ബെംഗളുരു: ടിപ്പു ജയന്തി ആഘോഷം റദ്ദാക്കാനുള്ള തീരുമാനം പുഃനപരിശോധിക്കണമെന്ന് കർണ്ണാടക സർക്കാരിനോട് ഹൈക്കോടതി. യെഡിയൂരപ്പ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.
ഇടക്കാല ഉത്തരവിലൂടെ ടിപ്പു ജയന്തി ആഘോഷത്തിനു കൊണ്ടുവന്ന നിരോധനം പുഃനപരിശോധിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്, രണ്ട് മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാവണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക, ജസ്റ്റിസ് എസ്ആർ കൃഷ്ണകുമാർ എന്നിവരാണ് ഹർജി പരിഗണിച്ചത്.
ജുലൈ 30നാണ് ടിപ്പു ജയന്തി ആഘോഷം ഇല്ലാതാക്കാൻ യെഡിയൂരപ്പ സർക്കാർ തീരുമാനമെടുത്തത്. ആദ്യ മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ബിജെപി എംഎൽഎ ബൊപ്പയ്യയുടെ ആവശ്യപ്രകാരമാണ് ടിപ്പു ജയന്തി റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്.
2015ൽ സിദ്ധരാമയ്യ സർക്കാരാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും നവംബറിൽ നടക്കുന്ന ടിപ്പു ജയന്തി ആഘോഷത്തിനെതിരെ ബിജെപി നേതാക്കളിൽനിന്നും കനത്ത എതിർപ്പാണ് ഉയർന്നിരുന്നത്. സിദ്ധരാമയ്യ സർക്കാർ തുടക്കമിട്ട ടിപ്പു ജയന്തി ആഘോഷം കുമാരസ്വാമി സർക്കാരും തുടർന്നിരുന്നു.