ആപ്പ്ജില്ല

സച്ചിൻ മടങ്ങിവരുമ്പോൾ ഗെലോട്ടിൻ്റെ ഭാവിയെന്ത്? ഉറപ്പ് നൽകി രാഹുലും പ്രിയങ്കയും

രാജ്സ്ഥാൻ കോൺഗ്രസിനെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പാണ് പ്രിയങ്കയും രാഹുലും സച്ചിന് നൽകിയിരിക്കുന്നത്

Samayam Malayalam 10 Aug 2020, 7:30 pm
ജയ്‌പൂർ: നിയമസഭാസമ്മേളനം ആരംഭിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കെ രാജസ്ഥാനിൽ രാഷ്ട്രീയപ്രതിസന്ധി അയയുന്നു. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച സച്ചിന്‍ പൈലറ്റ് കോൺഗ്രസ് നേതൃത്വവുമായി അടുത്തതോടെയാണ് സാഹചര്യങ്ങൾ കലങ്ങി തെളിഞ്ഞത്. സച്ചിനും ഒപ്പമുള്ള എംഎൽഎമാരും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് രാജസ്ഥാനിൽ കൂടുതൽ ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സച്ചിൻ ചര്‍ച്ച നടത്തിയെന്ന വാർത്തകൾ നേതൃത്വം പരോക്ഷമായി സമ്മതിച്ചു കഴിഞ്ഞു.
Samayam Malayalam sachin pilot meet rahul gandhi and priyanka gandhi due to rajasthan political crisis
സച്ചിൻ മടങ്ങിവരുമ്പോൾ ഗെലോട്ടിൻ്റെ ഭാവിയെന്ത്? ഉറപ്പ് നൽകി രാഹുലും പ്രിയങ്കയും


ഉറപ്പ് നൽകി രാഹുലും പ്രിയങ്കയും

സച്ചിൻ പൈലറ്റുമായി തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിക്കുന്ന രാഹുലും പ്രിയങ്കയും ഇന്ന് ഉച്ചയോടെയാണ് ചർച്ചകൾ നടത്തിയത്. രണ്ട് മണിക്കൂറുകളോളം നീണ്ട് നിന്ന ചർച്ചയിൽ രാജസ്ഥാൻ കോൺഗ്രസിനെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്ന് രാഹുലും പ്രിയങ്കയും ഉറപ്പ് നൽകി. ഒത്ത് തീർപ്പ് ചർച്ചകൾക്ക് സച്ചിൻ പൈലറ്റ് വിഭാഗം വഴിതുറന്നിട്ടതോടെയാണ് ചർച്ചകൾ നടന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സച്ചിൻ കാണുമോ എന്നതിൽ വ്യക്തതയില്ല.

വിമത വിഭാഗത്തെ ഒപ്പം നിർത്താൻ മുന്നിൽ പ്രിയങ്ക?

സച്ചിൻ പൈലറ്റിൻ്റെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തെ ഒപ്പം നിർത്താൻ തുടക്കം മുതൽ ശ്രമം നടത്തുന്നത് പ്രിയങ്ക ഗാന്ധിയാണ്. സച്ചിൻ പൈലറ്റുമായി ഇവർ തുടക്കം മുതൽ ചർച്ചകൾ നടത്തുകയും ചെയ്‌തു. ഇതിനിടെ നാഷണ‌ൽ ക്യാപിറ്റൽ റീജ്യൺ എന്നറിയപ്പെടുന്ന ഡൽഹിയുടെ പ്രാന്തപ്രദേശമായ എൻസിആറിൽ വച്ച് ഇരുവരും തമ്മിൽ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലും പ്രിയങ്കയും സച്ചിനുമായി ചർച്ച നടത്തുന്നുവെന്ന ഏറ്റവും പുതിയ വാർത്ത പുറത്തുവന്നത്. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ സച്ചിന്‍ ക്യാമ്പ് തേടുന്നതിനിടെയാണ് ഈ ചർച്ചകൾ നടന്നത്.

സച്ചിൻ്റെ ആവശ്യം ഗെലോട്ടിന് തിരിച്ചടിയാകുമോ?

രാജ്സ്ഥാൻ കോൺഗ്രസിനെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പാണ് പ്രിയങ്കയും രാഹുലും സച്ചിന് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയാണ് വിമതവിഭാഗം ഇതുവരെ നീങ്ങിയത്. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യമാണ് സച്ചിനൊപ്പമുള്ളവർ ഉയർത്തുന്നത്. ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാതെ കോൺഗ്രസ് നേതൃത്വവുമായി ചർച്ചയ്ക്കില്ലെന്ന് സച്ചിൻ പൈലറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് സച്ചിനുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ചകൾ നടന്നത്. ഈ സാഹചര്യത്തിൽ ഗെലോട്ടിന് തിരിച്ചടിയാകുന്ന തീരുമാനങ്ങളാണോ രാജസ്ഥാനിൽ നിന്നും പുറത്തുവരുകയെന്ന ആശങ്കയാണ് നിലവിലുള്ളത്. പൈലറ്റുമായി ചർച്ച നടത്താൻ ഗെലോട്ട് തയ്യാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഗെലോട്ട് പക്ഷത്ത് എതിർപ്പ്

സച്ചിൻ പൈലറ്റുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നതിൽ ഗെലോട്ട് പക്ഷം എതിർപ്പ് പരസ്യമാക്കി. പൈലറ്റ് വഞ്ചകരുടെ സംഘമാണെന്നായിരുന്നു ഗെലോട്ട് പക്ഷത്തെ എംഎൽഎമാരുടെ നിലപാട്. പാർട്ടിയെ വ‍ഞ്ചിച്ച 19 വിമതരെ തിരികെ സ്വീകരിക്കരുതെന്ന് ഭരണപക്ഷ എംഎൽഎമാർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പാർട്ടിയെ ഒറ്റിയവരെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന മന്ത്രി ശാന്തി ധരിവാളിന്റെ പ്രസ്‌താവനയെ അംഗങ്ങൾ ഏകകണ്ഠമായി അനുകൂലിക്കുകയും പ്രസ്‌താവന പുറത്തിറക്കുകയുമായിരുന്നു. എന്നാൽ സച്ചിൻ പൈലറ്റ് വിഭാഗം കോൺഗ്രസ് നേതൃത്വവുമായി നടത്തുന്ന ചർച്ചകളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഗെലോട്ട് സ്വീകരിക്കുന്നത്.

Youtube-തിങ്കളാഴ്‌ച്ചത്തെ പ്രധാനവാർത്തകൾ ചുരുക്കത്തിൽ | Samayam Malayalam |

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്