ആപ്പ്ജില്ല

അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയാണോ? ചെറുപുഞ്ചിരിയോടെ ഉത്തരം നൽകി ബാൽ താക്കറെയുടെ കൊച്ചുമകൻ

ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വോർലി മണ്ഡലത്തിൽ നിന്നാണ് ആദിത്യ മത്സരിക്കുന്നത്. ആദിത്യയുടെ സ്ഥാനാർത്ഥിത്വത്തോടെ വൻ പ്രതീക്ഷയിലാണ് ശിവസേന പ്രവർത്തകർ.

Samayam Malayalam 3 Oct 2019, 5:21 pm
മുംബൈ: സഖ്യകക്ഷിയായ ബിജെപി ശക്തി പ്രാപിക്കുന്ന മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവയ്ക്കാനുള്ള ശ്രമത്തിനാണ് ശിവസേന. ബാൽ താക്കറെ ശിവസേന രൂപികരിച്ച് അഞ്ച് ദശാബ്ധക്കാലം പിന്നിടുമ്പോളും സേന കുടുംബാഗം ഇതുവരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. എന്നാൽ ഇത്തവണ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ തന്നെ ഇറങ്ങുകയാണ്. 29 കാരനായ ആദിത്യ താക്കറെ രാഷ്ട്രീയത്തിൽ സജീവമായിട്ട് വളരെ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു. എന്നാൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയെ ശക്തമാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ആദിത്യക്കു മുന്നിലുള്ളത്.
Samayam Malayalam Aadhitya Thackery




മഹാരാഷ്ട്രയിലെ വോര്‍ലി മണ്ഡലത്തിൽ നിന്നാണ് ആദിത്യ താക്കറെ ജനവിധി തേടുന്നത്. ഇതിന് മുന്നോടിയായി ആദിത്യ താക്കറെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആദിത്യയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ശിവസേനയുടെ ശക്തി പ്രകടനം തന്നെയായിരുന്നു. സ്വന്തം ശക്തി കേന്ദ്രമായ വോര്‍ലി സീറ്റിൽ ആദിത്യ മത്സരിക്കുന്നതോടെ മഹാരാഷ്ട്രയിൽ ശിവസേന തരംഗം ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഉദ്ധവ് താക്കറെ, ഭാര്യ രശ്മി,സഹോദരൻ തേജസ് തുടങ്ങിയവരും ആദിത്യക്കൊപ്പം പ്രകടനത്തിൽ പങ്കെടുത്തു.



മഹാരാഷ്ട്രയിലെ ജനങ്ങളുടെ സ്നേഹത്തിൽ വളരെ സന്തോഷമുണ്ടെന്ന് പ്രകടനത്തിനിടെ ആദിത്യ താക്കറെ മാധ്യമ പ്രവ‍ര്‍ത്തകരോട് പറഞ്ഞു. അടുത്ത മുഖ്യമന്ത്രി ആകുമോയെന്ന മാധ്യമ പ്രവര്‍ത്തകൻ്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് ആദിത്യ മറുപടി നൽകിയത്. ഈ നാടിനെ എല്ലാ കാലത്തും സേവിക്കാൻ മാത്രമാണ് താൽപര്യം. പുതിയ മഹാരാഷ്ട്രയാണ് തൻ്റെ ലക്ഷ്യമെന്നും ആദിത്യ പറയുന്നു.

അതേസമയം വോര്‍ലിയിൽ ശിവസേനയിൽ നിന്ന് എൻസിപിയിലേക്ക് ചേക്കേറിയ സച്ചിൻ അഹിറാണ് ആദിത്യയുടെ എതിര്‍സ്ഥാനാര്‍ത്ഥി. കോൺഗ്രസ്-എൻസിപി സഖ്യം മഹാരാഷ്ട്രയിൽ തിരക്കിട്ട പ്രചാരണത്തിലാണ്. സമാജ്‍വാദി പാര്‍ട്ടിയും കോൺഗ്രസ് സഖ്യത്തിലുണ്ട്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ബിജെപിയും ശിവസേനയും മുഴുവൻ സീറ്റിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്