കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം. കരീംപുര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന ബിജെപി ഉപാധ്യക്ഷനുമായ ജയ് പ്രകാശ് മജുംദാറിനെ ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‍തു. മണ്ഡലത്തിലെ ഒരു പോളിങ് ബൂത്ത് സന്ദര്‍ശിക്കാനെത്തിയ മജുംദാറിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും റോഡില്‍ നിന്ന് താഴത്തെ കുഴിയിലേക്ക് ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവിടുത്തെ പോളിങ് ബൂത്തില്‍ ആളുകളെ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് അറിഞ്ഞാണ് താന്‍ സ്ഥലത്തെത്തിയതെന്നും എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെ ആക്രമിക്കുകയായിരുന്നെന്നും മജുംദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ആക്രമിച്ചത് തൃണമൂല്‍ ഗുണ്ടകളാണെന്നും ബംഗാളില്‍ ജനാധിപത്യം അവസാനിച്ചുവെന്നതിന്‍റെ ഏറ്റവും വ്യക്തമായ തെളിവാണിതെന്നും മജുംദാര്‍ പറഞ്ഞു.
തന്നെ ആക്രമിച്ചതു കൊണ്ട് താന്‍ ഭയന്ന് പിന്‍മാറില്ല. എല്ലാ ബൂത്തുകളിലും സന്ദര്‍ശനം നടത്താന്‍ തന്നെയാണ് തീരുമാനമെന്നും സംഭവത്തെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിശദീകരണം. പ്രദേശവാസികളാണ് ബിജെപി നേതാവിനെ കയ്യേറ്റം ചെയ്‍തതെന്നും നാട്ടുകാരോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്നാണ് സംഭവമുണ്ടായതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറയുന്നത്.
അതേ സമയം സംഭവത്തെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിങ് ഉദ്യോഗസ്ഥരോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി. ബംഗാളില്‍ കരീംപുര്‍ ഉള്‍പ്പെടെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍,ഖരാജ്‍പുര്‍ മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും കാലിയഗഞ്ച് മണ്ഡലം കോണ്‍ഗ്രസിന്‍റെയും സിറ്റിങ് സീറ്റുകളാണ്.