ആപ്പ്ജില്ല

സിദ്ദിഖ് കാപ്പന് സിമി ബന്ധമെന്ന് യുപി സര്‍ക്കാര്‍; 'ഹാഥ്രസിൽ പോയത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്'

ഹാഥ്രസിലേയ്ക്ക് സിദ്ധിഖ് കാപ്പൻ പുറപ്പെട്ടത് നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നും ക്യാംപസ് ഫ്രണ്ടിൻ്റെ മുൻ നേതാക്കളാണ് സൗകര്യമൊരുക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Samayam Malayalam 14 Dec 2020, 5:11 pm
ന്യൂഡൽഹി: ഹാഥ്രസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി യുപി പോലീസ്. നിരോധിത സംഘടനയായ സിമിയുമായി സിദ്ദിഖ് കാപ്പന് ബന്ധമുണ്ടെന്നാണ് യുപി പോലീസിൻ്റെ ആരോപണം. സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിദ്ദിഖ് കാപ്പനെതിരായ പരാമര്‍ശങ്ങള്‍.
Samayam Malayalam Siddique Kappan
സിദ്ദിഖ് കാപ്പൻ Photo: BCCL/File


സംഘടനയുടെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളുമായി സിദ്ദിഖ് കാപ്പന് അടുത്ത ബന്ധമുണ്ടെന്ന് യുപി പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയെന്നാണ് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ അബ്ദുള്‍ മുകിത്, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഫൈസൽ, പി കോയ, ഗള്‍ഫാം ഹസൻ എന്നിവരുമായും കാപ്പന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: കേരളം പിടിക്കാൻ ക്രിസ്ത്യൻ വോട്ടുകൾ വേണം; മോദിയെ കാണാൻ സഭാനേതാക്കൾ; പുതിയ തന്ത്രമെന്ന് ബിജെപി

സിദ്ദിഖ് കാപ്പൻ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഹാഥ്രസിലേയ്ക്ക് പോയതെന്നാണ് യുപി പോലീസ് ആരോപിക്കുന്നത്. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫാണ് ഇവരുടെ സംഘത്തിന് ഹാഥ്രസ് സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയനെതിരെയും സത്യവാങ്മൂലത്തിൽ ആരോപണങ്ങളുണ്ട്. കെയുഡബ്ല്യൂജെ സംസ്ഥാനത്തെ എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും സംഘടനയല്ലെന്ന് വ്യക്തമാക്കുമെന്ന സത്യവാങ്മൂലത്തിൽ കെയുഡബ്ല്യൂജെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും ആരോപിക്കുന്നുണ്ട്.

Also Read: പാലാരിവട്ടം പാലം അഴിമതിക്കേസ്; മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അതേസമയം, സത്യവാങ്മൂലത്തിൽ യുപി സര്‍ക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാൻ കെയുഡബ്ല്യൂജെയ്ക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമയം അനുവദിച്ചിട്ടുണ്ട്. ജനുവരി മൂന്നാമത്തെ ആഴ്ച യൂണിയൻ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്