ശ്രീനഗർ: മൂന്ന് പാകിസ്ഥാൻ ഭീകരവാദികളെ ജമ്മു കശ്മീരിൽ സുരക്ഷ ഉദ്യോഗസ്ഥർ വധിച്ചു. ഞായറാഴ്ച
രാത്രി വൈകി നടന്ന വെടിവെപ്പിലാണ് ഭീകരരെ സൈനികർ വധിച്ചത്. ജമ്മു കശ്മീരീലെ ഹന്ദ്വര ജില്ലയിലെ ഉനിസുവിൽ ആണ് വെടിവെപ്പ് നടന്നത്.
അതേസമയം, വെടിവെപ്പിൽ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. ഒരു ഭീകരവാദിയെ സൈനികർ പിടികൂടിയതായി വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.
അതേസമയം, സോപോർ, ബാരാമുള്ള, ഹന്ദ്വര, കുപ് വാര ജില്ലകളിലെ ഇൻ്റർനെറ്റ് സേവനം നിർത്തി വെച്ചിരിക്കുകയാണ്. സുരക്ഷ ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന തുടങ്ങിയപ്പോഴാണ് ഭീകരരെക്കുറിച്ച് വിവരം ലഭിച്ചത്. അതേസമയം, മേഖലയിൽ വെടിവെപ്പ് ഇപ്പോൾ നിലച്ചിട്ടുണ്ട്. എന്നാൽ, പരിശോധന തുടർന്നു വരികയാണ്.
സംസ്ഥാന ഡിജിപി എസ് പി വൈദ് ട്വിറ്ററിൽ ഇക്കാര്യം സ്ഥിരീകരിച്ചു. രാത്രി മുഴുവൻ പുറത്ത് മഴ ആയിരുന്നെന്നും ഈ സമയത്തും സൈനികർ ഭീകരരുമായി പോരാടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.