ന്യൂഡൽഹി: രണ്ട് വർഷത്തിനിടെ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള മദ്യ പരിശോധനയിൽ 108 പൈലറ്റുമാർ പരാജയപ്പെട്ടതായി വിവരാവകാശ രേഖ. 2019 ലും 2018ലും 54 പൈലറ്റുമാർ വീതമാണ് മദ്യപരിശോധനയിൽ പരാജയപ്പെട്ടത്. വിമാനം പറത്തുന്നതിനും മുമ്പും അതിനുശേഷവുമാണ് മെഡിക്കൽ ഉദ്യോഗസ്ഥർ ഫ്ലൈറ്റ് ക്രൂവിന് ബ്രീത്ത് അനലൈസർ ടെസ്റ്റുകൾ നടത്തുക. ഈ വേളയിലാണ് ഇത്രയധികം പൈലറ്റുമാർ പരാജയപ്പെട്ടത്.
വിവരാവകാശ പ്രവർത്തകനായ രാജേഷ് മോദി നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ഇത്രയധികം പൈലറ്റുമാർ പരിശോധനയിൽ പരാജയപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നാണ് ഇദ്ദേഹം ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. പൈലറ്റുമാരിലെ മദ്യ ഉപയോഗത്തിന്റെ വാർത്ത യാത്രക്കാരിൽ ഭീതിയുണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: സംസ്ഥാനത്ത് 10 ദിവസത്തിനിടെ ഒരു മാസത്തിൽ ലഭിക്കുന്നതിനേക്കാൾ മഴ; ഇന്ന് യെല്ലോ അലേർട്ട്
ആർടിഐ വിവരങ്ങൾ പ്രകാരം 2015ൽ 43 പേർക്കും, 2016- 46, 2017- 46, 208- 54, 2019- 54 എന്നിങ്ങനെയാണ് ബ്രീത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ട പൈലറ്റുമാരുടെ എണ്ണം. എല്ലാ വർഷവും 40നും 50നും ഇടയിൽ പൈലറ്റുമാർ മദ്യപരിശോധനയിൽ പരാജയപ്പെടുന്നു എന്നത് ഞെട്ടിക്കുന്ന വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ രാജ്യത്ത് 1949 ലെ മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരം, മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു ക്രിമിനൽ കുറ്റമാണ്, കാരണം മദ്യത്തിന്റെ സ്വാധീനത്തിൽ വാഹനം ഓടിക്കുന്നയാൾ ഒരു അപകട സാധ്യതയാണ്. ഈ സാഹചര്യത്തിൽ പൈലറ്റുമാർ ബ്രീത്ത് അനലൈസർ പരിശോധനയിൽ പരാജയപ്പെടുന്നു എന്നത് ഭയാനകമാണ്' രാജേഷ് മോദി പറഞ്ഞു.