ആപ്പ്ജില്ല

കണ്ണൂർ മെഡിക്കൽ കോളജ് ഒരു കോടി രൂപ നൽകണം: സുപ്രീം കോടതി

അടുത്ത മാസം ഇരുപതിനകം തുക നൽകണമെന്നാണ് നിർദേശം.

Samayam Malayalam 29 Aug 2018, 5:51 pm
ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജിന് കർശന നിർദേശം നൽകി സുപ്രീം കോടതി. പ്രളയദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന് കൈത്താങ്ങായി ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോളജ് നിക്ഷേപിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. അടുത്ത മാസം ഇരുപതിനകം തുക നൽകണമെന്നാണ് നിർദേശം.
Samayam Malayalam supreme court


ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കണ്ണൂർ മെഡിക്കൽ കോളജിന് കർശന നിർദേശം നൽകിയത്. മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട കേസിലാണ് ചിലവിനത്തിൽ ഈടാക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ കോടതി ഉത്തരവിട്ടത്. 180 വിദ്യാർഥികളെ കോളജ് അയോഗ്യരാക്കിയിരുന്നു.ഇവരിൽ നിന്നും ഈടാക്കിയ 10 ലക്ഷം രൂപ 20 ലക്ഷമായി തിരിച്ചു നൽകാനും കോടതി നിർദേശം ഉത്തരവിട്ടു.

ഈ വർഷം തന്നെ മെഡിക്കൽ കോളജിന് അധ്യയനം ആരംഭിക്കണമെങ്കിൽ അടുത്ത മാസം മൂന്നിനകം വിദ്യാർത്ഥികളുടെ പണം തിരികെ നൽകിയ രേഖകൾ പ്രവേശന മേൽനോട്ട സമിതിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. കണ്ണൂർ മെഡിക്കൽ കോളജ് പ്രവേശനം നേരത്തെ ആരോഗ്യ സർവകലാശാല റദ്ദാക്കിയിരുന്നു. ജസ്റ്റിസ് ആർ.രാജേന്ദ്ര ബാബു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം റദ്ദാക്കിയത്.

പ്രവേശനം റദ്ദാക്കിയെങ്കിലും വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ തുക തിരിച്ചു നൽകിയിരുന്നില്ല. തുക തിരികെ നൽകണമെന്ന് കോടതി നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. തുടർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്നും വിദ്യാർത്ഥികളുടെ പണം തിരികെ നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്