ആപ്പ്ജില്ല

'അന്ധമായി സംശയിക്കരുത്': വിവിപാറ്റ് ഹർജികൾ തള്ളി; പുതിയ നിർദ്ദേശങ്ങൾ വെച്ച് സുപ്രീം കോടതി

Lok Sabha Elections 2024: വിശ്വാസ്യതയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും അന്ധമായി സംശയിക്കുന്നത് അവിശ്വാസത്തിന് വഴിയൊരുക്കുമെന്നും സുപ്രീംകോടതി. വിവിപാറ്റ് സ്ലിപ്പുകളെല്ലാം എണ്ണണമെന്ന ഹരജികൾ തള്ളിയുള്ള വിധിപ്രസ്താവത്തിലാണ്

Authored byപ്രണവ് മേലേതിൽ | Samayam Malayalam 26 Apr 2024, 3:05 pm
ന്യൂഡൽഹി: മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി ആവശ്യം സുപ്രീം കോടതി രണ്ടംഗ ബഞ്ച് തള്ളി. തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി തള്ളി. അതേസമയം ഫലപ്രഖ്യാപനത്തിന് ശേഷം സിംബല്‍ ലോഡിങ് യുണിറ്റ് 45 ദിവസത്തേക്ക് സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് എന്നിവ വോട്ടിങ് മെഷീൻ എന്‍ജിനീയര്‍മാരെ ഉപയോഗിച്ച് പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ പരിശോധന നടത്താൻ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ എഴുതി നല്‍കണം. ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ കത്ത് നല്‍കിയാലേ ഇതിന് അനുമതി നൽകേണ്ടതുള്ളൂ. പരിശോധനയുടെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണം. എന്നാല്‍ ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഈ തുക കമ്മിഷന്‍ തിരികെ നല്‍കണം.
Samayam Malayalam supreme court
സുപ്രീംകോടതി


ഒരു വ്യവസ്ഥയെ അന്ധമായി സംശയിക്കുന്നത് അവിശ്വാസത്തിന് വഴിയൊരുക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിശ്വാസം നിലനിർ‍ത്തുക എന്നതാണ് ജനാധിപത്യം. കാമ്പുള്ള വിമർശനങ്ങളാണ് ഉയർന്നു വരേണ്ടത്.

ജനാധിപത്യത്തിന്റെ എല്ലാ തൂണുകളുടെ കാര്യത്തിലും സൗഹാർദ്ദവും വിശ്വാസവും വളർത്തണമെന്ന് കോടതി പറഞ്ഞു. മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന്റെ കാര്യത്തിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് നേരത്തേ വാദങ്ങൾക്കിടെ പരാമർശിച്ചിരുന്നു. വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ മാത്രം എണ്ണുന്നത് വിശ്വാസ്യതയില്ലെന്നാണ് ഹരജിക്കാർ ഉന്നയിച്ച പ്രശ്നം. വിവിപാറ്റ് സ്ലിപ്പുകൾ കൂടി എണ്ണണമെന്നും, ഭാവിയില്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.

നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളില്‍ മാത്രമാണ് വിവിപാറ്റ് എണ്ണുന്നത്. ഇത് മതിയാകില്ലെന്നും എല്ലാ ബൂത്തുകളിലെയും വിവിപാറ്റുകൾ എണ്ണണമെന്നും ഹരജികൾ ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഹരജിക്കാരിലൊരാളാണ്. പ്രശാന്ത് ഭൂഷൺ ആണ് ഇവർക്കു വേണ്ടി ഹാജരായത്.

വോട്ടിങ് മെഷീൻ ഹാക്ക് ചെയ്ത് കൃത്രിമം നടത്താനാവുമെന്ന ആരോപണത്തിനു തെളിവില്ലെന്ന് പ്രശ്നം കഴിഞ്ഞദിവസം ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് ദീപാങ്കർ ദത്ത പ്രസ്താവിച്ചിരുന്നു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്