ന്യൂഡൽഹി: അയോധ്യ ഭൂമിത്തര്‍ക്കക്കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് രാവിലെ 10.30 നിര്‍ണായകമായ അയോധ്യ വിധി പ്രസ്താവിക്കും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണ് അയോധ്യ വിഷയം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൾ നസീർ എന്നിവരാണ് കേസ് പരിഗണിച്ചത്.
രാജ്യത്തിൻ്റെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള അയോധ്യ വിധി പ്രസ്താവിക്കാൻ അപ്രതീക്ഷിതമായാണ് അവധി ദിവസമായ ശനിയാഴ്ച സുപ്രീംകോടതി തെരഞ്ഞെടുത്തത്. വളരെ അപൂര്‍വ്വമായാണ് അവധി ദിനങ്ങളിൽ കോടതി സിറ്റിങ് നടത്താറുള്ളത്. ഇതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ക്രമസമാധാന നില സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
Also Read: അയോധ്യ വിധിക്ക് മണിക്കൂറുകൾ മാത്രം, ജാഗ്രതയോടെ രാജ്യം
അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി മൂന്നായി വിഭജിക്കാനുള്ള 2010 ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുന്നത്. രാമക്ഷേത്ര ചുമതല വഹിച്ചിരുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന നിര്‍മോഹി അഖാര, ബാബറി മസ്ജിദിൻ്റെ ഭരണചുമതലയുള്ള സുന്നി വഖഫ് ബോര്‍ഡ്, രാംലല്ല (വിഗ്രഹം) എന്നിവരാണ് കേസിലെ പ്രധാന കക്ഷികള്‍.
അയോധ്യ കേസിൽ സുന്നി വഖഫ് ബോര്‍ഡ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ സുന്നി വഖഫ് ബോര്‍ഡിനെ എതിര്‍ത്ത് മുസ്ലീം വ്യക്തിനിയമ ബോർഡ് രംഗത്തെത്തുകയായിരുന്നു. സുന്നി വഖഫ് ബോർഡിൻ്റെ നിലപാട് മറ്റ് മുസ്ലീം കക്ഷികളെ അറിയിച്ചിട്ടില്ലെന്നും മുസ്ലീം വ്യക്തിനിയമ ബോർഡ് ചൂണ്ടിക്കാട്ടി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര എന്നിവർ ഒത്തുതീര്‍പ്പിൽ എത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
Also Read: രാമ ജന്മഭൂമി- ബാബറി മസ്ജിദ് ഭൂമി തർക്കം: നാൾ വഴികളിലൂടെ
അയോധ്യയിലെ തര്‍ക്കഭൂമി എതിര്‍കക്ഷികള്‍ക്ക് വിട്ടു നൽകാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിൻ്റെ നിലപാട്. ഇതിന് പകരം മറ്റൊരിടത്ത് മസ്ജിദ് പണിയാനുള്ള സ്ഥലം അനുവദിക്കണം, അയോധ്യയിലുള്ള 22 പള്ളികള്‍ പുതുക്കി പണിയാനുള്ള അവസരം നൽകണം, മറ്റൊരു സ്ഥലത്തും എതിര് കക്ഷികള്‍ തര്‍ക്കം ഉന്നയിച്ച് രംഗത്തുവരാൻ പാടില്ല, എഎസ്ഐയുടെ കീഴിലുള്ള പള്ളികളിൽ ആരാധന നടത്താനുള്ള അവസരം നൽകണം എന്നീ നാല് ഉപാധികൾ സുന്നി വഖഫ് ബോര്‍ഡ് കോടതിക്ക് മുന്നിൽ വെച്ചിരുന്നു. ഇത് അംഗീകരിക്കുകയാണെങ്കിൽ തർക്കഭൂമി വിട്ടുനൽകാമെന്ന നിലപാട് സ്വീകരിക്കുമെന്നും സുന്നി വഖഫ് ബോർഡ് അറിയിച്ചിരുന്നു.
Also Read: അയോധ്യ വിധി; പോലീസ് നിങ്ങളുടെ ഫോൺ റെക്കോഡ് ചെയ്യുമോ?; സത്യം ഇതാണ്
തർക്കം മധ്യസ്ഥശ്രമത്തിലൂടെ പരിഹരിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി എഫ്എംഐ ഖലിഫുള്ള, ആത്മീയ ഗുരു ശ്രീ ശ്രീ രവി ശങ്കര്‍, മുതിര്‍ന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ഇവർ ഓഗസ്റ്റ് ഒന്നിന് മധ്യസ്ഥ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഓഗസ്റ്റ് ആറ് മുതല്‍ ഒക്ടോബർ 16 വരെ കേസ് ഫാസ്റ്റ് ട്രാക്ക് ആയി പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.