ആപ്പ്ജില്ല

സദാനന്ദ ഗൗഡയുടെ ചിരി മാഞ്ഞതെങ്ങനെ? എന്തുകൊണ്ട് പാർട്ടി വിടുന്നു?

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും മുൻ മുഖ്യമന്ത്രിയുമെല്ലാമായ ഡിവി സദാനന്ദ ഗൗഡ പാർട്ടി വിടുന്നുവെന്ന വാർത്തകൾ വരുന്നുണ്ട്. കോൺഗ്രസ്സിലേക്കാണ് അദ്ദേഹം പോകുന്നത്. മൈസൂരുവിൽ ലോക്സഭയിലേക്ക് മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 18 Mar 2024, 1:25 pm
കർണാടക ബിജെപിയുടെ ചിരിക്കുന്ന മുഖമായാണ് സദാനന്ദ ഗൗഡയെ മാധ്യമങ്ങൾ വിശേഷിപ്പിക്കാറ്. ചിരിക്കാത്ത ഗൗഡയെ കാണുക അപൂർവ്വം. എന്നാൽ പുറമേക്ക് ചിരിക്കുമെങ്കിലും ദീർഘവർഷങ്ങളായി പാർട്ടിയിൽ ഗൗഡ വാടിയ മുഖവുമായാണ് നിൽക്കുന്നത്. ഒന്നാം മോദി മന്ത്രിസഭയിൽ റെയിൽവേയുടെ ചുമതലയുണ്ടായിരുന്ന ഗൗഡയ്ക്ക് പ്രകടനം മോശമാണെന്ന ആരോപണമേറ്റു വാങ്ങി പിൻവാങ്ങേണ്ടി വന്നതു മുതൽ കാര്യങ്ങൾ അത്ര നല്ല നിലയിലല്ല.
Samayam Malayalam sadananda gowda
സദാനന്ദ ഗൗഡ


ഗൗഡ പാർട്ടിക്കകത്ത് നേരിടുന്ന അവഗണന ഏറെ നാളായി വാർത്തകളിലുണ്ട്. കഴിഞ്ഞവർഷം നവംബർ മാസത്തില്‍ താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സദാനന്ദ ഗൗഡ പ്രഖ്യാപിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ഇതെക്കുറിച്ച് പറഞ്ഞത്, ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് വിരമിക്കൽ എന്നായിരുന്നു. പാർട്ടിയുടെ കാര്യങ്ങൾ നോക്കുന്നതിലേക്ക് മാറണമെന്ന് ദേശീയനേതൃത്വം ആവശ്യപ്പെട്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

യെദ്യൂരപ്പയുടെ ഈ പ്രസ്താവനയുടെ അർത്ഥം കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ വ്യക്തമായി വന്നു. സംസ്ഥാനത്തെ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോഴായിരുന്നു ഇത്. സദാനന്ദ ഗൗഡയുടെ സിറ്റിങ് സീറ്റായ ബെംഗളൂരു നോർത്തിൽ യെദ്യൂരപ്പയുടെ അടുത്തയാളായ ശോഭാ കരന്തലജെയാണ് മത്സരിക്കുക. സംഘപരിവാറിന്റെ ശക്തികേന്ദ്രമായ ഉഡുപ്പി ചിക്കമംഗളൂരുവിൽ നിന്നുള്ള എംപിയും കേന്ദ്ര കൃഷി സഹമന്ത്രിയുമാണ് നിലവില്‍ ശോഭ. ചിക്കമംഗളൂരു മണ്ഡലത്തിൽ ശോഭയ്ക്കെതിരെ ബിജെപിയിൽ വിരുദ്ധവികാരം വളർന്നിട്ടുണ്ട്. മണ്ഡലത്തെ ശോഭ തിരിഞ്ഞുനോക്കിയില്ല, മണ്ഡലത്തിലെ ബ്ലോക്കുതല നേതാക്കളെ പോലും ശോഭയ്ക്ക് പരിചയമില്ല തുടങ്ങിയ വാദങ്ങളാണ് അവര്‍ ഉന്നയിച്ചത്. ചിക്കമംഗളൂരുവിലെ ബിജെപി നേതാവും പൂജാരി സമുദായക്കാരനുമായ കോട്ട ശ്രീനിവാസ് പൂജാരിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അവരുടെ താൽപ്പര്യം. ഇത് അംഗീകരിക്കാതെ വഴിയില്ലായിരുന്നു ബിജെപിക്ക്.

ഇതിനെല്ലാം പുറമെയാണ് ജെഡിഎസ്സുമായുള്ള സഖ്യത്തെക്കുറിച്ച് സദാനന്ദ ഗൗഡയ്ക്കുള്ള വ്യത്യസ്തമായ അഭിപ്രായം. ഈ സഖ്യം രണ്ടു പാർട്ടിയിലും സംഘർഷം സൃഷ്ടിച്ചിരുന്നു. ബിജെപിയിൽ ഈ സംഘർഷത്തിന് നേതൃത്വം നൽകിയത് സദാനന്ദ ഗൗഡയായിരുന്നെന്ന് പറയാം. കേന്ദ്ര നേതൃത്വം ഏകാധിപത്യപരമായി തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തിൽ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം തുറന്നു പ്രസ്താവിച്ചു. അടിത്തട്ടിൽ പ്രവർത്തിക്കുന്ന ബിജെപി പ്രവർത്തകരെ സംബന്ധിച്ച് ജെഡിഎസ്സുമായി ചേർന്ന് പ്രവർത്തിക്കുക പ്രയാസമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൈസൂരു മേഖലയിലെ പാർട്ടി വളർന്നു കൊണ്ടിരിക്കുന്നതിനിടയിൽ ആ മേഖലയൊന്നാകെ ജെഡിഎസ്സിന് നൽകുന്നതിനോടാണ് സദാനന്ദ ഗൗഡ വിയോജിപ്പ് പ്രകടിപ്പിച്ചത്.

ഈ പ്രശ്നങ്ങൾക്കെല്ലാമൊടുവിൽ ഇപ്പോൾ സദാനന്ദ ഗൗഡയുടെ പുതിയ തീരുമാനം പുറത്തുവന്നിരിക്കുകയാണ്. അദ്ദേഹം മൈസൂരു മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ ബിജെപിയുടെ വൈ.സി.കെ. വാഡിയാർക്കെതിരെ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സംസ്ഥാനത്ത് ബിജെപി നടപ്പാക്കിയ ഓപ്പറേഷൻ കമലയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകുകയെന്ന കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ നീക്കങ്ങൾക്ക് ഒരു പൊൻതൂവലാകും ഗൗഡയുടെ കോൺഗ്രസ്സിലേക്കുള്ള വരവ്. ഇതിനകം തന്നെ നിരവധി നേതാക്കളെ കോൺഗ്രസ്സിലേക്കെത്തിക്കാൻ ഡികെക്ക് സാധിച്ചിട്ടുണ്ട്. ഓപ്പറേഷൻ കമലയുടെ ഭാഗമായി പുറത്തുപോയ നേതാക്കളിൽ പലരും തിരിച്ചെത്തിക്കഴിഞ്ഞു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്