ആപ്പ്ജില്ല

'ജയിലിൽ വച്ച് മുക്താർ അൻസാരിക്ക് വിഷം നൽകി'; കോടതിയെ സമീപിക്കുമെന്ന് കുടുംബം

യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും മുക്താർ അൻസാരിയുടെ മരണത്തിൽ ജ്യൂഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുപി സർക്കാരിന് അവിടെ തുടരാൻ അധികാരമില്ലെന്നും പറഞ്ഞു. കോൺ​ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയത് അടക്കം 60ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 29 Mar 2024, 10:54 am
ലഖ്നൗ: ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ജയിലിൽ വച്ച് അൻസാരിക്ക് വിഷം നൽകിയിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. 60ലധികം കേസുകളിൽ പ്രതിയായ അൻസാരി 2005 മുതൽ പഞ്ചാബിലും ഉത്തർപ്രദേശിലേയും ജയിലുകളിലാണ് കഴിഞ്ഞിരുന്നത്.
Samayam Malayalam mukhtar ansari
മുക്താർ അൻസാരി



ഇത് സംബന്ധിച്ച് നേരത്തേയും പരാതി ഉയർന്നിരുന്നതായി റിപ്പോർട്ടുണ്ട്. 'തനിക്ക് ജയിലിൽ ഭക്ഷണത്തിൽ വിഷം കലർത്തിയിരുന്നതായി മുക്താർ പറഞ്ഞിരുന്നു. ഇത് രണ്ടാം വട്ടമാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. 40 ദിവസങ്ങൾക്ക് മുൻപേ അദ്ദേഹത്തിന് വിഷം നൽകിയിരുന്നു. ഇപ്പോൾ മാർച്ച് 19ന് അദ്ദേഹത്തിന് വീണ്ടും വിഷം നൽകി. അതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു'. മുക്താർ അൻസാരിയുടെ സഹോദരൻ അഫ്സൽ അൻസാരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Also Read : ഗുണ്ടാത്തലവനും യുപി മുൻ എംഎൽഎയുമായ മുഖ്താർ അൻസാരി തടവിലിരിക്കെ മരിച്ചു

മുക്താർ അൻസാരിയുടെ മകൻ ഉമറും സമാനമായ ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 'ഞങ്ങൾ ഇത് മുമ്പും പറഞ്ഞിരുന്നു, ഇന്നും അത് തന്നെ പറയുന്നു. മാർച്ച് 19 ന് രാത്രി നൽകിയ ഭക്ഷണത്തിൽ വിഷം കലർത്തിയിരുന്നു. ഞങ്ങൾ ജുഡീഷ്യറിയിലേക്ക് നീങ്ങും, ഞങ്ങൾക്ക് അതിൽ പൂർണ്ണ വിശ്വാസമുണ്ട്.' ഉമർ പറഞ്ഞു.

അഖിലേഷ് യാദവും ഗുണ്ടാത്തലവന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. അധികാരത്തിൽ തുടരാൻ സർക്കാരിന് അവകാശമില്ലെന്നും സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിന് പിന്നാലെ അൻസാരിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ അൻസാരി മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, മരണത്തിന് പിന്നാലെ തന്നെ യുപിയുടെ വിവിധ ഭാഗങ്ങളിൽ പോലീസിനെ വിന്യസിച്ചിരുന്നു. ബാണ്ട, ഗാസിപൂർ, മാവു, വാരാണസി എന്നീ ജില്ലകളിലാണ് കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുന്നത്.

Also Read : 'പരിധി കവിഞ്ഞ കടമെടുപ്പ്, ഭരിക്കുന്നവർക്ക് നാട് നന്നാക്കണമെന്നില്ല; കേരളത്തിന് കേന്ദ്രം നൽകിയത് 1.58 ലക്ഷം കോടി'; നിർമല സീതാരാമൻ

അൻസാരിയുടെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നാണ് വിവരം. അതിനായി അഞ്ച് ഡോക്ടർമാർ അടങ്ങുന്ന പാനലിന് രൂപം നൽകിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്