ആപ്പ്ജില്ല

രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ വന്നേക്കാം, പക്ഷെ മൂന്നാം തരംഗമായേക്കില്ല; ജാഗ്രത

ഒമിക്രോൺ വകഭേദം തരംഗമായേക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്

Samayam Malayalam 4 Dec 2021, 9:31 am
ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതൽ ആളുകള്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം. കൊവിഡ് സ്ഥിരീകരിച്ച മുപ്പതിലധികം പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. വിശദമായ വാര്‍ത്ത പരിശോധിക്കാം
Samayam Malayalam several states make alert on omicron variant
രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ വന്നേക്കാം, പക്ഷെ മൂന്നാം തരംഗമായേക്കില്ല; ജാഗ്രത



30തോളം ആളുകള്‍ നിരീക്ഷണത്തിൽ

ഡൽഹിയിൽ നിന്നുള്ള 12 പേരുടേയും മഹാരാഷ്ട്രയിൽ നിന്നുള്ള പത്ത് പേരുടേയും കർണാടകയിൽ ഒമീക്രോൺ സ്ഥിരീകരിച്ച 46 കാരനുമായി സമ്പർക്കത്തിൽ വന്ന അഞ്ച് പേരുടേയും തമിഴ്നാട്ടിൽ നിന്നുള്ള രണ്ട് പേരുടെയും ജനിതക ശ്രേണികരണ ഫലമാണ് ആദ്യം പുറത്തുവരുന്നത്. അതിന് പുറമെ, വിദേശത്ത് നിന്നും എത്തിയ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാൽ ഈ പട്ടിക നീളുമെന്നാണ് റിപ്പോര്‍ട്ട്.

നേരിടാൻ തയ്യാര്‍


അതേസമയം, ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം തയ്യാറാണെന്ന് ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ സഭയെ അറിയിച്ചു. പരിശോധന, നിരീക്ഷണം, നിയന്ത്രണം എന്നിവ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൂസ്റ്റർ ഡോസിന്റെയും കുട്ടികളുടെ വാക്സിനേഷന്റെയും കാര്യത്തിൽ വിദഗ്ധ സമിതി പരിശോധന തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത്

ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കാനും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിൽ ഉള്ളവരെ 72 മണിക്കൂറിനുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം. ചില മേഖലകളില്‍ കൊവിഡ് വ്യാപന ക്ലസ്റ്ററുകള്‍ ഉണ്ടെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

തരംഗമായേക്കില്ലെന്ന് കേന്ദ്രം


അതേസമയം, ഒമിക്രോൺ വകഭേദം തരംഗമായേക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോണ്‍ ബാധിതരില്‍ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുന്‍കരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. വൈറസുകളില്‍ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, വകഭേദം അപകടകാരിയാണെങ്കില്‍ മാത്രമാണ് ആശങ്കപ്പെടേണ്ടതുള്ളുവവെന്നും അറിയിച്ചു.

വാക്സിൻ പര്യാപ്തം


അതിന് പുറമെ, നിലവിലെ കൊവിഡ് വാക്‌സിന്‍ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തവര്‍ക്ക് രണ്ടുഡോസ് വാക്‌സിനെടുത്തവരേക്കാള്‍ 93 ശതമാനം പ്രതിരോധശേഷി കൂടുതലാണെന്ന് യു.കെ. അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ അവകാശപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്