ആപ്പ്ജില്ല

റഫാൽ വിവരങ്ങൾ തന്നേ തീരൂ: കേന്ദ്രസർക്കാരിന് അന്ത്യശാസനം

മുദ്ര വെച്ച കവറിൽ വിവരങ്ങള്‍ നല്‍കണം

Samayam Malayalam 31 Oct 2018, 3:29 pm
ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 36 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോടതിയിൽ സമര്‍പ്പിക്കാൻ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം. മുദ്ര വെച്ച കവറിൽ പത്ത് ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്നും രഹസ്യവിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Samayam Malayalam Supreme-Court-of-India


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ യ യു ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പരസ്യമാക്കാൻ സാധിക്കുന്ന വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

പത്ത് ദിവത്തിനകം വിവരങ്ങള്‍ നല്‍കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പിന്നാലെ, ഹര്‍ജിക്കാര്‍ക്ക് ഏഴു ദിവസത്തിനകം ഇതിന് മറുപടി നല്‍കാം. കേസ് നവംബര്‍ 14ലേയ്ക്ക് മാറ്റി വെച്ചിട്ടുണ്ട്.

അതേസമയം, റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിലവിവരങ്ങള്‍ അടക്കമുള്ള ഭൂരിഭാഗം വിവരങ്ങളും ഔദ്യോഗിക രഹസ്യനിയമത്തിന് കീഴിൽ വരുന്നതാണെന്നും അത് ആരുമായും പങ്കുവെക്കാൻ സര്‍ക്കാരിന് കഴിയില്ലെന്നും അറ്റോര്‍ണി ജനറൽ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ അക്കാര്യം സത്യവാങ്മൂലമായി നല്‍കാൻ കോടതി ആവശ്യപ്പെട്ടു.

റഫാൽ ഇടപാടിൽ കോടതി മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, മുൻമന്ത്രിമാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ എന്നിവര്‍ നല്‍കിയ നാല് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടപ്പോള്‍ കാത്തിരിക്കാൻ തയ്യാറാണെന്നായിരുന്നു കോടതിയുടെ മറുപടി. ഹര്‍ജിക്കാരിലാരും റഫാൽ വിമാനങ്ങളുടെ ക്ഷമതയിലോ ഇന്ത്യൻ വ്യോമസേനയ്ക്ക് അതുമായുള്ള ചേര്‍ച്ചയിലോ സംശയമുന്നയിച്ചിട്ടില്ലന്ന് കോടതി നിരീക്ഷിച്ചു.

കരാറിൽ ഏര്‍പ്പെടാനുള്ള സദുദ്ദേശവും വിമാനങ്ങളുടെ വിലയുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

റഫാൽ കരാറിൽ ഇന്ത്യൻ ഓഫ്സെറ്റ് പങ്കാളിയെ തെരഞ്ഞെടുത്തതു സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാൻ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷൻ്റെ 36 റഫാൽ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് വേണ്ടി വാങ്ങാനായിരുന്നു ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്