കാൺപുർ: പട്ടേൽ പ്രക്ഷോഭനേതാവ് ഹാർദിക് പട്ടേലിൻ്റെ വിവാദ സിഡിക്ക് പിന്നിൽ ബി ജെ പി ആണെന്ന് സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സി ഡി പുറത്തുവിട്ടതിനു പിന്നിൽ ബി ജെ പി മാത്രമാണെന്ന് അഖിലേഷ് ആരോപിച്ചു.
'സി ഡി പുറത്തുവിട്ടതിനു പിന്നിൽ ബി ജെ പിയാണ്. രഹസ്യ സിഡികൾ ഉണ്ടാക്കുന്നതിലും പുറത്തു വിടുന്നതിലും ബി ജെ പി വിദഗ്ദർ ആണ്. എന്നാൽ, ജനങ്ങൾ സി ഡിയെക്കുറിച്ചല ആകുലരെന്നും ബി ജെ പിയെക്കുറിച്ചും ജി എസ് ടിയെക്കുറിച്ചും ആണെന്ന് മനസ്സിലാക്കണം.' - സ്വദേശമായ സായിഫയിൽ വെച്ച് അഖിലേഷ് പറഞ്ഞു. ജി എസ് ടിയും നോട്ട് നിരോധനവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി ജെ പി എന്തിനാണ് ഭയക്കുന്നതെന്ന് അഖിലേഷ് യാദവ് ചോദിച്ചു. സംസ്ഥാനത്തിന് ഒരു ബുള്ളറ്റ് ട്രയിൻ നൽകിയ സാഹചര്യത്തിൽ ബി ജെ പി എന്തിനാണ് ഇത്രയ്ക്ക് അദ്ധ്വാനിക്കുന്നതെന്നും അഖിലേഷ് പരിഹസിച്ചു.