ആപ്പ്ജില്ല

‍കര്‍ണാടക: വിമതരുടെ രാജിയിലും അയോഗ്യതയിലും സ്‍പീക്കറുടെ തീരുമാനം ഇന്ന്

ഇന്ന് 11.30 ന് നടക്കുന്ന സ്പീക്കർ കെ ആർ രമേശ് കുമാറിൻ്റെ വാർത്താ സമ്മേളനത്തിൽ അയോഗ്യതയിലും രാജിയിലും തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. നാളെ സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനകൾ പുറത്ത് വന്നിരുന്നു.

Samayam Malayalam 28 Jul 2019, 10:42 am
ബെംഗലൂരു: കര്‍ണാടകത്തിലെ വിമത എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും സ്‍പീക്കര്‍ കെ ആര്‍ രമേശ് കുമാറിൻ്റെ തീരുമാനം ഇന്ന് ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് 11.30 ന് സ്‍പീക്കര്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ബിജെപിയുടെ അവിശ്വാസ പ്രമേയ നീക്കത്തിനിടെയാണ് 14 വിമത എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുടെ തീരുമാനം വരുന്നത്.
Samayam Malayalam KR Ramesh Kumar


മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ നാളെ വിശ്വാസവോട്ട് തേടുന്നതിനൊപ്പം സ്‍പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് വൈകിട്ട് ചേരുന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിൽ തീരുമാനം ഉണ്ടായേക്കും. നിലവിൽ സഭയിൽ ഭൂരിപക്ഷം ബിജെപിക്ക് ആയതിനാൽ അവിശ്വാസ പ്രമേയം സ്‍പീക്കര്‍ക്ക് എതിരാകും. ഇത് മുൻനിര്‍ത്തിയാണ് വിമതര്‍ക്കെതിരെ ഇന്ന് തന്നെ നടപടി സ്വീകരിക്കാൻ സ്‍പീക്കര്‍ ഒരുങ്ങിയിരിക്കുന്നത്. വിശ്വാസ വോട്ടിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് എംഎൽഎയായ ശ്രീമന്ത് പാട്ടിലിനെതിരെയും ഇന്ന് നടപടി ഉണ്ടായേക്കും.

കോൺഗ്രസും ജെഡിഎസും 17 വിമത എംഎൽഎമാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാനാണ് സ്‍പീക്കര്‍ക്ക് ശുപാര്‍ശ നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍, കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് എല്‍ ജാര്‍ഖിഹൊലി, മഹേഷ് കുമാത്തഹലി എന്നിവരെ അയോഗ്യരാക്കിയതായി സ്‍പീക്കര്‍ ഉത്തരവിറക്കിയിരുന്നു.

വിമത എംഎൽഎമാരുടെ രാജി ചട്ടപ്രകാരമല്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും സ്‍പീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് - ജെഡിഎസ്‍ സഖ്യം 99 വോട്ടുകളിൽ ഒതുങ്ങി. ബിജെപിക്ക് 105 വോട്ടുകള്‍ ലഭിച്ചു. എന്നാൽ കേവലഭൂരിപക്ഷം കടക്കാതെ നിൽക്കുന്ന ബിജെപിക്കും സ്‍പീക്കറുടെ നടപടികള്‍ നിര്‍ണായകമാണ്. അതേസമയം കര്‍ണാടകത്തിൽ വീണ്ടും ബിജെപി സര്‍ക്കാരിന് തുടക്കമിട്ട് ബി എസ് യെഡിയൂരപ്പ മുഖ്യമന്ത്രയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

കോൺഗ്രസിലെ 11 വിമത എംഎൽഎമാരുടെയും ജനതാദളിന്‍റെ മൂന്ന് എംഎൽഎമാരുടെയും രാജി സ്പീക്കര്‍ സ്വീകരിക്കുകയോ ഇവരെ അയോഗ്യരാക്കുകയോ ചെയ്താൽ മാത്രമേ ബിജെപിയ്ക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാൻ കഴിയൂ എന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. കര്‍ണാടക നിയമസഭയിലെ അംഗസംഖ്യ 224 പേരാണെങ്കിലും മൂന്ന് പേര്‍ക്ക് അയോഗ്യത കൽപ്പിച്ചതോടെ ബിജെപിയ്ക്ക് ആവശ്യമായ കേവലഭൂരിപക്ഷം 111 ആണ്. എന്നാൽ നിലവിൽ 106 പേരുടെ പിന്തുണ മാത്രമാണ് യെഡിയൂരപ്പയ്ക്കുള്ളത്. ഭൂരിപക്ഷമില്ലാത്ത പാര്‍ട്ടിയെ സര്‍ക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ആരോപണം. ഇരുപാര്‍ട്ടികളും സത്യപ്രതിജ്ഞാ യെഡിയൂരപ്പയുടെ ചടങ്ങ് ബഹിഷ്കരിച്ചു.

കോൺഗ്രസ് - ജനതദള്‍ വിമത എംഎൽഎമാര്‍ക്ക് മന്ത്രിസ്ഥാനങ്ങള്‍ നല്‍കി തൃപ്തിപ്പെടുത്തേണ്ടി വന്നേക്കുമെന്നത് ബിജെപിയ്ക്ക് വെല്ലുവിളിയാണ്. 34 മന്ത്രിസ്ഥാനങ്ങള്‍ക്കായി 54 ബിജെപി നേതാക്കള്‍ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ ഇക്കാര്യം യെഡിയൂരപ്പയ്ക്ക് എളുപ്പമാകില്ല. സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും മന്ത്രിസ്ഥാനങ്ങള്‍ സമയമെടുത്തു മാത്രമേ തീരുമാനിക്കൂ എന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്