ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തിങ്കളാഴ്ച. ഇരു സംസ്ഥാനങ്ങളിലും ബി ജെ പി അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ, എക്സിറ്റ് പോൾ ഫലങ്ങൾ സത്യമാകില്ലെന്ന നിലപാടിലാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും.
68 മണ്ഡലങ്ങളാണ് ഹിമാചൽ പ്രദേശിൽ ഉള്ളത്. 479 നാമനിർദ്ദേശ പത്രികകളാണ് തെരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. രണ്ടുതവണ ബി ജെ പിയുടെ മുഖ്യമന്ത്രി ആയിരുന്ന 73കാരനായ പ്രേം കുമാർ ദുമാൽ ആണ് ഇവിടെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. എന്നാൽ, 83കാരനും ആറുതവണ മുഖ്യമന്ത്രിയും ആയിരുന്ന വീർങദ്ര സിങ് ആണ് കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.
ഗുജറാത്തിൽ ഒന്നാം ഘട്ടത്തിൽ 89 അസംബ്ലി മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 93 അസംബ്ലി മണ്ഡലങ്ങളിലേക്കും ആണ് വോട്ടെടുപ്പ് നടന്നത്. ആകെ 182 അസംബ്ലി മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്.
ബി ജെ പിയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധിയും വാക്കുകൾ കൊണ്ട് കൊമ്പു കോർത്ത തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഗുജറാത്തിൽ കണ്ടത്.