ആപ്പ്ജില്ല

കർണാടകയിൽ രണ്ട് എംഎൽഎമാർ കൂടി രാജി വെച്ചു

കടുത്ത ഭരണ പ്രതിസന്ധിക്കിടെ രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചത് കോൺഗ്രസ് - ജെഡിഎസ് പക്ഷത്തിന് വലിയ തലവേദനയായിരിക്കുകയാണ്‌. കൂടുതൽ എംഎൽഎമാർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Samayam Malayalam 10 Jul 2019, 6:30 pm
ബെംഗലൂരു: അനുനയ ചർച്ചകൾക്കിടെ കർണാടകയിൽ രണ്ടു എംഎൽഎമാർ കൂടി രാജിവെച്ചു. കെ.സുധാകർ, എം ടി ബി നാഗരാജു എന്നീ എംഎൽഎമാരാണ് കടുത്ത പ്രതിസന്ധിക്കിടെ ഇന്ന് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. വിമത എംഎൽഎമാർ സ്പീക്കർക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. രാജി വെച്ച് മുംബൈ റിനൈസൻസ് ഹോട്ടലിൽ തുടരുന്ന എംഎൽഎമാർ കർണാടകയിൽ അനുനയ ചർച്ചക്ക് എത്തിയ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ചക്ക് തയ്യാറായില്ല.
Samayam Malayalam MLAs resigned


ഇതോടെ 16 എംഎൽഎമാർ ഇതോടെ രാജി സമർപ്പിച്ചു. 13 കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് ഇത് വരെ രാജിവെച്ചത്. സർക്കാർ ഉടൻ പിരിച്ചു വിടണമെന്ന് ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു. ബിജെപിക്ക് വിശ്വാസ വോട്ട് തേടേണ്ട ആവശ്യമില്ലെന്നും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ബിജെപി അധ്യക്ഷൻ ബി. എസ് യെഡ്യൂരപ്പ പറഞ്ഞു. കൂടുതൽ എംഎൽഎമാർനിയമസഭയിൽ നിന്ന് രാജിവെച്ചേക്കുമെന്നാണ് സൂചന.


അതിനിടെ, മുംബൈയിൽ തുടരുന്ന വിമത എംഎൽഎമാർ കർണാടക നിയമസഭാ സ്പീക്കർ കെ.ആർ രമേശ് കുമാർ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും കാണിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകി. രാജിവെച്ച എംഎൽഎമാരെ ഈ മാസം 17 ന് കാണുമെന്നും രാജി അതിന് മുൻപ് രാജി സ്വീകരിക്കില്ലെന്നും സ്പീക്കർ രമേശ് കുമാർ പ്രതികരിച്ചു.രാജിക്കത്തുകൾ ഒന്നും ഇത് വരെ സ്വീകരിച്ചിട്ടില്ല. ഒറ്റരാത്രി കൊണ്ട് എംഎൽഎമാരുടെ രാജിയിന്മേൽ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

ന്യൂനപക്ഷമായ സർക്കാരിനുള്ള അവസരം നീട്ടി നൽകാനുള്ള ശ്രമമാണ് സ്‌പീക്കറുടേതെന്ന് എംഎൽഎമാർ ആരോപിച്ചു. സുപ്രീം കോടതി നാളെ എംഎൽഎമാരുടെ ഹർജി പരിഗണിക്കും. അതിനിടെ,വിമത എംഎൽഎമാരുമായി ചർച്ച നടത്താൻ മുംബൈയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റ് ചെയ്തു നീക്കി. വിമത എംഎൽഎമാർ തങ്ങുന്ന റിനൈസൻസ് ഹോട്ടലിന് മുൻപിൽ നിന്നാണ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഹോട്ടലിന് മുന്നിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തടിച്ചു കൂടിയതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഹോട്ടലിന് മുന്നിൽ തുടർന്നതിനാലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ശിവകുമാറിനൊപ്പം ഉണ്ടായിരുന്ന കോൺഗ്രസ് നേതാക്കളായ നസീം ഖാന്‍, മിലിന്ദ് ദേവ്‍റ, ഗണേഷ് യാദവ് എന്നിവരെയും അതെ സമയം, ബെംഗലൂരു രാജ് ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും അറസ്റ്റിലായി.

എംഎൽഎമാരെ കാണാനായി ഏഴ് മണിക്കൂറോളമാണ് ഡി.കെ ശിവകുമാർ മുംബൈയിലെ റിനൈസൻസ് ഹോട്ടലിന് മുന്നിൽ തങ്ങിയത്. രാജിവെച്ച എംഎൽഎമാരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാനുള്ള ശിവകുമാറിന്റെയും കോൺഗ്രസിന്റെയും തന്ത്രമാണ് ഇതോടെ പാളിയത്. കർണാടക ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്നും ബിജെപിക്കൊപ്പം നിൽക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

കെ.സി വേണുഗോപാൽ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗവർണറുടെ നടപടിക്കെതിരെ രാജ് ഭവനിൽ പ്രതിഷേധം നടത്തി. രാജ് ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഗുലാം നബി ആസാദിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എംഎൽഎമാരുടെ രാജി സ്പീക്കർ കെ.ആർ രമേശ് കുമാർ അംഗീകരിച്ചില്ല. എന്നാൽ, സ്പീക്കർ രാജി സ്വീകരിക്കണമെന്ന് ഗവർണർ കത്ത് നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കുമാരസ്വാമി സർക്കാരിനെ പിരിച്ചുവിടണമെന്ന് കാണിച്ച് ബി.എസ് യെഡ്യൂരപ്പ ഗവർണർക്ക് കത്ത് നൽകി. കർണാടക ഗവർണർ സ്പീക്കറുടെ അധികാര പരിധിയിൽ ഇടപെട്ടു എന്നാരോപിച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. ഡി കെ ശിവകുമാർ ഉൾപ്പടെ അറസ്റ്റിലായ നേതാക്കളെ മുംബൈയിലെ കാലിന സർവകലാശാല റെസ്റ്റ് ഹൗസിലേക്ക് മാറ്റി. ഈ മാസം 12 വരെയാണ് പോവൈ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

പത്ത് വിമത എംഎൽഎമാർ ചേർന്ന് മുംബൈ പോലീസിൽ സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഡി.കെ ശിവകുമാറും ജെഡിഎസ് എംഎൽഎ ശിവലിംഗ ഗൗഡയുമാണ് മുംബൈയിലെത്തിയത്‌. എംഎൽഎമാർ നൽകിയ പരാതിയെ തുടർന്നാണ് നേതാക്കളെ ഹോട്ടലിന് മുന്നിൽ പോലീസ് തടഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്