ആപ്പ്ജില്ല

സ്വകാര്യ വീഡിയോ വിവാദം: വിദ്യാര്‍ഥിനിയും കാമുകനും സുഹൃത്തും അറസ്റ്റിൽ; പ്രതിഷേധം അവസാനിച്ചത് പുലർച്ചെ 1.30 ഓടെ

ഛണ്ഡീഗഡ് സർവകലാശാലയിലെ വീഡിയോ വിവാദത്തിൽ 3 പേർ അറസ്റ്റിൽ. വീഡിയോ പ്രചരിപ്പിച്ച വിദ്യാർഥിനി, കാമുകൻ, ഇയാളുടെ സുഹൃത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Samayam Malayalam 19 Sept 2022, 10:39 am
ഛണ്ഡീഗഡ് (Chandigarh): ഛണ്ഡീഗഡ് സർവകലാശാലയിലെ (Chandigarh University) വീഡിയോ വിവാദത്തിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഒന്നാം വർഷ എംബിഎ വിദ്യാർഥിനി, കാമുകനായ ഹിമാചൽ പ്രദേശ് സ്വദേശി സണ്ണി മെഹ്ത (23), ഇയാളുടെ സുഹൃത്തായ 31 കാരൻ എന്നിവരാണ് അറസ്റ്റിലായത്. സർവകലാശാല ഭരണകൂടം വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ ഞായറാഴ്ച ആരംഭിച്ച പ്രതിഷേധം ഇന്ന് പുലർച്ചെ ഒന്നരയോടെ അവസാനിപ്പിച്ചു. ഹോസ്റ്റലിലെ രണ്ടു വാർഡൻമാരെ സസ്പെൻഡ് ചെയ്തു. മറ്റു വാർഡൻമാരെ സ്ഥലംമാറ്റി. ഹോസ്റ്റലിൻ്റെ സമയവും പുനക്രമീകരിച്ചു. സെപ്റ്റംബർ 24 വരെ സർവകലാശാല ക്ലാസുകൾ നിർത്തിവെച്ചു.
Samayam Malayalam three arrested in chandigarh university video case
സ്വകാര്യ വീഡിയോ വിവാദം: വിദ്യാര്‍ഥിനിയും കാമുകനും സുഹൃത്തും അറസ്റ്റിൽ; പ്രതിഷേധം അവസാനിച്ചത് പുലർച്ചെ 1.30 ഓടെ



​അരങ്ങേറിയത് വൻ പ്രതിഷേധം

ഒന്നാം വർഷ എംബിഎ വിദ്യാർഥിനി ഹോസ്റ്റലിലെ മറ്റ് വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചു കൊടുത്തുവെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് ഛണ്ഡീഗഡ് സർവകലാശാലാ ക്യാമ്പസിൽ വൻ പ്രതിഷേധം അരങ്ങേറിയത്. 60 ഓളം പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ പുറത്തായെന്നായിരുന്നു വിദ്യാർഥിനികൾ ആരോപിച്ചത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസും സർവകലാശാല അധികൃതരും വിദ്യാർഥിനികളുടെ ആരോപണം തള്ളി. വിദ്യാർഥിനി സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ മാത്രമാണ് കാമുകന് അയച്ചു നൽകിയതെന്നും വിദ്യാർഥിനികൾ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

പ്രതിഷേധം അവസാനിപ്പിച്ചത് പുലർച്ചെ

ഹോസ്റ്റൽ വാർഡൻമാരെ മാറ്റണം, സമയം പുനക്രമീകരിക്കണം, സുരക്ഷ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 24 മണിക്കൂറോളം നേരം വിദ്യാർഥികൾ പ്രതിഷേധിച്ചത്. ആവശ്യങ്ങൾ സർവകലാശാല ഭരണകൂടം അംഗീകരിച്ചതോടെ പുലർച്ചെ ഒന്നരയോടെ പ്രതിഷേധം അവസാനിപ്പിച്ചു വിദ്യാർഥികൾ മടങ്ങി.

​പോലീസ് പറയുന്നത്

സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. വിദ്യാർഥിനി സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ മാത്രമാണ് കാമുകന് അയച്ചു നൽകിയതെന്നും മറ്റി വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നും മൊഹാലി പോലീസ് മേധാവി വിവേക് സോണി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

​ഇനി ഫോറൻസിക് പരിശോധന

വിദ്യാർഥിനിയുടെ കാമുകനായ സണ്ണി മെഹ്ത ട്രാവൽ ഏജൻസി നടത്തുകയാണ്. അറസ്റ്റിലായ ഇയാളുടെ സുഹൃത്ത് ബേക്കറി ജീവനക്കാരനാണ്. ഇരുവരെയും ഹിമാചലിലെ ഷിംലയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയായ വിദ്യാർഥിനി താമസിക്കുന്ന അതേ നിലയിലെ 60 ഓളം വിദ്യാർഥിനികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഭൂരിഭാഗം വിദ്യാർഥിനികളും പുതുതായി ചേർന്നവരാണെന്നും പലർക്കും തമ്മിൽ പരിചയം പോലുമില്ലെന്നും പോലീസ് പറഞ്ഞു. വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഫോണിൽ നിന്ന് നീക്കം ചെയ്ത വീഡിയോകൾ പരിശോധനയിലൂടെ തിരിച്ചെടുക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ.


Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്