ആപ്പ്ജില്ല

ചൈനീസ് അതിര്‍ത്തിയിൽ ആയുധപൂജ നടത്താൻ രാജ്നാഥ് സിങ്; പ്രതിരോധമന്ത്രി ലഡാഖിൽ

ഇന്ത്യ - ചൈന അതിര്‍ത്തിയിൽ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടയ്ക്കാണ് ആയുധപൂജയ്ക്കായി രാജ്നാഥ് സിങ് ലഡാഖിലെ സൈനിക ക്യാംപുകളിലെത്തുന്നത്.

Samayam Malayalam 25 Oct 2020, 9:45 am
Samayam Malayalam union defence minister rajnath singh in ladakh to celebrate ayudha pooja with jawans in chinese border
ചൈനീസ് അതിര്‍ത്തിയിൽ ആയുധപൂജ നടത്താൻ രാജ്നാഥ് സിങ്; പ്രതിരോധമന്ത്രി ലഡാഖിൽ
ന്യൂഡൽഹി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ ദുസ്സറ ആഘോഷങ്ങള്‍ക്കായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാഖിൽ. ചൈനീസ് അതിര്‍ത്തിയിൽ ഇന്ത്യൻ ജവാന്മാര്‍ക്കൊപ്പമായിരിക്കും പ്രതിരോധ മന്ത്രിയുടെ ആഘോഷങ്ങള്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്നാഥ് സിങ് ലഡാഖിലെത്തിയിരിക്കുന്നത്.


ജവാന്മാര്‍ക്കൊപ്പംആയുധപൂജ

ജവാന്മാര്‍ക്കൊപ്പം ഇന്ത്യ ചൈന അതിര്‍ത്തിയ്ക്കടുത്ത് നാഥുലാ പാസിലാണ് രാജ്നാഥ് സിങ് ആയുധപൂജ നടത്തുന്നത്. പ്രതിരോധ മന്ത്രിയ്ക്കൊപ്പം കരസേനാ മേധാവി എം എം നാരാവനേയുമുണ്ട്. നാഥുലാ പാസിൽ ജവാന്മാരെ പ്രതിരോധമന്ത്രി അഭിസംബോധന ചെയ്യും. സുക്നയിലെ സിലിഗുരി 33-ാം കോര്‍പ്സിനെ സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി അതിനു ശേഷം ലഡാഖിലേയ്ക്ക് പോകും. കിഴക്കൻ ലഡാഖ് മേഖലയിൽ ഇരുസൈന്യങ്ങളും തമ്മിൽ മുഖാമുഖം തുടരുന്ന സാഹചര്യത്തിലാണ് രാജ്നാഥ് സിങിൻ്റെ സന്ദര്‍ശനം.

അതിര്‍ത്തി ക്യാംപുകള്‍ സന്ദര്‍ശിച്ചേക്കും

നാഥുലാ പാസിലെത്തുന്ന രാജ്നാഥ് സിങ് അതിര്‍ത്തി മേഖലയിലെ ഫോര്‍വേഡ് ക്യാംപുകള്‍ സന്ദര്‍ശിച്ചേക്കുമെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് പ്രകോപനത്തിനുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ പ്രദേശത്ത് ടാങ്കുകളടക്കം വൻ സന്നാഹങ്ങളാണ് ഇന്ത്യൻ സൈന്യം ഒരുക്കിയിരിക്കുന്നത്. നിരവധി സൈനിക ക്യാംപുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മേഖല സന്ദര്‍ശിക്കുന്ന രാജ്നാഥ് സിങ് പ്രദേശത്തെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം റഫാലിനൊപ്പം

കഴിഞ്ഞ വര്‍ഷം ശസ്ത്രപൂജയ്ക്കായി രാജ്നാഥ് സിങ് പോയത് ഫ്രാൻസിലേയ്ക്കയിരുന്നു. ഇന്ത്യയ്ക്കായി നിര്‍മിച്ച ആദ്യ റഫാൽ വിമാനം സ്വീകരിക്കാനായിരുന്നു രാജ്നാഥ് സിങ് പോയത്. അന്ന് രാജ്നാഥ് സിങ് റഫാൽ വിമാനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു. ഇന്ത്യയിലെത്തിച്ച ആദ്യ ബാച്ച് റഫാൽ വിമാനങ്ങള്‍ വിന്യസിച്ചതും ചൈനയ്ക്കെതിരെയായിരുന്നു.

അതിര്‍ത്തി പ്രശ്നം തുടരുന്നു

മാസങ്ങളായി ലഡാഖ് അതിര്‍ത്തിയിൽ ചൈനയുമായി ഇന്ത്യൻ സൈന്യം മുഖാമുഖം നിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. ഈ വര്‍ഷം ഏപ്രിൽ മാസം മുതൽ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ലഡാഖ് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ചൈനീസ് അതിര്‍ത്തിയിൽ പലയിടത്തും മുഴുവൻ സമയവും അതീവജാഗ്രതയിലാണ്. ലഡാഖിലെ പാങ്ങോങ് തടാകതീരം ഉള്‍പ്പെടെയുള്ള മേഖലകളിൽ ചൈനീസ് പ്രകോപനം ചെറുക്കാനായി 60,000ത്തോളം സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്.

നവരാത്രയില്‍ കൗതുകമായി രാമനും രാവണനും പിന്നെ ലക്ഷ്മണനും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്