ആപ്പ്ജില്ല

എത്ര സൈനികർ മരിച്ചെന്ന് തുറന്നു പറയാതെ ചൈന; അതിർത്തിയിൽ കനത്ത ജാഗ്രത

20 സൈനികര്‍ മരിച്ചെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിക്കുന്നുണ്ടെന്നും ലഡാഖ് സംഘര്‍ഷത്തിലെ മരണം സംബന്ധിച്ച് ഇതുവരെ ഒരു ഔദ്യോഗിക വിവരവും ചൈന പുറത്തു വിട്ടിട്ടില്ല

Samayam Malayalam 17 Jun 2020, 12:49 pm
ന്യൂഡൽഹി: കിഴക്കൻ ലഡാഖ് ലഡാഖ് അതിര്‍ത്തിയിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിന് പിന്നാലെ അതിര്‍ത്തിയിൽ ജാഗ്രത ശക്തമാക്കി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന് 20 ജവാന്മാരെ നഷ്ടമായതായി സൈന്യം അറിയിച്ചിട്ടുണ്ടെന്നും ചൈന മൗനം തുടരുകയാണ്. 43 ചൈനീസ് സൈനികര്‍ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും ചൈന വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
Samayam Malayalam through india confirms death of 20 indian soldiers continue silence on death toll in ladakh boarder
എത്ര സൈനികർ മരിച്ചെന്ന് തുറന്നു പറയാതെ ചൈന; അതിർത്തിയിൽ കനത്ത ജാഗ്രത



ചൈന പറയുന്നത്

ചൈനീസ് സൈന്യത്തിനും ആള്‍നാശമുണ്ടായിട്ടുണ്ടെന്നും എന്നാൽ എത്ര പേര്‍ മരിച്ചെന്ന് സൈന്യം വ്യക്തമാക്കിയിട്ടിലെന്നുമാണ് ചൈനീസ് ഔദ്യോഗികമാധ്യമമായ ഗ്ലോബല്‍ ടൈംസിൻ്റെ റിപ്പോര്‍ട്ട്. എന്നാൽ സംഘര്‍ഷത്തിൽ ചൈനയുടെ ഒരു കമാൻഡിങ് ഓഫീസര്‍ മരിച്ചതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിൻ്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ചൈനീസ് ഭാഗത്തേയ്ക്ക് ഇന്ത്യൻ സൈനികര്‍ കടന്നുകയറുകയാണെന്നും ഇത് തടയാൻ ശ്രമിച്ചപ്പോള്‍ സംഘടനമുണ്ടായെന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗം പറയുന്നു.

​നാല് സൈനികരുടെ നില ഗുരുതരം

ലഡാഖ് മേഖലയിലുണ്ടായ സംഘര്‍ഷത്തിൽ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യൻ സേനയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നാല് സൈനികരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. സൈന്യം പുറത്തു വിട്ട പേരുകളിൽ തെലങ്കാന സ്വദേശിയായ കേണൽ സന്തോഷ് ബാബു, തമിഴ്നാട് സ്വദേശിയയായ ഹവീൽദാര്‍ പളനി എന്നിവരുടെ പേരുകളുണ്ട്.

​സേനാതലവന്മാരുമായി പ്രതിരോധ മന്ത്രിയുടെ യോഗം​

ചൈനീസ് സൈന്യം ഇന്ത്യൻ ഭാഗത്തേയ്ക്ക് കടന്നു കയറുകയായിരുന്നുവെന്നും പ്രതിരോധത്തിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്നുമാണ് ഇന്ത്യൻ സൈന്യം പറയുന്നത്. ലഡാഖ് അതിര്‍ത്തിയിൽ ഇരുരാജ്യങ്ങളും നടത്തിയ അധിക സൈനിക വിന്യാസം ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിനിടെയിലാണ് ചൈനയുടെ ഭാഗത്തു നിന്നുള്ള പുതിയ പ്രകോപനം. കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം മേഖലയിൽ രണ്ടര കിലോമീറ്ററോളം പിന്നോട്ടു പോയതായി വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ സാഹചര്യത്തിൽ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സേനാമേധാവികളെ കണ്ടു.

കൂടുതൽ മരണമെന്ന് റിപ്പോ‍ര്‍ട്ടുകൾ

1975നു ശേഷം ഇതാദ്യമായാണ് ലഡാഖ് അതിര്‍ത്തിയിലുള്ള ഏറ്റുമുട്ടലിൽ ഇന്ത്യൻ ജവാന്മാര്‍ കൊല്ലപ്പെടുന്നത്. 20 പേര്‍ മരിച്ചെന്നും നാലു പേരെ കാണാതായെന്നുമാണ് സ്ഥിരീകരിച്ച വിവരമെങ്കിലും കൂടുതൽ സൈനികരെ കാണാതായെന്നും പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് ജവാന്മാരുടെയും ഒരു കേണലിൻ്റെയും മരണവാര്‍ത്ത മാത്രം പുറത്തു വന്നതിനു പിന്നാലെ ഒരു ബ്രിട്ടീഷ് ദിനപത്രമാണ് 34 ഇന്ത്യൻ സൈനികരെ കാണാതാകുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത പുറത്തു വിട്ടത്. എന്നാൽ ഇക്കാര്യം സൈന്യമോ കേന്ദ്രസര്‍ക്കാരോ സ്ഥിരീകരിച്ചിട്ടില്ല.

35 ചൈനീസ് സൈനികർക്ക് പരിക്ക്?

ലഡാഖിലെ ഗാൽവൻ വാലിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 35 ചൈനീസ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് യുഎസ് ഇൻ്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. മേഖലയിൽ പരിക്കേറ്റതും മരിച്ചതുമായ സൈനികരെ കൊണ്ടു പോകാനായി എയർ ആംബുലൻസുകളും ഹെലികോപ്റ്ററുകളും പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നാണ് സേനാവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

Video-ഇന്ത്യ-ചൈന അതിർത്തിയിൽ ജവാന് വീരചരമം; മാതാപിതാക്കളുടെ പ്രതികരണം

Poll-ഇന്ത്യ - നേപ്പാൾ പ്രശ്നവും ചൈനീസ് കടന്നുകയറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്