മുംബൈ: മഹാരാഷ്ട്രിയിൽ സർക്കാർ രൂപീകരണം അവസാന നിമിഷത്തിലേക്ക് കടക്കവേ ബിജെപിയ്ക്കൊപ്പം എന്തുവന്നാലും സർക്കാർ രൂപീകരിക്കില്ലെന്ന് വ്യക്തമാക്കി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ദ്രദേവന്റെ സിംഹാസനം നൽകാമെന്ന് പറഞ്ഞാൽ പോലും ബിജെപിയ്ക്കൊപ്പം നിൽക്കില്ലെന്ന് റാവത്ത് പറഞ്ഞു.
എൻസിപി- കോൺഗ്രസ് സഖ്യവുമായി ചേർന്ന് ശിവസേന സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സഖ്യം അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രിക്കസേരയിലെത്തുക തങ്ങളുടെ പാർട്ടിയിൽ നിന്നുള്ളയാൾ തന്നെയാകുമെന്നും സഞ്ജയ് റാവത്ത് പറയുന്നു.
ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കിടാൻ ബിജെപി തയ്യാറായിരുന്നല്ലോയെന്ന ചോദ്യത്തോട് പ്രതികരിച്ച റാവത്ത് ഓഫറുകൾക്കുള്ള സമയം കഴിഞ്ഞെന്നും വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ശിവസേന തലവൻ ഉദ്ധവ് താക്കറയെയാണ് മുഖ്യമന്ത്രിയായി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന- കോൺഗ്രസ്- എൻസിപി നേതാക്കൾ വെള്ളിയാഴ്ച തന്നെ ഗവർണറെ കാണുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച റാവത്ത് രാഷ്ട്രപതി ഭരണത്തിന് കീഴിലുള്ള സംസ്ഥാനത്ത് ഗവർണറെ കാണുന്നത് എന്തിനാണെന്നും ചോദിച്ചു. സർക്കാർ രൂപീകരണ പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ശിവേസനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിൽ കോൺഗ്രസും എൻസിപിയും ഇതിനോടകം തന്നെ ധാരണയിലെത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊതുമിനിമം പരിപാടിയിലും മന്ത്രിസ്ഥാനം വീതംവെക്കുന്നതിലുമാണ് ധാരണയിലെത്തിയത്. ഇന്ന് ശിവസേന നേതൃത്വവുമായി കോൺഗ്രസ്-എൻസിപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും അന്തിമ പ്രഖ്യാപനം.