ബെംഗളൂരു: കബനിയിലെ കരിമ്പുലിയുടെ ചിത്രം കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പുള്ളിപ്പുലിയും നിഴൽ പോലെ കരിമ്പുലിയും ക്യാമറക്ക് മുന്നിലെത്തിയ ചിത്രവും പുറത്ത് വരുന്നത്. ആദ്യം വൈറലായ കരിമ്പുലിയുടെ ചിത്രത്തിന്റെ അതേ സ്വീകാര്യതയാണ് കരിമ്പുലിയും പുള്ളിപ്പുലിയും ഒരുമിച്ചുള്ള ചിത്രത്തിനും ലഭിക്കുന്നത്.
മിഥുൻ എന്ന ഫോട്ടോഗ്രാഫറാണ് അത്യപൂർവ്വമായ ഈ ചിത്രത്തിന്റെ ഉടമ. മികച്ച ഒരു നിമിഷത്തിനായി താൻ ആറു ദിവസമാണ് കാത്തിരുന്നതെന്നാണ് ചിത്രത്തെക്കുറിച്ച് മിഥുൻ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് മിഥുന് കബനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
100 മീറ്റർ അകലെ ദൂരത്തിൽ ഇവ ഇണചേരുന്നത് കേട്ടതിനാൽ തനിക്ക് ഒരേ സ്ഥലത്ത് ആറ് ദിവസം കാത്തിരിക്കേണ്ടിവന്നെന്നാണ് മിഥുൻ ചിത്രം പകർത്തിയതിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാൽ അവ പകർത്താൻ പറ്റിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. 31കാരനായ പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ് മിഥുൻ
Also Read: അൺലോക്ക് 3: കൂടുതൽ ഇളവോ, കടുത്ത നിയന്ത്രണമോ
'ക്ലിയോപാട്ര' എന്ന പുള്ളിപ്പുലിയും 'സായ'എന്ന കരിമ്പുലിയും കഴിഞ്ഞ നാല് വർഷമായി സുഹൃത്തുക്കളാണെന്നാണ് മിഥുൻ പറയുന്നത്. ഇങ്ങനെയുള്ള സൗഹൃദങ്ങളിൽ സാധാരണയായി ആൺ ജീവികളിലാണ് മേധാവിത്വമെന്നും എന്നാൽ ഇവിടെ 'ക്ലിയോപാട്ര'യാണ് സായയെ നയിക്കുന്നതെന്നുമാണ് മിഥുൻ സാക്ഷ്യപ്പെടുത്തുന്നത്.
Also Read: 'സ്വർണ കടുവ' കെട്ടുകഥയല്ല! കാസിരംഗ ദേശീയോദ്യാനത്തിൽ ഒരാളുണ്ട്
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് കേട്ട മാനിന്റെ ശബ്ദമാണ് അതിമനോഹരമായ ഈ ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്നും മിഥുൻ പറയുന്നു. നേരത്തെ ഷാസ് ജംഗ് എന്ന ഫോട്ടോഗ്രാഫറായിരുന്നു കരിമ്പുലിയുടെ വൈറലായ ചിത്രം പകർത്തിയിരുന്നത്. 2019ൽ പകർത്തിയ ആ ചിത്രം ട്രാവൽ ആൻഡ് വൈൽഡ് ലൈഫ് ഫോട്ടോഷെയറിംഗ് അക്കൗണ്ടായ എർത്തിൽ ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് വൈറലായത്.