ആപ്പ്ജില്ല

തമിഴ്നാട്ടിൽ ചരിത്രം ആവര്‍ത്തിക്കുന്നോ???

1987ൽ ഡിസംബറില്‍ എംജിആറിആറിന്‍റെ മരണശേഷം ഇടക്കാല മുഖ്യമന്ത്രിയായി അധികാരമേറ്റ വി ആര്‍ നെടുഞ്ചേഴിയന്‍ ഇപ്പോൾ ഒ പി എസ് വാദിക്കുന്നതിന് സമാനമായ ഒരു വാദമുന്നയിച്ചു

TNN 18 Feb 2017, 12:00 pm
ചെന്നൈ: 30 വര്‍ഷത്തിന് ശേഷമാണ് തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. അണ്ണാ ഡിഎംകെയുടെ സ്ഥാപകന്‍ എംജിആറിന്‍റെ മരണശേഷം മുഖ്യമന്ത്രിയായ ഭാര്യ ജാനകി രാമചന്ദ്രന്‍ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടിരുന്നു. അന്ന് നിയമസഭയില്‍ നാടകീയരംഗങ്ങൾ ഉണ്ടായിരുന്നു. ജാനകി പക്ഷവും ജയലളിത പക്ഷവുമായി ചേരി തിരിഞ്ഞ് ഇരുവിഭാഗവും അന്ന് നിയമസഭക്കുള്ളില്‍ വെച്ച് കായികമായി ഏറ്റുമുട്ടി. അന്ന് പിളര്‍പ്പിന്‍റെ വക്കിലെത്തിയ അണ്ണാ ഡിഎംകെയില്‍ ഇന്ന് ചരിത്രം ആവര്‍ത്തിക്കുകയാണ്.
Samayam Malayalam tamilnadu looking for repeat the history
തമിഴ്നാട്ടിൽ ചരിത്രം ആവര്‍ത്തിക്കുന്നോ???


1987ൽ ഡിസംബറില്‍ എംജിആറിആറിന്‍റെ മരണശേഷം ഇടക്കാല മുഖ്യമന്ത്രിയായി അധികാരമേറ്റ വി ആര്‍ നെടുഞ്ചേഴിയന്‍ ഇപ്പോൾ ഒ പി എസ് വാദിക്കുന്നതിന് സമാനമായ ഒരു വാദമുന്നയിച്ചു. താന്‍ ഇടക്കാലമുഖ്യമന്ത്രിയല്ലെന്നും എംജിആറിന്‍റെ ഭാര്യ ജാനകി രാമചന്ദ്രന് വേണ്ടി തന്നെ മാറ്റേണ്ട കാര്യവുമില്ലെന്നും നെടുഞ്ചേഴിയൻ അന്ന് വാദിച്ചു. എന്നാല്‍ നെടുഞ്ചേഴിയന്‍റെ വാക്കുകള്‍ ആരും മുഖവിലക്കെടുത്തില്ല.

1988 ജനുവരിയില്‍ ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറി. ഇന്ന് ശശികലയ്‌ക്കെതിരെ ആദ്യം കലാപക്കൊടിയുയര്‍ത്തിയ പി എച്ച് പാണ്ഡ്യനായിരുന്നു അന്നത്തെ സ്പീക്കര്‍. 97 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടിരുന്ന ജാനകി രാമചന്ദ്രനെ അന്ന് ഗവര്‍ണറായിരുന്ന എസ് എല്‍ ഖുരാന മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ചു. മൂന്നാഴ്ചക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു വ്യവസ്ഥ വെച്ചത്. ജാനകിയെ തോല്‍പിക്കാന്‍ ജയലളിത കോണ്‍ഗ്രസുമായി ഒത്തുകളിച്ചു. ജയലളിതയുടെ പക്ഷത്തുണ്ടായിരുന്ന 33 എംഎല്‍എമാരെ അന്നും ഇന്നത്തേതിന് സമാനമായ രീതിയില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തേക്ക് കടത്തിക്കൊണ്ടുപോയി മാറ്റി പാര്‍പ്പിച്ചു. ഇന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ തിരുനാവുക്കരസും പഴയ അണ്ണാ ഡിഎംകെ നേതാവ് കെകെഎസ്എസ്ആര്‍ രാമചന്ദ്രനുമായിരുന്നു ഇതിന് പിന്നിലെ കരുക്കൾ നീക്കിയത്.

കോണ്‍ഗ്രസും ജയലളിത പക്ഷവും ജാനകിക്കെതിരായി വോട്ടുചെയ്യാനായിരുന്നു പദ്ധതി. 61 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസും 33 എംഎല്‍എമാരുണ്ടായിരുന്ന ജയലളിത പക്ഷവും മറ്റ് കക്ഷികളും ഒന്നിച്ചാല്‍ ജാനകിയെ തറപറ്റിക്കാമെന്നായിരുന്നു ജയലളിതയുടെ കണക്കുകൂട്ടൽ. പക്ഷേ, ജയലളിതക്ക് തിരിച്ചടിയായി വിശ്വാസവോട്ടെടുപ്പിന്‍റെ ദിവസം നടന്‍ ശിവാജി ഗണേശന്‍റെ നേതൃത്വത്തിലുള്ള അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് രാജിവെച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇതോടെ കോണ്‍ഗ്രസില്‍ പിളര്‍പ്പ് മുന്നില്‍ കണ്ട എഐസിസി ഇടപെടുകയായിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഓരോരുത്തരെയായി വിളിച്ച് സ്പീക്കര്‍ പി എച്ച് പാണ്ഡ്യന്‍ വോട്ട് രേഖപ്പെടുത്തിത്തുടങ്ങി. പാര്‍ട്ടി വിപ്പ് ലംഘിച്ച് ജാനകിക്കെതിരെ വോട്ട് ചെയ്തവരെ അയോഗ്യരാക്കുകയും അല്ലാത്തവരുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പാണ്ഡ്യന്‍റെ വിവാദ നീക്കം നിയമസഭക്കുള്ളില്‍ വൻ കോളിളക്കമുണ്ടാക്കി.

തുടര്‍ന്ന് നിയമസഭയില്‍ കൂട്ടത്തല്ലുണ്ടായി. ജയലളിതയുടെയും ജാനകിയുടെയും പക്ഷങ്ങളും ഡിഎംകെ അംഗങ്ങളും നടുത്തളത്തില്‍ കായികമായി ഏറ്റുമുട്ടി. തല്‍ക്കാലത്തേക്ക് നിയമസഭ നിര്‍ത്തി വെച്ചെങ്കിലും പിന്നീട് സഭ ചേര്‍ന്ന് ശബ്ദ വോട്ടോടെ പി എച്ച് പാണ്ഡ്യന്‍ ജാനകിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സ്പീക്കറുടെ ഈ തീരുമാനം ഉടനടി തള്ളിയ ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു അന്ന്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിശ്വാസവോട്ട് തമിഴ്‌നാട്ടില്‍ വരുത്തിവെച്ചത് രാഷ്ട്രപതിഭരണമാണെങ്കില്‍ ഇത്തവണ സ്ഥിരതയുള്ള ഒരു ഭരണം ലഭിയ്ക്കുമോ അതോ ചരിത്രം ആവര്‍ത്തിക്കുമോ എന്നത് പ്രവനാതീതമായി ഇപ്പോഴും നില കൊള്ളുകയാണ്.

Tamilnadu looking for repeat the History

Here we look at how the events of 1987 are getting repeated in 2017 in Tamil Nadu politics.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്