ആപ്പ്ജില്ല

മോദി സർക്കാരിനെ 'വിറപ്പിച്ച്' കർഷകർ; ഹരിയാനയിൽ തകർന്നടിഞ്ഞ് ബിജെപി, തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ നഷ്‌ടം

കർഷക സമരങ്ങൾ നടക്കുന്നതിനിടെ ഹരിയാനയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. ശക്തി കേന്ദ്രങ്ങളിൽ പോലും വൻ തകർച്ചയാണ് നേരിട്ടത്

Samayam Malayalam 30 Dec 2020, 9:00 pm
ചണ്ഡിഗഢ്: നരേന്ദ്ര മോദി സർക്കാരിൻ്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ ശക്തമാകുന്നതിനിടെ ഹരിയാനയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബിജെപി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: 'വെറുതേ നാണം കെടുത്തി'; രജനിയുടെ കോലം കത്തിച്ച് ആരാധകർ, പലയിടത്തും അറസ്‌റ്റ്

നിർണായക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി - ജനനായക് ജനത പാർട്ടി(ജെജെപി) സഖ്യം സോണിപ്പത്ത്, അംബാല മുനിസിപ്പൽ കോർപറേഷനുകളിലെ മേയർ പദവി നഷ്‌ടമായി. കൂടുതൽ തിരിച്ചടി നേരിട്ടത് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയാണ്. ശക്തികേന്ദ്രമായ ഹിസാർ, ഉകലന, റെവാരിയയിലെ ധാരുഹേറ എന്നിവടങ്ങളിൽ വൻ തകർച്ചയാണ് ജെജെപിക്കുണ്ടായത്.

സോണിപ്പത്തിൽ 14,000 വോട്ടുകൾക്ക് കോൺഗ്രസ് വിജയിച്ചതോടെ നിഖിൽ മാദൻ മേയറാകുമെന്ന് ഉറപ്പായി. 8000ൽ പരം വോട്ടുകളുടെ ബലത്തിൽ അംബാലയിൽ വിജയം സ്വന്തമാക്കിയ ഹരിയാന ജനചേതന പാർട്ടിയുടെ (എച്ച്ജെപി) ശക്തി റാണി ശർമ മേയറാകും. അതേസമയം, പഞ്ച്കുലയിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇവിടെ ബിജെപി മുന്നിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Also Read: 'കരുതിയിരിക്കണം' കൊവിഡിന് പുതിയ 17 വകഭേദങ്ങള്‍

അംബാല, പഞ്ച്കുല, സോണിപത്, ധാരുഹേറ, റോഹ്തക്കിലെ സാംപ്‌ല, ഉകലന എന്നിവിടങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ഞായറാഴ്‌ചയാണ് വോട്ടിങ് നടന്നത്. കർഷകരുടെ പ്രതിഷേധം തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായെന്നാണ് കോൺഗ്രസ് വാദിക്കുന്നത്.

അതേസമയം, കർഷകരുമായി കേന്ദ്രം ഇന്നു നടത്തിയ ചർച്ച പരാജയപ്പെട്ടു. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം പറയുന്നത്. നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന പഴയ നിലപാടിലാണ് കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതി ചെയ്യാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ യാതൊരു ചർച്ചയ്ക്കുമില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്. നിയമം പിൻവലിക്കുന്നതൊഴികെയുള്ള ആവശ്യങ്ങൾ പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്