മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം കൊണ്ട് രാജ്യത്തെ ജനങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെന്ന് ശിവസേന. ട്രംപിന്റെ 36 മണിക്കൂർ സന്ദർശനംകൊണ്ട് ഇന്ത്യയിലെ പാവങ്ങളുടെയും മധ്യവർഗത്തിന്റെയും ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് തങ്ങളുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന വിമർശിച്ചത്.
ഡോണൾഡ് ട്രംപിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് സാമ്ന വിമർശനം ഉന്നയിച്ചത്. ഇന്ത്യൻ സാമ്പത്തികാവസ്ഥയ്ക്ക് ഈ സന്ദർശനം ഗുണം ചെയ്യുമെന്നും ശിവസേന നിരീക്ഷിക്കുന്നുണ്ട്. 'ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകൾ നടക്കുന്ന 36 മണിക്കൂർ ട്രംപ് ഇന്ത്യയിലുണ്ടാകും. സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ ഇന്ത്യക്ക് യുഎസിൽ നിന്ന് ബിസിനസ്സ് ആവശ്യമാണ്. രൂപയുടെ പുനരുജ്ജീവനത്തിന് ഇത് സഹായിക്കും' ശിവസേന പറയുന്നു.
Also Read: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയില്‍
36 മണിക്കൂർകൊണ്ട് ഇന്ത്യയിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്ന പരിഹാസവും ശിവസേന കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കുന്നുണ്ട്. ട്രംപിന്റെ സന്ദർശനത്തേക്കാൾ അദ്ദേഹം വരുന്ന വഴിയിൽ ചേരികൾ മറയ്ക്കാൻ മതിലുകൾ നിർമ്മിച്ചു എന്നതിനാണ് പ്രധാന്യമെന്നും ശിവസേന പറയുന്നു. 'പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഈ സന്ദർശനത്തിൽ ഒരു പ്രത്യേകതയും സംഭവിക്കുന്നില്ല' സാമ്നയിലെ ലേഖനം പറയുന്നു.
മോദി സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമങ്ങളെക്കുറിച്ച് ട്രംപ് സംസാരിക്കുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുന്ന ശിവസേന ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ മാർഗനിർദേശം ആവശ്യമില്ലെന്നും വ്യക്തമാക്കി.