മുംബൈ: ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ച അജിത് പവാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി പാർട്ടി തലവൻ ശരദ് പവാർ. ഇത് ഒരാൾക്ക് മാത്രം എടുക്കാൻ കഴിയുന്ന തീരുമാനമല്ലെന്നും പാർട്ടിയ്ക്ക് മുന്നിൽ വിഷയമെത്തുമ്പോൾ മാത്രമാണ് തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി അജിത് പവാർ മറുകണ്ടം ചാടിയ ഘട്ടത്തിലാണ് ശരദ് പവാറിന്‍റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
ഒരും അംഗത്തിനെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടി യോഗത്തിൽ തന്നെയാണെങ്കിലും വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്താൻ പോലും ശരദ് പവാർ തയ്യാറാകാത്തത് അഭ്യൂഹങ്ങൾക്കിടയാക്കുകയാണ്. കഴിഞ്ഞ ദിവസം തന്‍റെ നേതാവ് ഇപ്പോഴും ശരദ് പവാർ തന്നെയാണെന്ന് അജിത് പവാർ പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിതെളിയിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ശരദ് പവാർ തള്ളിയിരുന്നു.
Also Read: വിധി പറയാൻ കേസ് മാറ്റിവെച്ച് കോടതി; കൂടുതൽ കിട്ടിയ 24 മണിക്കൂറും ബിജെപിയ്ക്ക് നേട്ടമോ?
എൻസിപി- കോൺഗ്രസ്- ശിവസേന സഖ്യം സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയപ്പോഴായിരുന്നു അജിത് പവാർ ബിജെപിയ്ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപ മുഖ്യമന്ത്രിയുമായാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ അജിത് പവാറിന്‍റേത് പാർട്ടി തീരുമാനല്ലെന്ന് വ്യക്തമാക്കി ശരദ് പവാർ രംഗത്തെത്തിയതോടെ അജിത് പവാർ പ്രതിരോധത്തിലാവുകയായിരുന്നു.
11 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് അജിത് പവാർ ആദ്യം ആവശ്യപ്പെട്ടെങ്കിലും ഇവരെല്ലാം പിന്നീട് എൻസിപിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. നിലിൽ ഒരു എംഎൽഎമാത്രമാണ് അജിത് പവാറിനൊപ്പമുള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പാർട്ടിയെ ഇത്രയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടും അജിത് പവാറിനെതിരെ നടപടിയെടുക്കുമെന്ന് പറയാത്തത് രാഷ്ട്രീയ കേന്ദ്രങ്ങൾ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
മഹാരാഷ്ട്രയിൽ എൻസിപി ഇനിയും രാഷ്ട്രീയ നീക്കങ്ങൾ വല്ലതും നടത്തുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നേരത്തെ പാർട്ടി നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കിയെങ്കിലും പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതെന്തേ എന്ന ചോദ്യവും ബാക്കിയാണ്.