ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളെ പോലീസ് നേരിട്ട രീതിയ്ക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത് ഭീരുക്കളുടെ സർക്കാരാണെന്ന് അവർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രകടനം നടത്തിയ വിദ്യാർഥികളെ പോലീസ് ക്രൂരമായാണ് നേരിട്ടത്. സർവകലാശാലയ്ക്കുള്ളിൽ കടന്ന പോലീസ് വിദ്യാർഥികളെ മർദ്ദിക്കുകയും ചെയ്തിരുന്നു.
ഇതിനെ രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചത്. 'പോലീസ് യൂണിവേഴ്സിറ്റിയിൽ കയറി വിദ്യാർഥികളെ മർദിക്കുകയാണ്. ബിജെപി സർക്കാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ഉത്തർപ്രദേശിലെയും ഡൽഹിയിലെയും വിദ്യാർഥികളെയും മാധ്യമപ്രവർത്തകരെയും അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഇത് ഭീരുക്കളുടെ സർക്കാരാണ്' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
Also Read: ജാമിയ മിലിയ സർവകലാശാലയ്‌ക്കുള്ളിൽ നൂറോളം പോലീസ്; വിദ്യാർഥികൾക്ക് മർദ്ദനം, ടിയർ ഗ്യാസ് ഉപയോഗിച്ചു
വിഷയത്തിൽ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയ പ്രിയങ്ക ഗാന്ധി യുവാക്കളുടെ ശബ്ദത്തെ അടിച്ചമർത്താൻ കഴിയില്ലെന്നും പറഞ്ഞു. 'ഈ സർക്കാർ പൊതുജനങ്ങളുടെ ശബ്ദത്തെ ഭയപ്പെടുന്നു. സ്വേച്ഛാധിപത്യത്താൽ ഈ രാജ്യത്തെ യുവാക്കളെ അടിച്ചമർത്തുകയാണ് അവർക്ക് വേണ്ടത്' പ്രിയങ്ക പറയുന്നു.
ജാമിയ മിലിയ സർവകലാശാലയിൽ പോലീസ് നടത്തിയ നീക്കത്തിനെതിരെ രാജ്യമെമ്പാടും ഇന്നലെ രാത്രി പ്രതിഷേധം ആളിയിരുന്നു. പോലീസ് ആസ്ഥാനത്തും വിദ്യാർഥികളും യുവാക്കളും പ്രതിഷേധവുമായെത്തി. വിവിധ കോളേജുകളിൽ നിന്ന് കൂട്ടമായി എത്തിയ വിദ്യാർഥികൾ പോലീസിനെതിരെയും സർക്കാരിനെതിരെയും മുദ്രാവാക്യം വിളിക്കുകയായിരുന്നു.