ആപ്പ്ജില്ല

ജാമ്യഹർജി പരിഗണിച്ചില്ല: ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കും

അന്വേഷണത്തോട് സഹകരിച്ചിട്ടും അന്വേഷണ ഏജൻസി ചിദംബരത്തിനെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് കപിൽ സിബൽ കോടതിയിൽ പറഞ്ഞു. ജാമ്യഹർജി പരിഗണിക്കാത്തതിനാൽ ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കുമെന്നാണ് സൂചന.

Samayam Malayalam 21 Aug 2019, 5:18 pm
ന്യൂഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ് എംപിയുമായ പി.ചിദംബരത്തിന്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. ഐഎൻഎക്‌സ് മീഡിയ കേസിൽ പല തവണ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം പി. ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയിരുന്നു. എന്നാൽ, ചിദംബരത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.
Samayam Malayalam p chidambaram.


ഇന്ന് അയോധ്യക്കേസ് പരിഗണിച്ച ശേഷം ജാമ്യഹർജി ഉന്നയിക്കാനായിരുന്നു കപിൽ സിബലിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘത്തിന്റെ പദ്ധതി. എന്നാൽ, ഹർജി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ അഭിഭാഷകർക്ക് കഴിഞ്ഞില്ല. അയോധ്യാക്കേസ് പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പിരിഞ്ഞു. നേരത്തെ ഹർജിയിൽ സമർപ്പിച്ചപ്പോൾ കണ്ടെത്തിയ പിഴവ് പരിഹരിച്ച് നൽകിയെങ്കിലും ചീഫ് ജസ്റ്റിസ് പരിഗണിച്ചില്ല.

ചിദംബരം സ്‍പെയിനില്‍ 15 കോടിയുടെ ടെന്നീസ് ക്ലബ് വാങ്ങിയത് എങ്ങനെ?

ഇന്നലെ ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, സിബിഐ ഇന്നലെ അർധരാത്രിയോടെ ചിദംബരത്തിന്റെ വസതിക്ക് മുന്നിൽ രണ്ട് മണിക്കൂറിനകം ഹാജരാകണം എന്ന് കാണിച്ച് നോട്ട്സ് പതിച്ചിരുന്നു. ചിദംബരം സമർപ്പിച്ച ഹർജി രാവിലെ അഭിഭാഷകൻ കപിൽ സിബൽ ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചിന് മുൻപിൽ പരാമർശിച്ചെങ്കിലും കേസ് പരിഗണിക്കണോ വേണ്ടയോ എന്ന് ചീഫ് ജസ്റ്റിസാണ് തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് രമണ അറിയിച്ചു. കേസ് ഫയൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് നൽകുകയും ചെയ്തു.

എന്നാൽ, പി.ചിദംബരത്തിന്റെ ജാമ്യഹർജി പിന്നീട് ഡിഫക്റ്റീവ് ലിസ്റ്റിലാണ് ഉൾപ്പെട്ടത്. ഹർജിയിൽ പിഴവുകളുണ്ടെങ്കിൽ രജിസ്ട്രാർ അത്തരം ഹർജികൾ ഡിഫക്റ്റീവ് ലിസ്റ്റിലാണ് ഉൾപ്പെടുത്തുക. കപിൽ സിബൽ ഹർജിയിലെ പിഴവുകൾ തിരുത്തിയെന്നും ഹർജി ലിസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് രമണ കേസ് പരിഗണിക്കാൻ വിസമ്മതിച്ചു.

പി.ചിദംബരത്തിനെതിരെ സിബിഐ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കേസ് അന്വേഷണത്തോട് സഹകരിച്ചിട്ടും അന്വേഷണ ഏജൻസി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി കപിൽ സിബൽ ചൂണ്ടിക്കാട്ടി.എന്നാൽ, ചട്ടപ്രകാരം ലിസ്റ്റ് ചെയ്യപ്പെടാത്ത കേസ് പരിഗണിക്കാനറിവില്ലെന്നും ഇതിൽ ചീഫ് ജസ്റ്റിസിന് മാത്രമാണ് തീരുമാനമെടുക്കാൻ കഴിയുക എന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. ഇന്ന് ചിദംബരത്തിന്റെ ജാമ്യഹർജിയിന്മേൽ വാദം കേൾക്കാത്തതിനാൽ അറസ്റ്റ് നേരിടേണ്ടി വരുമെന്ന് തന്നെയാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്