തൻെറ ചിത്രം രാഷ്ട്രീയ പാർട്ടികൾ പ്രചരണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് കലാപത്തിൻെറ മുഖമായി മാറിയ കുത്തബുദ്ദീൻ അൻസാരി. ആസ്സാം, ബംഗാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ്സ് തൻെറ ചിത്രം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
തൻെറ അനുവാദമില്ലാതെ ചിത്രം ഇപ്പോഴും പല തരത്തിൽ പ്രചരിപ്പിക്കുന്നത് വ്യക്തിപരമായി നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അൻസാരി പറഞ്ഞു. തനിക്ക് പ്രത്യേക ഉദ്ദ്യേശമുണ്ടെന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കാശ് വാങ്ങുന്നുണ്ടെന്നും വരെ ആരോപണമുണ്ട്. ഗുജറാത്തിൽ സമാധാനത്തോടെ കഴിയാൻ രാഷ്ട്രീയ പാർട്ടികൾ തന്നെ അനുവദിക്കണമെന്ന് അൻസാരി അഭ്യർഥിച്ചു.
അൻസാരിക്ക് 29 വയസ്സുള്ളപ്പോഴാണ് ഗുജറാത്ത് കലാപം നടക്കുന്നത്. ഫോട്ടോ ജേർണലിസ്റ്റായ അർകോ ദത്തയെടുത്ത അൻസാരിയുടെ ചിത്രം കലാപത്തിൻെറ ഭീകരത വ്യക്തമാക്കുന്നതായിരുന്നു. ചിത്രം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്തു. കേരളത്തിൽ അടക്കം നിരവധി ഫാസിസ്റ്റ് വിരുദ്ധ പരിപാടികളിൽ അൻസാരി പങ്കെടുത്തിട്ടുണ്ട്.
"എനിക്ക് 43 വയസ്സായി. കഴിഞ്ഞ 14 വർഷമായി ഞാൻ ഉപയോഗിക്കപ്പെടുകയും ദുരുപയോപ്പെടുകയും ചെയ്തു. തീവ്രവാദ സംഘടനകൾ വരെ ചിത്രം അനാവശ്യമായി ഉപയോഗിക്കുന്നു. ഇനിയും ഇത് തുടരരുത്" അൻസാരി പറയുന്നു. താൻ ജീവിക്കുന്ന ചുറ്റുപാടിലുള്ളവർ തന്നെ മറ്റൊരു കണ്ണിലൂടെ നോക്കി കാണുന്നുവെന്നും ഇത് ജീവിതത്തെ ബാധിക്കുന്നുവെന്നും അൻസാരി പരാതിപ്പെടുന്നു.
"എന്തിനാണ് എപ്പോഴും അച്ഛൻ കൈ കൂപ്പി തൊഴുത് കരയുന്നത്" എന്ന് ചിത്രം കാണുമ്പോഴൊക്കെയും അൻസാരിയുടെ മക്കൾ അദ്ദേഹത്തോട് ചോദിക്കുന്നു.