ന്യൂഡൽഹി: സനാതന ധർമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഹിന്ദുക്കൾ ജന്മദിനത്തിൽ കേക്ക് മുറിക്കരുതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കൾ മക്കളുടെ ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതും മെഴുകുതിരികൾ കത്തിക്കുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ രാമായണം, ഭഗവത് ഗീത, ഹനുമാൻ ചാലിസ തുടങ്ങിയവ പഠിപ്പിക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
'സനാതന ധർമവും അതിന്റെ മൂല്യവും സംരക്ഷിക്കുന്നതിനായി കാളി ദേവിയുടെ നാമത്തിൽ രാമായണവും ഗീതാ സ്ലോകങ്ങളും ഹനുമാൻ ചാലിസയും കുട്ടികളെ പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കണം' മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.
'ജന്മദിനം ആഘോഷിക്കുന്നവര്‍ ഇനിമുതല്‍ കേക്ക് മുറിക്കുകയോ മെഴുക് തിരികള്‍ കത്തിക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കണം. പക്ഷേ ക്ഷേത്രത്തില്‍ പോയി ഭഗവാന് ശിവനെയും കാളിയെയും പ്രാർത്ഥിക്കണം. ആളുകള്‍ക്ക് മധുരം വിതരണം ചെയ്യണം. നല്ല ഭക്ഷണം ഉണ്ടാക്കണം. സനാതന ധർമത്തെ സംരക്ഷിക്കാൻ നമ്മളെല്ലാവരും മുന്നോട്ടുവരണം' ഗിരിരാജ് സിങ് പറഞ്ഞു.
മെഴുകുതിരികളുടെ സ്ഥാനത്ത് മൺ ചിരാതുകളാണ് കത്തിക്കേണ്ടതെന്നും കേന്ദ്ര മന്ത്രി പറയുന്നു. ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന സ്കൂളിൽ പോകുന്ന കുട്ടികൾ പഠിക്കുന്നത് ക്രിസ്തീയ ജീവിത രീതിയാണെന്നും അത് സനാതന രീതിയിൽ നിന്നും വിത്യസ്തമാണെന്നും മന്ത്രി പറയുന്നു.
'മറ്റ് മതങ്ങളിൽ ഞായറാഴ്ചകളിൽ ആളുകൾ പള്ളിയിൽ പോകുന്നു, വെള്ളിയാഴ്ചകളിൽ പ്രർത്ഥിക്കുന്നു. അവരുടെ കുട്ടികൾ അവരുടെ മതത്തിന്റെ രീതികൾ പഠിക്കുന്നു. എന്നാൽ നമ്മുടെ മതത്തിൽ മിഷണറിമാരുടെ സ്കൂളുകളിൽ പോകുന്ന കുട്ടികൾ തിരിച്ചു വരുമ്പോൾ അവരുടെ അമ്മയോട് പറയുന്നത് കുടുമ വേണ്ടെന്നും കുറിയണിയേണ്ടെന്നുമാണ്' മന്ത്രി പറഞ്ഞു.