കൊൽക്കത്ത: ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളിലെ 30 നിയമസഭാ സീറ്റുകളിലേക്കും അസമിലെ 47 ഇടത്തേക്കുമാണ് ഒന്നാംഘട്ടത്തിൽ ജനങ്ങൾ വിധിയെഴുതുക. ബംഗാളിൽ പ്രചാരണപ്രവർത്തനങ്ങളുൾപ്പെടെ അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു നടന്നത് എന്നത് തന്നെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുകയാണ്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്ങ്.
Also Read: കൊവിഡ്: മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രി കർഫ്യൂ, ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം
അസമിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് മൂന്നാംഘട്ടം ഏപ്രിൽ ആറിനും. അതേസമയം പശ്ചിമബംഗാളിൽ എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 30 സീറ്റുകളിലും ഭരണകക്ഷിയായ തൃണമുൽ കോൺഗ്രസും ബിജെപിയും നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്.
അതേസമയം ബംഗാളിലെ പുരുളിയയിൽ പോളിംഗിന് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് ആക്രമിക്കപ്പെട്ടു. മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത്. ബസിന് തീവെയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്. ബംഗാളിൽ 684 കമ്പനി അർധസൈനിക വിഭാഗത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 10,288 പോളിങ് ബൂത്തുകളാണ് ഇവിടെ ഉള്ളത്.