ആപ്പ്ജില്ല

എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം?

Lok sabha elections 2024: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചതോടെയാണ് കോഡ് ഓഫ് കണ്ടക്ട് നിലവിൽ വന്നത്. രാഷ്ട്രീയ പാർട്ടികൾ ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെ പെരുമാറണമെന്നതിലേക്കുള്ള നിർദ്ദേശങ്ങളാണിവ. ഇവ ലംഘിക്കപ്പെട്ടാൽ ഇന്ത്യൻ നിയമങ്ങൾ പ്രകാരമുള്ള ഇടപെടലുകൾ നടത്താൻ കമ്മീഷന് കഴിയും.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 17 Mar 2024, 2:43 pm

ഹൈലൈറ്റ്:

  • ജാതിമത വിഭാഗങ്ങൾ തമ്മിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കരുത്
  • ലൗഡ് സ്പീക്കർ പോലുള്ളവ ഉപയോഗിക്കാൻ പെർമിഷൻ മുൻകൂട്ടി വാങ്ങണം
  • റാലികൾ സംഘടിപ്പിക്കുമ്പോൾ അവയുടെ റൂട്ട് നേരത്തെക്കൂട്ടി നിശ്ചയിച്ചിരിക്കണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam election commission of india rajiv kumar
എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം?
ഒരു തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന എല്ലാ കക്ഷികളും അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകളെയാണ് മാതൃകാ പെരുമാറ്റച്ചട്ടമെന്ന് വിളിക്കുന്നത്. പ്രചാരണം, പോളിങ്, വോട്ടെണ്ണൽ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമാധാനപരവും കൃത്യതയാർന്നതുമാക്കി മാറ്റുക എന്നതാണ് ഈ പെരുമാറ്റച്ചട്ടങ്ങളുടെ ഉദ്ദേശ്യം. സംസ്ഥാന ഭരണസംവിധാനം, പൊതുപണം തുടങ്ങിയവയെ ഭരിക്കുന്ന കക്ഷി ദുരുപയോഗം ചെയ്യുന്നത് ഇത് തടയുന്നു. ഈ പെരുമാറ്റച്ചട്ടത്തിന് വേണ്ടി പ്രത്യേക ബില്ലുകളൊന്നും പാസ്സാക്കപ്പെട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം: ചരിത്രം

കേരളത്തിൽ നിന്നാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് നമുക്കറിയാം. ഇഎംഎസ് സർക്കാരിനെ 1959 ജൂലൈ 31ന് കേന്ദ്രം പിരിച്ചുവിട്ടതിനു ശേഷം ഗവർണറുടെ ഭരണത്തിൻകീഴിലായി കേരളം. പിന്നീട് തെരഞ്ഞെടുപ്പ് നടക്കുന്നത് 1960 ഫെബ്രുവരി 1നാണ്. ഈ അസംബ്ലി തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പെരുമാറ്റച്ചട്ടം സൃഷ്ടിക്കാൻ അന്നത്തെ അഡ്മിനിസ്ട്രേഷൻ ശ്രമിച്ചു. ഇതിനുശേഷം എട്ടു വർഷത്തിനു ശേഷം 1968 സെപ്തംബർ 26നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യത്തെ പെരുമാറ്റച്ചട്ടം പുറത്തിറക്കുന്നത്. അന്നതിനു പേര് 'മിനിമം കോഡ് ഓഫ് കണ്ടക്ട്' എന്നായിരുന്നു. 1968-69 കാലത്തെ ഇടക്കാല തെരഞ്ഞെടുപ്പികളിലാണ് ആദ്യത്തെ മിനിമം കോഡ് ഓഫ് കണ്ടക്ട് പ്രയോഗിച്ചത്. തുടർന്ന് 1979, 1982, 1991 and 2013 തുടങ്ങിയ വർഷങ്ങളിൽ കോഡ് ഓഫ് കണ്ടക്ട് പുതുക്കപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവുമുണ്ട്.

പ്രധാന ചട്ടങ്ങള്‍?

2014ലെ പെരുമാറ്റ ചട്ടപ്രകാരം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ എട്ട് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ പ്രത്യേക തലക്കെട്ടുകളിൽ ഇലക്ഷൻ കമ്മീഷന പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. പൊതുചട്ടം ആണ് ഇവയിൽ ആദ്യത്തേത്. രണ്ടാമതായി പൊതു യോഗങ്ങള്‍ എങ്ങനെ സംഘടിപ്പിക്കണമെന്നതിനുള്ള നിർദ്ദേശം നൽകിയിരിക്കുന്നു. ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളാണ് അടുത്തത്. പോളിങ് ദിവസം പാർട്ടികളും സർക്കാരുമെല്ലാം പാലിക്കേണ്ട വ്യവസ്ഥകളാണ് മറ്റൊന്ന്. പോളിങ് ബൂത്തുകള്‍, നിരീക്ഷകര്‍, അധികാരത്തിലുള്ള പാര്‍ട്ടി, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകള്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വേറെയും വ്യവസ്ഥകൾ വിവരിച്ചിരിക്കുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
പൊതുചട്ടം അഥവാ ജനറൽ കണ്ടക്ട്

വിവിധ ജാതിമത വിഭാഗങ്ങൾ തമ്മിൽ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ പാർട്ടികളോ പ്രവർത്തകരോ നേതാക്കളോ ഏർപ്പെടരുത് എന്നതാണ് ഈ ചട്ടത്തിലെ ആദ്യത്തെ വ്യവസ്ഥ. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ത്ഥികളെയും അവരുടെ നയങ്ങളെയും വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷെ അത് ആരോഗ്യകരമായ രീതിയിലായിരിക്കണം. ആരുടെയും സ്വകാര്യ ജീവിതത്തെ പരാമർശിച്ചുള്ള പ്രചാരണമരുത്. പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാൻ പാടില്ല. പള്ളികളോ ക്ഷേത്രങ്ങളോ ചർച്ചുകളോ മറ്റ് ആരാധനാകേന്ദ്രങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള 48 മണിക്കൂർ കാലയളവിൽ പോളിങ് സ്റ്റേഷന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ പ്രചാരണം നടത്തരുത്. സ്വകാര്യ വ്യക്തികളുടെ ചുവരുകളോ പറമ്പുകളോ കെട്ടിടങ്ങളോ രാഷ്ട്രീയ പാർട്ടികൾ അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടുള്ളതല്ല.

പൊതുയോഗങ്ങള്‍ എങ്ങനെ സംഘടിപ്പിക്കണം?

പൊതുയോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ സാധാരണ പാലിക്കാറുള്ള എല്ലാ നിബന്ധനകളും ഇവിടെയും പാലിക്കണം. അതത് ലോക്കല്‍ പൊലീസിനെ കണ്ട് അനുമതി വാങ്ങേണ്ടതുണ്ട്. റാലികള്‍ക്ക് വേണ്ട സുരക്ഷ അതാത് ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായിരിക്കും. പ്രദേശത്ത് ഏതെങ്കിലും നിരോധനാജ്ഞകളോ മറ്റോ നിലവിലുണ്ടെങ്കിൽ അത് പാലിക്കാൻ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും ബാധ്യസ്ഥരാണ്. ലൗഡ് സ്പീക്കർ പോലുള്ളവ ഉപയോഗിക്കാൻ ആവശ്യമായ പെർമിഷൻ ലഭിക്കാൻ മുൻകൂട്ടി അപേക്ഷിക്കുകയെന്നത് അതത് പാർട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ഉത്തരവാദിത്വമാണ്. യോഗങ്ങൾ അലമ്പാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ യോഗം നടത്തിപ്പുകാർ അവരെ കൈകാര്യം ചെയ്യാൻ പാടുള്ളതല്ല. അതിന് പോലീസിന്റെ സഹായം തേടണം.

അ‍ഞ്ചിലൊന്ന് വോട്ടർമാരും അവർ; 30 വയസ്സിന് താഴെയുള്ളവർ തീരുമാനിക്കും വിധി; ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത
രാഷ്ട്രീയറാലികൾ എങ്ങനെ സംഘടിപ്പിക്കണം?

റാലികൾ സംഘടിപ്പിക്കുമ്പോൾ അവയുടെ റൂട്ട് നേരത്തെക്കൂട്ടി നിശ്ചയിച്ചിരിക്കണം. ഇത് പോലീസിനെയും ബന്ധപ്പെട്ട മറ്റ് അധികാരികളെയും അറിയിക്കുകയും വേണം. ഈ റൂട്ട് തോന്നിയപടി മാറ്റാനാകില്ല. എതിരാളികളുടെ കോലങ്ങള്‍ നിര്‍മ്മിക്കാനോ കത്തിക്കാനോ പാടില്ല. ഒരേ റൂട്ടില്‍ രണ്ട് എതിര്‍ പാര്‍ട്ടിക്കാര്‍ ഒരേസമയം റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പരസ്പരം അഭിമുഖീകരിക്കാത്ത തരത്തില്‍ വേണം റാലി നടത്താന്‍. റോഡിൽ ബ്ലോക്കുണ്ടാക്കുന്ന തരത്തിൽ റാലികൾ നടത്തരുത്. വാഹനങ്ങൾക്ക് പോകാൻ സൗകര്യം ഒരുക്കിയിരിക്കണം. വളരെ വലിയ റാലിയാണെങ്കിൽ അവ പല വിഭാഗങ്ങളായി മുറിച്ച് ഇടയിൽ ഗ്യാപ്പിട്ട് വേണം നടത്താൻ.

പോളിങ് ദിവസം പാലിക്കേണ്ട കാര്യങ്ങൾ

പോളിങ് ദിവസം പോളിങ് ബൂത്തിനകത്ത് ചുമതലകളുള്ള പാർട്ടിയുടെ ആളുകൾ പാര്‍ട്ടിയുടെ പേരും ചിഹ്നവുമടങ്ങിയ ബാഡ്ജ് ധരിക്കണം. വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ ഉദ്യോഗസ്ഥരോട് സഹകരിക്കണം. പാർട്ടികൾ തങ്ങൾ അധികാരപ്പെടുത്തിയ പ്രവർത്തകർക്ക് ബാഡ്ജ് വിതരണം ചെയ്തിരിക്കണം. പാർട്ടികളുടെ ചിഹ്നമില്ലാത്ത സ്ലിപ്പുകൾ വേണം വോട്ടർമാർക്ക് നൽകാൻ. പോളിങ് ദിവസവും അതിനു മുന്നത്തെ 48 മണിക്കൂർ നേരവും പ്രവർത്തകർക്കിടയിൽ മദ്യം വിതരണം ചെയ്യപ്പെടുന്നില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പാക്കണം. സ്ഥാനാർത്ഥികളുടെ കാമ്പുകൾ ലളിതമായിരിക്കണം. അതിൽ ചിഹ്നങ്ങളും മറ്റും പതിക്കരുത്. അവിടെ ഭക്ഷണ വിതരണം നടത്തരുത്.

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 26 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും; ഫലപ്രഖ്യാപനം ജൂൺ നാലിന്
പോളിങ് ബൂത്തുകള്‍

തെരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിക്കും. സ്ഥാനാർത്ഥികൾക്കോ ഏജന്റുമാർക്കോ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് ‍ഈ നിരീക്ഷകരെ അറിയിക്കാവുന്നതും പരിഹാരം തേടാവുന്നതുമാണ്.

അധികാരത്തിലുള്ള പാർട്ടിക്കുള്ള നിർദ്ദേശങ്ങൾ

തങ്ങള്‍ക്ക് നിലവിലുള്ള അധികാരങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗിക്കാൻ പാടുള്ളതല്ല. സർക്കാരിന്റെ വാഹനങ്ങളോ മറ്റേതെങ്കിലും സൗകര്യങ്ങളോ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ പാടില്ല. പൊതുപരിപാടികൾ നടത്തുന്ന പൊതുസ്ഥലങ്ങൾ ഭരിക്കുന്ന കക്ഷിക്ക് മാത്രം ഉപയോഗിക്കാവുന്ന നിലയിൽ ഏതെങ്കിലും പ്രവർത്തനം നടത്തരുത്. പൊതുവായ സൗകര്യങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനാകണം. റെസ്റ്റ് ഹൗസുകളോ ഇതര സർക്കാർ താമസ സൗകര്യങ്ങളോ സ്വന്തം പാർട്ടിക്കാർക്കായി ദുരുപയോഗം ചെയ്യരുത്. എല്ലാവർക്കും അത്തരം സൗകര്യങ്ങൾ ലഭ്യമാകണം. ഇവിടങ്ങൾ പ്രചാരണ ഓഫീസുകളാക്കാനും മറ്റും സമ്മതിക്കരുത്. ഭരിക്കുന്ന പാർട്ടി മാധ്യമങ്ങളിൽ സ്വന്തം കക്ഷിക്കു വേണ്ടി ഏതെങ്കിലും തരത്തിലുള്ള പരസ്യം പ്രസിദ്ധപ്പെടുത്താൻ പാടില്ല. മന്ത്രിമാരോ മറ്റ് അതോരിറ്റികളോ തങ്ങൾക്ക് വിവേചനാധികാരമുള്ള ഫണ്ടുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്ന കാലയളവിൽ അനുവദിക്കാൻ പാടുള്ളതല്ല.

ഇനി 'പ്രചാരണച്ചൂട്' കൂടും; ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ ഒറ്റഘട്ടമായി; വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികൾ അറിയാം
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍?

രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ ആസ്പദിച്ചാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം രൂപീകരിച്ചിട്ടുള്ളത്. നിയമനടപടികൾ ആ നിലയ്ക്കാണ് വരിക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ കമ്മീഷന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടികള്‍ക്കും നോട്ടീസയയ്ക്കും. നോട്ടീസ് ലഭിച്ചാൽ അവര്‍ക്ക് അതിന് മറുപടി നൽകാം. കുറ്റക്കാരെന്ന് സമ്മതിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും രേഖാമൂലമുള്ള ശാസന ഉണ്ടാകും. വലിയ അതിക്രമങ്ങളാണ് നടന്നതെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഐപിസി അനുസരിച്ചോ ഇന്‍കം ടാക്സ് ആക്ട് അനുസരിച്ചോ ഒക്കെ കേസെടുക്കാവുന്നതാണ്.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്