ആപ്പ്ജില്ല

സിക്കിമിലെ ആദ്യ ട്രെയിനാകാൻ വന്ദേ ഭാരത്; പർവ്വതങ്ങളുടെ നാട്ടിൽ ടണലുകളും പാലങ്ങളും നിറഞ്ഞ റെയിൽവേ ട്രാക്ക് തയ്യാറാവുന്നു

ഇന്ത്യയില്‍ റെയിൽവേയുടെ സാന്നിധ്യമില്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. ഇവിടേക്ക് വന്ദേ ഭാരത് സര്‍വീസ് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. നിരവധി പാലങ്ങളും ടണലുകളും നിർമ്മിച്ചാണ് സിക്കിമിലേക്ക് ട്രെയിൻ എത്തിക്കുന്നത്. വിശദാംശങ്ങൾ താഴെ.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 6 May 2024, 10:11 am

ഹൈലൈറ്റ്:

  • ഇന്ത്യൻ റെയിൽവേയുടെ സാന്നിധ്യമില്ലാത്ത സംസ്ഥാനമാണ് സിക്കിം
  • സിക്കിമിൽ ഒരു റെയിൽവേ ലൈൻ പോലും വരാതിരുന്നതിനു കാരണം അവഗണനയായിരുന്നില്ല
  • സിക്കിമിലേക്ക് ഒരു റെയില്‍വേ ലൈൻ പണി നടക്കുകയാണിപ്പോൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vande bharat
വന്ദേ ഭാരത്
രംഗ്പോ: വന്ദേ ഭാരത് സർവീസ് സിക്കിമിലേക്ക് നീട്ടാനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണ് ഇന്ത്യൻ റെയിൽവേ. ഗുവാഹത്തിയും സിക്കിമും തമ്മിലുള്ള ദൂരം 5 മണിക്കൂറായി കുറയ്ക്കും ഈ പുതിയ വന്ദേ ഭാരത് സര്‍വ്വീസ്. വടക്കുകിഴക്കൻ മേഖലയിലെ യാത്രകളെ കൂടുതൽ സുഗമമാക്കുന്ന ഈ പാത നിർമ്മിക്കാൻ വലിയ അധ്വാനമാണ് റെയിൽവേ ചെലവിടുന്നത്. നിരപ്പായ പ്രദേശങ്ങളില്ലാത്ത സിക്കിമിലേക്ക് റെയിൽവേ എത്തിക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെയാണ്.
പതിറ്റാണ്ടുകളായി റെയിൽവേ വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന മേഖലയാണ് വടക്കുകിഴക്കൻ മേഖല. ഓരോ റെയിൽവേ ബജറ്റിലും ദക്ഷിണേന്ത്യയെക്കാൾ അവഗണിക്കപ്പെട്ട നിലയിലായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ. എന്നാൽ സിക്കിമിൽ ഒരു റെയിൽവേ ലൈൻ പോലും വരാതിരുന്നതിനു കാരണം അവഗണനയായിരുന്നില്ല. ഈ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം റെയിൽവേ ലൈനിന് യോജിക്കുന്നതല്ല.

സിക്കിമിലെ റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളുടെ വികസനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായും സൈനികമായും ഏറെ നിർണായകമാണ്. ചൈനയുമായി ചേർന്നു കിടക്കുന്ന ഈ മേഖലയി‌ലേക്ക് സര്‍ക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നുമുണ്ട്.

ഇന്ത്യൻ റെയിൽവേയുടെ സാന്നിധ്യമില്ലാത്ത സംസ്ഥാനമായിരുന്നു സിക്കിം ഇത്രയും കാലം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് ഇതിനു പിന്നിൽ. വലിയ മലകളുടെ നിരകളാണ് ഈ സംസ്ഥാനത്തിലാകെ. ഇന്ത്യയിൽ റെയിൽവേ ബന്ധമില്ലാത്ത ഏക സംസ്ഥാനമെന്ന വിശേഷണം നഷ്ടപ്പെടുന്നത് വന്ദേ ഭാരത് സര്‍വ്വീസ് തുടങ്ങുന്നതോടെയായിരിക്കും.

2024 ഫെബ്രുവരി മാസത്തിലാണ് സിക്കിമിൽ ആദ്യത്തെ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യപ്പെട്ടത്. സിക്കിമിലെ രംഗ്പോയിലാണ് ഈ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുന്നത്. ഈ റെയിൽവേ സ്റ്റേഷൻ ഭൂഗർഭത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഇവിടം മുതൽ പശ്ചിമബംഗാളിലെ സെവോക് വരെ നീളുന്ന 45 കിലോമീറ്റർ റെയിൽവേ ലൈനിന്റെ പണി നടക്കുകയാണ്. ഈ റെയിൽവേ ലൈൻ കൂടി പൂർത്തിയായാൽ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങും. അഞ്ച് സ്റ്റേഷനുകളാണ് ഈ വന്ദേഭാരത് പാതയിലുള്ളത്. സിവോക്, റിയാംഗ്, തീസ്ത ബസാർ, മെല്ലി, രംഗ്പോ എന്നിവ. ഇവയിൽ രംഗ്പോ ഒഴികെയുള്ള സ്റ്റേഷനുകളെല്ലാം പശ്ചിമബംഗാളിലാണ് സ്ഥിതി ചെയ്യുന്നത്. 45 കിലോമീറ്റർ വരുന്ന പാതയുടെ മൂന്നര കിലോമീറ്റർ മാത്രമാണ് സിക്കിമിലുള്ളത്. ബാക്കിയെല്ലാം പശ്ചിമബംഗാളിൽ വരുന്നു.

അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥലത്തെത്തി ഈ റെയിൽവേ ലൈനിന്റെ ജോലികളുടെ പുരോഗതി വിലയിരുത്തിയിരുന്നു. 14 ടണലുകളും 17 പാലങ്ങളും ഉൾക്കൊള്ളുന്ന പാതയാണിത്. ജോലികളുടെ പുരോഗതിയിൽ സംതൃപ്തി അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. സിക്കിമിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ 80 ശതമാനവും തുരങ്കങ്ങളും പാലങ്ങളുമാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 14 ടണലുകളിൽ 10 എണ്ണം തുരന്നു കഴിഞ്ഞു. 2025 ഓഗസ്റ്റ് മാസത്തോടെ ബാക്കിയുള്ളവയുടെ പണി പൂർത്തിയാകുമെന്നാണ് കരുതുന്നത്. അഥവാ വന്ദേ ഭാരത് എത്താൻ അല്‍പ്പം കൂടി വൈകിയേക്കും. 2024 ഡിസംബറോടെ ഈ വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.

നാഥു-ലാ ചുരം അടക്കമുള്ള തന്ത്രപരമായി പ്രാധാന്യമുള്ള മേഖലകളിലേക്ക് കാര്യക്ഷമമായ കണക്ടിവിറ്റി നല്‍കുന്നു എന്നതാണ് പുതിയ റെയിൽവേ ലൈനിന്റെ പ്രത്യേകതകളിലൊന്ന്. ഇന്ത്യയുടെ സ്ഥലം കൈയേറി ചൈന ഭൂവിസ്തൃതി കൂട്ടാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടത്തുന്നതിനിടയിലാണ് ഈ വികസനപരിപാടികളെന്നത് ശ്രദ്ധേയമാണ്.

ജനങ്ങൾക്കും ഈ റെയിൽവേ ലൈൻ കൊണ്ട് വലിയ ഉപകാരമുണ്ട്. സ്ഥലത്തെ ടൂറിസം വികസനത്തിന് ഊർജ്ജം പകരാനാകും ഇതിന്. നിലവിൽ സിക്കിമിലേക്ക് യാത്ര പോകണമെങ്കിൽ ദീർഘമായ റോഡുയാത്ര ആവശ്യമാണ്. ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്ക് സംസ്ഥാനത്തേക്ക് വര്‍ദ്ധിക്കും.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്