ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. തപാൽവോട്ടുകളാണ് ആദ്യമെണ്ണുക. പത്തുമണിയോടെ ആദ്യഫലങ്ങൾ പുറത്തുവരും. ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഭരണവിരുദ്ധ തരംഗം നിലനിന്നിരുന്നതെന്നും ഏതൊക്കെ വന്മരങ്ങളാണ് വീഴുകയെന്നതും ഇന്ന് പതിനൊന്ന് മണിയോടെ തന്നെ വ്യക്തമായേക്കും.
എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപി വോട്ടെണ്ണലിലേക്ക് കടക്കുന്നത്. യു പി, മണിപ്പുർ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് മേൽക്കൈ പ്രവചിക്കുന്നതായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ഗോവയിലും ഉത്തരാഖണ്ഡിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണെന്നും പഞ്ചാബിൽ ആം ആദ്മി ഭരണം പിടിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.
Also Read : യുപി ബിജെപി തൂത്തുവാരും; പഞ്ചാബിൽ 'ആപ്പ്'; 'കോൺഗ്രസിന്റെ സ്ഥിതി ദയനീയം'
അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉത്തർപ്രദേശിലെ ജനവിധി തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഏറെ നിർണായകമാണ് ജനവിധി. തെരഞ്ഞെടുപ്പ് വിധി അനുകൂലമായാലുള്ള നടപടികളിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ കടന്നുകഴിഞ്ഞു.
ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും മണിപ്പുരിൽ 60 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
യുപിയിൽ ഏഴ് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടി മികച്ച പ്രചാരണം നടത്തിയിരുന്നു. കർഷക പ്രക്ഷോഭം അടക്കമുള്ള വിഷയം ഉയർത്തിയായിരുന്നു എസ്പി ക്യാമ്പിന്റെ പ്രചാരണം. എന്നാൽ ഇത്തരം എതിർഘടകങ്ങളെ ബിജെപി മറികടന്നുവെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Also Read : ബിജെപിയെ പുറത്താക്കണം; ഗോവയിൽ മമതയെ കൂടെക്കൂട്ടാൻ കോൺഗ്രസ്; തിരക്കിട്ട ചര്‍ച്ചകളുമായി നേതാക്കള്‍
ഗോവയിൽ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർഥികളെ റിസോർട്ടിലേക്ക് മാറ്റി. കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ ഗോവയിലെത്തിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ട്. സർക്കാർ രൂപീകരിക്കുന്നതുവരെ ഡികെ ശിവകുമാറും സംഘവും ഗോവയിൽ തുടരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനം പഞ്ചാബാണ്. എന്നാൽ ഇവിടെ കോൺഗ്രസിനെ വീഴ്ത്തി ആം ആദ്മി പാർട്ടി അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.