ആപ്പ്ജില്ല

ബിഹാറിൽ പൌരത്വ രജിസ്റ്റർ നടപ്പാക്കില്ല; ബിജെപിയെ പിന്നിൽ നിന്നു കുത്തി ജെഡിയു

പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നതിനിടെ ബിജെപിയ്ക്ക് തിരിച്ചടിയായി സഖ്യകക്ഷിയായ ജെഡിയുവിന്‍റെ നിലപാട്. പൗരത്വ രജിസ്റ്റര്‍ ബിഹാറിൽ നടപ്പാക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ പേടിക്കേണ്ടെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Samayam Malayalam 20 Dec 2019, 5:47 pm
പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നതിനിടെ ബിജെപിയ്ക്ക് തിരിച്ചടിയായി സഖ്യകക്ഷിയായ ജെഡിയുവിന്‍റെ നിലപാട്. പൗരത്വ രജിസ്റ്റര്‍ ബിഹാറിൽ നടപ്പാക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ പേടിക്കേണ്ടെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
Samayam Malayalam setback to bjp as jdu leader and bihar cm nitish kumar hints nrc wont be implemented in bihar
ബിഹാറിൽ പൌരത്വ രജിസ്റ്റർ നടപ്പാക്കില്ല; ബിജെപിയെ പിന്നിൽ നിന്നു കുത്തി ജെഡിയു



​ബിഹാറിൽ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല

ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു നിതീഷ് കുമാറിന്‍റെ വിശദീകരണം. പൗരത്വ രജിസ്റ്റര്‍ എന്തിനാണ് സംസ്ഥാനത്ത് നടപ്പാക്കേണ്ടതെന്നായിരുന്നു നിതീഷ് കുമാര്‍ മാധ്യമങ്ങളോട് തിരിച്ചു ചോദിച്ചത്. പൗരത്വ രജിസ്റ്റര്‍ തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ആദ്യ എൻഡിഎ സഖ്യകക്ഷിയാണ് ജെഡിയു.

​ബിജെപിയ്ക്ക് തിരിച്ചടി

രാജ്യത്തെ എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനേറ്റ ശക്തമായ തിരിച്ചടിയാണ് ജെഡിയുവിന്‍റെ നിലപാട്. 2024ന് മുൻപ് എല്ലാ നുഴഞ്ഞു കയറ്റക്കാരെയും കണ്ടെത്തി പുറത്താക്കുമെന്നായിരുന്നു ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വ്യക്തമാക്കിയത്.

​പാര്‍ലമെന്‍റിൽ ബില്ലിനെ പിന്തുണച്ച് വോട്ട്, പിന്നെ നിലപാട് മാറ്റം

അതേസമയം, വലിയ പ്രക്ഷോഭത്തിനു വഴി വെച്ച പൗരത്വ നിയമ ഭേദഗതി ബിൽ രൂപത്തിൽ പാര്‍ലമെന്‍റിൽ അവതരിപ്പിച്ചപ്പോള്‍ ഇരുസഭകളിലും ബില്ലിനെ പിന്തുണച്ച് ജെഡിയു വോട്ട് ചെയ്തിരുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലീങ്ങളായ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനു മുന്നോടിയായാണ് പുതിയ നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്.

​എതിര്‍പ്പുമായി പ്രശാന്ത് കിഷോര്‍

പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി വിഷയങ്ങളിൽ പാര്‍ട്ടിയുടെ നിലപാടിന് കടകവിരുദ്ധമായ നിലപാടുമായാണ് ജെഡിയു ഉപാധ്യക്ഷൻ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതി മാത്രം വലിയ പ്രശ്നമല്ലെങ്കിലും പൗരത്വ രജിസ്റ്റര്‍ കൂടി വരുന്നതോടെ സ്ഥിതി ഭീകരമാകുമെന്നായിരുന്നു പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടത്. എന്നാൽ പാര്‍ട്ടി നിലപാടിൽ നിന്ന് വ്യതിചലിച്ച പ്രശാന്ത് കിഷോറിനെതിരെ ജെഡിയുവിനുള്ളിൽ നിന്ന് തന്നെ മുറുമുറപ്പ് ഉയര്‍ന്നു. എന്നാൽ പ്രശാന്ത് കിഷോറിന്‍റെ വാദം അംഗീകരിക്കപ്പെട്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന സൂചനകള്‍.

​സംസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ പൗരത്വ രജിസ്റ്റര്‍ നടപ്പാകില്ല

സംസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനാവില്ലെന്നാണ് പ്രശാന്ത് കിഷോര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പ്രതികരിച്ചത്. അസമിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ ഉദ്യോഗസ്ഥര്‍ മൂന്ന് വര്‍ഷത്തോളം രാപ്പകൽ അധ്വാനിച്ചാണ് രജിസ്റ്റര്‍ തയ്യാറാക്കിയത്. എന്നാൽ രജിസ്റ്ററിന്‍റെ ആധികാരികതയെപ്പറ്റി വലിയ ആക്ഷേപമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങള്‍ സഹകരിക്കുക കൂടി ചെയ്യുന്നില്ലെങ്കിൽ രജിസ്റ്റര്‍ എങ്ങനെ നടപ്പാകുമെന്നാണ് ചോദ്യം.

​പൗരത്വ ഭേദഗതി വിജ്ഞാപനം വൈകിയേക്കും

അതേസമയം, രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം പുതിയ നിയമഭേദഗതിയ്ക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തി വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിൽ രാഷ്ട്രപതി ബിൽ ഒപ്പു വെച്ച് 12 ദിവസമായിട്ടും വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്