ആപ്പ്ജില്ല

എം.പി.യാണെങ്കിലും ദളിതനാണെങ്കില്‍ ഈ ഗ്രാമത്തില്‍ പ്രവേശനമില്ല

രാജ്യം മുന്നോട്ട് കുതിക്കുമ്പോള്‍ കര്‍ണാടകയിലെ ഗൊല്ലരഹട്ടി ഇപ്പോഴും സമൂഹത്തിലെ ഒരു വിഭാഗത്തിനു മുന്നില്‍ വാതിലടയ്‍ക്കുകയാണ്. ഈ ഗ്രാമത്തില്‍ ശൗചാലയമോ ആവശ്യത്തിന് കുടിവെള്ളമോ ഇല്ല

Samayam Malayalam 19 Sept 2019, 12:25 pm
ഗൊല്ലരഹട്ടി: അടുത്തിടെയാണ് ബി.ജെ.പി. എം.പിയായ എ.നാരായണസ്വാമി കര്‍ണാടകയിലെ ഗൊല്ലരഹട്ടി ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഗ്രാമവാസികള്‍ അദ്ദേഹത്തെ തങ്ങളുടെ താമസസ്ഥലത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ദളിത് സമുദായത്തില്‍ പെട്ടയാളാണെന്നതായിരുന്നു കാരണം. എന്നാല്‍ ഒരു ദളിതനെ തടഞ്ഞത് ഇത്ര വലിയ വിവാദമാക്കുന്നതെന്തിനെന്നാണ് ഈ ഗ്രാമത്തിലുള്ളവര്‍ ചോദിക്കുന്നത്.
Samayam Malayalam untouhable1


ദളിതര്‍ക്കു മുന്നില്‍ വാതിലുകളടയ്ക്കുകയെന്നത് കാലങ്ങളായി ഇവിടെ തുടരുന്ന സാധാരണ സംഭവമാണ്. സമീപ ഗ്രാമങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ പവഗഡ താലൂക്കിലാണ് ഗൊല്ലരഹട്ടി ഗ്രാമം.
ചൊവ്വാഴ്‍ചയാണ് ചിത്രദുര്‍ഗയില്‍ നിന്നുള്ള ബി.ജെ.പി. എം.പി. നാരായണസ്വാമി ഗൊല്ലരഹട്ടിയിലെത്തിയത്. മഡിഗ സമുദായാംഗമാണെന്ന കാരണത്താലാണ് അദ്ദേഹത്തെ ഗ്രാമവാസികള്‍ തടഞ്ഞത്.

ഗ്രാമത്തില്‍ തലമുറകളായി തുടരുന്ന തൊട്ടുകൂടായ്‍മ പോലെയുള്ള പഴഞ്ചന്‍ ആചാരങ്ങളെക്കുറിച്ച് പറയാന്‍ പലരും തയ്യാറാണെങ്കിലും പേര് വെളിപ്പെടുത്താന്‍ ആരും തയ്യാറായില്ല. ഗ്രാമ ഭരണകൂടത്തെ ഭയക്കുന്നതുകൊണ്ടാണ് അവര്‍ അതിന് ധൈര്യപ്പെടാത്തത്. ഈ ഗ്രാമത്തിലുള്ളവരെല്ലാം ഗൊല്ല, യാദവ സമുദായങ്ങളില്‍ പെട്ടവരാണ്.

ആയിരത്തോളം ആളുകള്‍ മാത്രമുള്ള ഗൊല്ലരഹട്ടിയില്‍ ഒരു പ്രൈമറി വിദ്യാലയം മാത്രമാണുള്ളത്. വിദ്യാലയത്തില്‍ ദളിത് അധ്യാപകരുണ്ടെങ്കില്‍ അവരെയും ഗ്രാമത്തിലേക്കോ വീടുകളിലേക്കോ പ്രവേശിക്കാന്‍ അനുവദിക്കാറില്ല.

37 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയത്തിന്‍റെ കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെയുള്ള 49 വിദ്യാര്‍ഥികളും യാദവ സമുദായത്തില്‍ നിന്നുള്ളവരാണ്.


വര്‍ഷങ്ങളോളം സ്കൂളില്‍ പ്രവര്‍ത്തിച്ച ദളിത് സമുദായംഗമായ ഹനുമപ്പ ഒരിക്കലും ഗ്രാമത്തിനകത്തേക്ക് കയറിയിട്ടില്ലെന്ന് പ്രഥമാധ്യാപകനായ യാദവ സമുദായാംഗ നരസപ്പ പറയുന്നു. സ്വാതന്ത്ര്യ ദിനാഘോഷം നടക്കുമ്പോള്‍ വിദ്യാര്‍ഥികളെ ഗ്രാമത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ വിട്ടിട്ട് ഹനുമപ്പ പുറത്ത് കാത്തുനില്‍ക്കുകയാണ് ചെയ്യുക. അദ്ദേഹത്തോട് അകത്തേക്ക് വരാന്‍ താന്‍ പലവട്ടം പറഞ്ഞെങ്കിലും ഹനുമപ്പയ്‍ക്ക് ഭയമായിരുന്നുവെന്നും നരസപ്പ പറ‌ഞ്ഞു.

പശുക്കളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും ജീര്‍ണിച്ച വീടുകളില്‍ തന്നെയാണ് ഇടുന്നത്. എന്നാല്‍ ആര്‍ത്തവസമയത്ത് സ്ത്രീകള്‍ വീടുകള്‍ക്ക് പുറത്താണ് കഴിയുന്നത്.

ഇത്തരം അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ ജില്ലാ ഭരണകൂടം നിരന്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഒരു മാറ്റവും അംഗീകരിക്കാന്‍ ഗ്രാമനേതൃത്വം തയ്യാറല്ല. കഴിഞ്ഞ ജൂണില്‍ പവഗഡ കോളേജിലെ എന്‍.എസ്.എസ്. വൊളന്‍റിയര്‍മാര്‍ ഗ്രാമത്തില്‍ വൃക്ഷത്തൈകള്‍ നടാന്‍ വന്നെങ്കിലും ദളിത് വിദ്യാര്‍ഥികള്‍ കയറുമെന്ന് ഭയന്ന് ഗ്രാമനേതാക്കള്‍ അനുവാദം നല്‍കിയില്ല.

ഇത്രയധികം ആചാരങ്ങളില്‍ നിഷ്‍ഠയുള്ള ഈ ഗ്രാമം ഇതുവരെ ഔദ്യോഗികമായി റവന്യൂ വില്ലേജായി രേഖപ്പെടുത്തിയിട്ടുപോലുമില്ല. രാജ്യം മുഴുവന്‍ സ്വച്ഛ് ഭാരത് പദ്ധതിക്കൊപ്പം നടക്കുമ്പോള്‍ ഇവര്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി പാടത്തേക്കിറങ്ങുകയാണ്. ഇവിടെ ഒരു വീട്ടിലും ശൗചാലയമില്ല. വസ്ത്രങ്ങളും പാത്രങ്ങളും കഴുകാന്‍ അവര്‍ക്ക് ആവശ്യത്തിന് വെള്ളവുമില്ല.

ഗൊല്ലരഹട്ടി ഗ്രാമത്തില്‍ പ്രവേശിക്കുന്ന മഡിഗ സമുദായാംഗങ്ങള്‍ക്ക് ഉടനടി ആപത്ത് സംഭവിക്കുമെന്നാണ് വിശ്വാസമെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഈ വിശ്വാസം ന്യായീകരിക്കാന്‍ തെളിവുകളും ഇവര്‍ നിരത്തുന്നു. 50 വയസ്സുകാരിയായ നരസമ്മയെന്ന മഡിഗ സമുദായാംഗം ഗ്രാമത്തിലേക്ക് കടന്ന് ദിവസങ്ങള്‍ക്കകം റോഡപകടത്തില്‍ മരിച്ചു. ഗ്രാമത്തില്‍ കടന്ന മറ്റൊരു മഡിഗ സമുദായാംഗം നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായി.


അതേസമയം, എം.പി.യുടെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് നാട്ടുകാരനായ ചിത്തയ്യ പറഞ്ഞു. പവഗയിലെ മുന്‍ എം.എല്‍.എ.യായ മഡിഗ സമുദായത്തിലെ കെ.എം. തിമ്മരായപ്പ ഗ്രാമത്തിലെത്തുകയും ഗ്രാമവാസികളുമായി ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ടായിരുന്നെന്നും ചിത്തയ്യ പറഞ്ഞു. എന്നാല്‍ അദ്ദേഹം ഒരിക്കലും ഗ്രാമത്തിനകത്തേക്ക് കയറിയിട്ടില്ലെന്നും ചിത്തയ്യ കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഗ്രാമ കവാടത്തില്‍ ഒരു വാതില്‍ ഉണ്ടായിരുന്നെന്നും പിന്നീട് അത് എടുത്തുമാറ്റിയെങ്കിലും മഡിഗ സമുദായത്തിനുള്ള അലിഖിത വിലക്ക് തുടരുകയാണെന്ന് പെമ്മനഹള്ളിയിലെ ദളിത് സമുദായാംഗം പറയുന്നു. അന്ധവിശ്വാസം കാരണം ആളുകള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഭയക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ആര്‍ത്തവമുള്ള സ്ത്രീകളും പ്രസവിച്ച സ്ത്രീകളും വീടിനു പുറത്ത് കഴിയുന്നത് വര്‍ഷങ്ങളായുള്ള പാരമ്പര്യമാണെന്നും ഇതില്‍ തെറ്റായൊന്നുമില്ലെന്നും 45 വയസ്സുകാരിയായ ജയമ്മ പറയുന്നു. വീടിനു പുറത്ത് പണിയുന്ന കൊച്ചു കുടിലിലാണ് സ്ത്രീകള്‍ കഴിയുക. വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഈ സമയത്ത് സ്ത്രീകള്‍ കഴിയുന്നതെന്നും ജയമ്മ പറയുന്നു.


തുമകുരു ജില്ലാ ‍ഡെപ്യൂട്ടി കമ്മിഷണര്‍ കെ.രാജേഷ് കുമാറും എസ്.പി. വംശി കൃഷ്‍ണയും കഴിഞ്ഞദിവസം ഗൊല്ലരഹട്ടി സന്ദര്‍ശിച്ചു. ഇരുവരും ഗ്രാമീണരോട് സംസാരിക്കുകയും ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്