജന്‍സിയും ചേര്‍ന്നാണ് ഒടുവിൽ ഇയാളെ കുടുക്കുന്നത്.

​നാല് പേരുകളുമായി 'അധോലോക നായകൻ'

രവി പൂജാരി നാല് പേരുകളിലാണ് അറിയപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഇദ്ദേഹത്തിന്‍റെ യഥാർത്ഥ പേര് രവി പ്രകാശ് പൂജാരിയെന്നാണ്. അധോലോകത്ത് പൂജാരിയുടെ ഗുരുവായ ഛോട്ടാ രാജൻ ആന്‍റണി ഫെർണാണ്ടസ് എന്ന പേര് നൽകിയാണ് പൂജാരിയെ സ്വീകരിച്ചത്. പിന്നീട് ടോണി ഫെർണാണ്ടസ് എന്ന പേര് പൂജാരി സ്വയം ചാർത്തുകയും ചെയ്തു. ഈ പേരുകളിലാണ് നേപ്പാളിലും, ബാങ്കോക്കിലും സുഡാനിലും ഇദ്ദേഹം കഴിഞ്ഞത്. ബുർകിന ഫസോയിലെത്തിയപ്പോൾ പേരുമാറ്റിയ രവി പൂജാരി റോക്കി ഫെർണാണ്ടസ് എന്നാണ് അറിയപ്പെട്ടത്. ഈ പേരിൽ ബുർക്കിന ഫസോയിൽ നിന്നും അദ്ദേഹം പാസ്പോർട്ട് സ്വന്തമാക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്