ന്യൂഡൽഹി: മകനെ പഠിപ്പിച്ച് പൈലറ്റ് ആക്കിയതിന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നന്ദിയുമായി നിർഭയയുടെ അമ്മ ആശാദേവി. ചേച്ചിക്കുണ്ടായ ദുരന്തം മകനെ തളർത്തിയിരുന്നെന്നും എന്നാൽ അതിൽനിന്ന് രാഹുൽ ഗാന്ധിയാണ് അവനെ രക്ഷിച്ചതെന്നും ആശാദേവി മാധ്യമങ്ങളോട് പറഞ്ഞു.
'എൻ്റെ മകൻ അമാൻ ഇപ്പോൾ ഒരു പൈലറ്റ് ആണ്. അത് രാഹുൽ ഗാന്ധി കാരണമാണ്. തളർന്നു പോയപ്പോൾ അവനെ ആശ്വസിപ്പിച്ചതും ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് പറഞ്ഞ് അവനെ പ്രചോദിപ്പിച്ചതും രാഹുൽ ഗാന്ധിയാണ്. പഠനം സ്പോൺസർ ചെയ്തതിന് ഒപ്പം രാഹുൽ ഗാന്ധി ഫോണിൽ ക്ഷേമാന്വേഷണങ്ങൾ നടത്താറുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയും ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു.' ആശാദേവി പറഞ്ഞു.
പ്ലസ് ടു കഴിഞ്ഞപ്പോൾ പൈലറ്റ് പരിശീലന കോഴ്സിന് ചേരാൻ നിർദ്ദേശിച്ചത് രാഹുൽ ഗാന്ധിയാണ്. തുടർന്ന്, റായ്ബറേലിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരൻ അക്കാദമിയിൽ അമാൻ ചേർന്നു. അക്കാദമിയിൽ പഠനം പ്രയാസകരം ആയിരുന്നുവെങ്കിലും എല്ലാ പ്രയാസങ്ങളെയും മകൻ അതിജീവിച്ചെന്നും ആശാദേവി പറഞ്ഞു.
നിർഭയയുടെ ഇളയസഹോദരൻ പൂണെയിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ്. പിതാവ് ഡൽഹി വിമാനത്താവളത്തിലെ സ്ഥിരം ജീവനക്കാരൻ ആണ്. 2012ൽ ആയിരുന്നു ഡൽഹിയിൽ കൂട്ടമാനഭംഗത്തിന് ഇരയായി നിർഭയ കൊല്ലപ്പെട്ടത്. കേസിലെ പ്രതികൾക്ക് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു.
Nirbhayas mother thank to Rahul Gandhi
Nirbhaya's mother Asha Devi thanks Rahul Gandhi for helping her son become a pilot