ആപ്പ്ജില്ല

'ലൗവ് ജിഹാദിനെതിരായ നിയമം'; യുപിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ശനിയാഴ്ചയായിരുന്നു ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ പുതിയ ഓർഡിനൻസിൽ ഒപ്പിടുന്നത്. വാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ളതാണ് നിയമം

Samayam Malayalam 29 Nov 2020, 6:27 pm
ബറേലി: ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ നിയമപ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ഒരു യുവതിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ബറേലി ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവർനിയൻ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ദ ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam Bareilly anti-conversion case
പരാതിക്കാരന്‍റെ വീടിന് പുറത്ത് യുപി പോലീസ്. PHOTO: TOI


ഷരീഫ് നഗർ സ്വദേശിയായ ടിക്കാറാം എന്നയാളാണ് പരാതിക്കാരനെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പ്രസ്താവനയിലൂടെ അറിയിച്ചു. ഉവൈസ് അഹമ്മദ് എന്ന യുവാവ് തന്റെ മകളെ പ്രലോഭിപ്പിച്ച് മതംമാറ്റാൻ ശ്രമിക്കുന്നെന്നാണ് പരാതി. ഐപിസി വകുപ്പുകൾ പ്രകാരവും പുതിയ മതപരിവർത്തന നിരോധന നിയമപ്രകാരവുമാണ് ഉവൈസ് അഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.

Also Read : ലൗ ജിഹാദ്; കുറ്റക്കാർക്ക് വധശിക്ഷയോ ജീവപര്യന്തമോ നൽകണം; പ്രഗ്യാ സിങ് ഠാക്കൂർ

ശനിയാഴ്ചയായിരുന്നു ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ പുതിയ ഓർഡിനൻസിൽ ഒപ്പിടുന്നത്. വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ളതാണ് യുപി സർക്കാരിന്റെ ഓർഡിനൻസ്. നിയമപ്രകാരം ചതിച്ചോ നിർബന്ധിച്ചോ മതംമാറ്റുന്നത് പത്ത് വർഷം വരെ തടവും 50000 രൂപവരെ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

കരട് ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകി നാലുദിവത്തിനുള്ളിലാണ് ഇത് നിയമമായിരിക്കുന്നത്. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം തടയുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Also Read : സംസ്ഥാനത്ത് ഇന്ന് അയ്യായിരത്തിലേറെ കൊവിഡ് കേസുകൾ; 5861 പേർക്ക് രോഗമുക്തി

ലൗ ജിഹാദ് കേസുകളിൽ വധശിക്ഷയോ ജീവപര്യന്തമോ നൽകണമെന്ന് ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംഘടിത സഹായം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയാണിതെന്നായിരുന്നു ഭോപ്പാൽ എംപികൂടിയായ പ്രഗ്യാ സിങ്ങിന്‍റെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്