ഡൽഹി: ശ്രദ്ധാ വാക്കർ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ രീതിയിൽ മറ്റൊരു കൊലപാതകത്തിന് കൂടി രാജ്യതലസ്ഥാനം സാക്ഷിയായത്. ശ്രദ്ധാ വാക്കർ കൊലചെയ്യപ്പെട്ടതിന് സമാനമായ രീതിയിലാണ് 45കാരനെ രണ്ടാം ഭാര്യയും മകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. വെട്ടിനുറുക്കിയ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്ത് അറിയാതിരിക്കാനായി മുറിയിൽ പ്രതികൾ പെയിന്റടിക്കുകയും ചെയ്തു.
അവിഹിത ബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉറക്ക ഗുളിക നൽകി മയക്കിയ ശേഷം പ്രതികൾ കൊലപാതകം നടത്തുകയായിരുന്നു. കഷ്ണങ്ങളാക്കി വെട്ടിമുറിച്ച മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പാണ്ഡവ് നഗറിലും പരിസര പ്രദേശങ്ങളിലുമായി ഉപേക്ഷിച്ചു. 6 ഇടങ്ങളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭർത്താവായിരുന്ന കല്ലു 2016ൽ മരണപ്പെട്ടതിനെ തുടർന്നാണ് 2017ൽ പൂനം അഞ്ജൻ ദാസിനെ വിവാഹം ചെയ്യുന്നത്. കല്ലുവിന്റെയും പൂനത്തിന്റെയും മകനാണ് ദീപക്. അഞ്ജൻ ദാസും മുൻപ് വിവാഹിതനായിരുന്നു. ഈ ബന്ധത്തിൽ ഇയാൾക്ക് 8 മക്കളുമുണ്ട്. അഞ്ജൻ ദാസ് വീട്ടിൽ പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പ്രതികൾ പറയുന്നു. മദ്യത്തിൽ ഉറക്കഗുളിക കലർത്തി നൽകി മയക്കിയ ശേഷം കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നു. രക്തം മുഴുവൻ വാർന്നുപോയതിന് ശേഷമാണ് ശരീരം 10 കഷ്ണങ്ങളാക്കി മുറിച്ചത്. മൃതദേഹം ഫ്രിഡ്ജിലാക്കിയ ശേഷം വീട് വൃത്തിയാക്കിയ പ്രതികൾ മുറിക്കുള്ളിൽ പെയിന്റടിക്കുകയും ചെയ്തു. അർധരാത്രി കൈയ്യിൽ ബാഗുമായി ദീപക് പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Read Latest National News and Malayalam News