മൊറാദാബാദ്: കോൺസ്റ്റബിളിന്റെ കാർ മോഷ്ടിച്ച കേസിൽ എസ്ഐയെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. യുപിയിൽ ഇന്നലെയാണ് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നത്. നിലവിൽ സസ്പെൻഷനിലുള്ള സച്ചിൻ ദയാൽ എന്ന ഉദ്യോഗസ്ഥനാണ് കോൺസ്റ്റബിളിന്റെ കാർ മോഷ്ടിച്ച കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്.
മുതിർന്ന ഉദ്യോഗസ്ഥരോട് വാക്ക് തർക്കത്തിലേർപ്പെട്ടതിനെത്തുടർന്നായിരുന്നു എസ്ഐ സച്ചിൻ ദയാലിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. 'അദ്ദേഹം നിലവിൽ സസ്പെൻഷനിലായിരുന്നു. പോലീസ് ലൈനിൽ നിന്ന് കോൺസ്റ്റബിളിന്റെ കാർ മോഷ്ടിച്ച അദ്ദേഹത്തെ പോലീസുകാർ തടയുകയായിരുന്നു.' മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പോലീസുകാർ വാഹനം തടഞ്ഞപ്പോൾ അപകടം സംഭവിക്കുകയും ചെയ്തിരുന്നു അപകടത്തിൽ എസ്ഐയ്ക്ക് പരിക്കേറ്റിട്ടുണ്ട്. എസ്ഐ നിലവിൽ അറസ്റ്റിലാണെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
എന്നാൽ താൻ വിഷാദ രോഗത്തിന് അടിമയാണെന്നാണ് പ്രതി പറയുന്നത്. 'ഞാൻ അസ്വസ്ഥനാണ്, വിഷാദരോഗത്തിനടിമയാണ്. വിഷാദരോഗമുള്ളയാളുകളാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്.' എസ്ഐ സച്ചിൻ ദയാൽ പറഞ്ഞു.