അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവർ ഇന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്തും. ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ അഹ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്തിൻ്റെ മധ്യ, വടക്ക് മേഖലകളിലുള്ള 14 ജില്ലകളിലായി 93 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തിൽ 2.22 കോടി ആളുകൾ 851 സ്ഥാനാർത്ഥികളുടെ വിധി എഴുതും.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും. ബനസ്കന്ദ, പഠാൻ, സബർകന്ദ, മെഹ്സാന, ഗാന്ധിനഗർ, അഹ്മദാബാദ്, ആരവള്ളി, മഹിസാഗർ, പഞ്ച്മഹൽ, ദാഹോദ്, ഖേദ, ആനന്ദ്, വഡോദര, ഛോട്ട ഉദേപുർ ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. 14, 523 സ്ഥലങ്ങളിലായി 25, 575 പോളിങ് ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്.