രാമനാഥപുരത്ത് ശക്തമായ മഴ
തമിഴ്നാട്ടിൽ പലസ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. തീവ്രന്യൂനമര്‍ദ്ദമായി രൂപപ്പെട്ടിരിക്കുന്ന ബുറേവി രാമനാഥപുരത്തിന് അടുത്തുള്ള മന്നാര്‍ കടലിടുക്കിലാണുള്ളത്. ഇവിടെ 18 മണിക്കൂറോളം ശക്തമായ മഴ പെയ്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ശക്തി ചോർന്നാകും മുന്നോട്ട് നീങ്ങുകയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കാൽലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു
തമിഴ്നാട്ടിൽ 4,873 കുട്ടികളടക്കം 27,391 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. 40 ഹെക്ടറിലധികം നെല്ലിന് കേടുപാടുകൾ സംഭവിച്ചതിനാൽ ഉയർന്ന ജലനിരപ്പ് വിളകൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 12 മണിക്കൂര്‍ പ്രദേശത്ത് തുടര്‍ന്നതിന് ശേഷം രാമനാഥപുരം ജില്ലയുടെ പടിഞ്ഞാറ് വഴി തെക്കൻ കേരളത്തിലേക്ക് നീങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
അമ്മയും മകളും മരിച്ചു
തെക്കൻ തമിഴ്നാട്ടിലുണ്ടായിരിക്കുന്ന ശക്തമായ മഴയിൽ കടലൂര്‍ ജില്ല ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ വീട് തകര്‍ന്ന് വീണ് അമ്മയും മകളും മരിച്ചിരുന്നു. അതിന് പുറമെ, ചെന്നൈയിൽ വൈദ്യുതാഘാതമേറ്റ് ഒരു മരണവുും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുക്കോട്ടയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ മറ്റ് മൂന്ന് മരണങ്ങള്‍ കൂടിയുണ്ടായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഴയെത്തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി കന്യാകുമാരി , തിരുനൽവേലി, തെങ്കാശി, രാമനാഥപുരം, വിരുന്ധനഗര്‍, തൂത്തുക്കുടി എന്നീ ജില്ലകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ജനങ്ങള്‍ എല്ലാവരും വീടിന് ഉള്ളിൽ തന്നെ ഇരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.