മഹാരാഷ്ട്രയിലെ സാഹചര്യം എന്ത്?
അജിത് പവാറിനെ ഒപ്പം നിർത്തി മഹാരാഷ്‌ട്ര ഭരണം പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ പാളിയത് എൻസിപി അധ്യക്ഷൻ ശരദ് പവാറിൻ്റെ തന്ത്രങ്ങൾക്ക് മുന്നിലാണ്. കോൺഗ്രസിനെയും ശിവസേനെയെയും ഒപ്പം നിർത്തി അദ്ദേഹം മഹാ വികാസ് അഘാഡി രൂപികരിച്ചു. സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ കോടതിയിലെത്തിക്കാനും സഖ്യത്തിനായി. ഇതോടെയാണ് സർക്കാരുണ്ടാക്കാനുള്ള പോരാട്ടത്തിൽ നിന്ന് ബിജെപി പിന്മാറിയത്. മഹാരാഷ്‌ട്രയിൽ സർക്കാർ ഉണ്ടാക്കാൻ സാധിച്ചെങ്കിലും മാസങ്ങളുടെ ബന്ധത്തിനിടെ മഹാസഖ്യത്തിൽ പടലപ്പിണക്കങ്ങൾ സംഭവിച്ചു. ഭീമ - കൊറേഗാവ് കേസ് അന്വേഷണത്തിൻ്റെ പേരിൽ ശിവസേനയും എൻസിപിയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അയോധ്യ വിഷയത്തിൽ കഴിഞ്ഞ ദിസവം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വ നിലപാടുകൾ ഉപേക്ഷിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിൽ രാഷ്‌ട്രീയ നീക്കം സംഭവിച്ചത്. ഇതോടെയാണ് ശരദ് പവാർ യോഗം വിളിച്ചത്.
ശരദ് പവാർ യോഗം വിളിച്ചത് എന്തിന്?
മധ്യപ്രദേശിൽ ഓപ്പറേഷൻ താമര വിരിഞ്ഞതിന് പിന്നലെയാണ് ശരദ് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിച്ചത്. എൻസിപി - ശിവസേന ബന്ധത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് പവാറിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. എന്നാൽ, യോഗം വിളിച്ചതിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് മഹാ വികാസ് അഘാഡി വ്യക്തമാക്കുന്നത്. യോഗം സംബന്ധിച്ചുള്ള ചർച്ചകൾ രൂക്ഷമായതോടെ നിലപാട് വ്യക്തമാക്കി പവാർ രംഗത്ത് വന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരമാണ് യോഗം ചേർന്നത്. രാജ്യസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും പവാർ വ്യക്തമാക്കി.
മഹാ വികാസ് അഘാഡിയിൽ ആശങ്കയോ?
ശിവസേന - എൻസിപി തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മഹാ വികാസ് അഘാഡിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതിന് പിന്നാലെ മധ്യപ്രദേശിലെ രാഷ്‌ട്രീയ സാഹചര്യവും സഖ്യത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ബിജെപിയുടെ സമ്മർദ്ദത്തിൽ ശിവസേന നേതാക്കൾ വീണേക്കുമോ എന്ന ആശങ്ക സഖ്യത്തിലുണ്ട്. ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നോട്ട് പോകുന്നത്. ഡൽഹി കലാപത്തെ കുറ്റപ്പെടുത്തിയുള്ള സാംമ്‌നയിലെ ലേഖനവും അയോധ്യ വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രസ്‌താവനയും ഈ നീക്കങ്ങൾ മുന്നിൽ കണ്ട് കൊണ്ടുള്ളതാണ്. ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് മഹാ വികാസ് അഘാഡി.
നിലപാട് വ്യക്തമാക്കി കോൺഗ്രസ്
മധ്യപ്രദേശ് കോൺഗ്രസിൽ ബിജെപി വിള്ളൽ വീഴ്‌ത്തിയതോടെ എല്ലാ കണ്ണുകളും നീങ്ങുന്നത് മഹാരാഷ്‌ട്രയിലേക്കാണ്. മഹാസഖ്യത്തെ വീഴ്‌ത്താൻ സാധിക്കുമെന്ന ഉറച്ച വിശ്വാസം ബിജെപിക്കുള്ളിൽ ശക്തമാണ്. എന്നാൽ അതിനുള്ള ഒരു സാഹചര്യവും ഇല്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിന് യാതൊരു ഭീഷണിയില്ല. മധ്യപ്രദേശിലെ സാഹചര്യമല്ല മഹാരാഷ്ട്രയിലേതെന്നും കോൺഗ്രസ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ അശോക് ചവാൻ വ്യക്തമാക്കിയിരുന്നു. മഹാരഷ്‌ട്രയിലെ സഖ്യസർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് കൃത്യമായ ചിട്ടകൾ ഉണ്ടെന്നും ബിജെപിക്ക് ഈ ബന്ധം തകർക്കാനാകില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹോബ് തൊറാട്ട് പറഞ്ഞിരുന്നു.
ബിജെപിയുടെ ലക്ഷ്യങ്ങൾ നിസാരമല്ല
മധ്യപ്രദേശിൽ ഓപ്പറേഷൻ താമര വിജയിപ്പിക്കാൻ കഴിഞ്ഞതിലെ ആത്മവിശ്വാസത്തിലാണ് ബിജെപി. സിന്ധ്യയയുടെ സാന്നിധ്യം മധ്യപ്രദേശ് ബിജെപിക്ക് കരുത്ത് പകരുമെന്ന കാര്യത്തിൽ നേതൃത്വത്തിന് സംശയമില്ല. ഹൃദയഭൂമിയിൽ അധികാരം തിരിച്ച് പിടിക്കാൻ ബിജെപിക്ക് ഇതിലും നല്ല അവസരം വേറെയുണ്ടാകില്ല. മധ്യപ്രദേശിൽ സർക്കാർ രുപീകരിക്കാൻ സാധിച്ചാൽ രാജസ്‌ഥാനിലടക്കം ഈ നീക്കത്തിൻ്റെ അലയൊലികൾ എത്തും. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും ഇടഞ്ഞു നിൽക്കുകയാണ്. അതനുസരിച്ചുള്ള പദ്ധതികളാണ് അണിയറയിൽ ബിജെപി തയ്യാറാക്കുന്നത്. ഇതാണ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്ന കാര്യവും. ഇതോടെ മധ്യപ്രദേശ് രാഷ്‌ട്രീയം പുതിയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കും.