ലഖ്‌നൗ: റെസിഡന്‍ഷ്യല്‍ രീതിയിൽ സൈനിക സ്‌കൂൾ ആരംഭിക്കാനൊരുങ്ങി ആർഎസ്എസ്. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷറിലാണ് വിദ്യാഭാരതിയുടെ നേതൃത്വത്തിൽ സ്‌കൂൾ ആരംഭിക്കുന്നത്. സിബിഎസ്ഇ പാഠ്യപദ്ധതിയാണ് പിന്തുടരുക.
അന്തരിച്ച ആര്‍എസ്എസ് മുന്‍ മേധാവി രജ്ജു ഭയ്യയുടെ പേരിൽ ആരംഭിക്കുന്ന സ്‌കൂളിൽ എന്‍ട്രന്‍സ് മുഖേനെ ആയിരിക്കും പ്രവേശനം. നാഷണല്‍ ഡിഫന്‍സ് അക്കാദമി, നാവിക അക്കാദമി, കരസേനയുടെ ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാകും സ്‌കൂളിൽ നിന്നും ലഭിക്കുക.
160 കുട്ടികൾക്ക് മാത്രമാകും പ്രവേശനം ഉണ്ടാകുക. എൻട്രൻസ് മുഖേനെയാണ് പ്രവേശനം. പൊതു വിജ്ഞാനം, ഗണിതം, ഇംഗ്ലീഷ് എന്നിവയിലെ അറിവ് പരിശോധിക്കും. ഇത് കൂടാതെ അഭിമുഖവും ആരോഗ്യ പരിശോധനയും നടത്തും. ഈ മേഖലകളിലെല്ലാം വിജയം കണ്ടവർക്ക് മാത്രമേ സ്‌കൂളിൽ പ്രവേശനം നൽകൂ.
Also Read:'മന്ത്രിയുടെ ചെരുപ്പ് ചുമക്കാനും ആളോ'; റിപ്പബ്ലിക് ദിനത്തിൽ ഒഡീഷ മന്ത്രിയുടെ നടപടി വിവാദമാകുന്നു
ഏപ്രില്‍ ആറുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രത്യേകം യൂണിഫോം നിശ്ചയിച്ചിട്ടുണ്ട്. വെള്ള ഷർട്ടും ചാരനിറത്തിലുള്ള പാൻ്റുമാണ് അധ്യാപകരുടെ യൂണിഫോം. നീല ഷർട്ടും കടുനീല പാൻ്റുമാണ് വിദ്യാർഥികളുടെ യൂണിഫോമായി നിശ്ചിയിച്ചിരിക്കുന്നത്.