ആപ്പ്ജില്ല

മണ്ഡലകാലം ഞായറാഴ്ച മുതൽ, ശബരിമല വിധി ഉടൻ; അയോധ്യയ്ക്ക് പിന്നാലെ സുപ്രീംകോടതിയിലേക്ക് കാതോർത്ത് രാജ്യം

പതിറ്റാണ്ടുകൾ നീണ്ട അയോധ്യ വിധി പ്രസ്താവിക്കാൻ അവധി ദിവസമായ ശനിയാഴ്ച തെരഞ്ഞെടുത്തതുപോലെ ശബരിമലയിലും അപ്രതീക്ഷിത നീക്കം ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.

Samayam Malayalam 12 Nov 2019, 12:00 pm
ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യം കാത്തിരുന്ന അയോധ്യ തര്‍ക്കക്കേസിൽ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഇനി സുപ്രധാനമായ ശബരിമല യുവതി പ്രവേശനം സംബന്ധിച്ച കേസിലാണ് വിധി പറയാനിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. അയോധ്യ വിധി പ്രസ്താവിക്കാൻ അവധി ദിവസമായ ശനിയാഴ്ച തെരഞ്ഞെടുത്തതുപോലെ ശബരിമലയിലും അപ്രതീക്ഷിത നീക്കം ഉണ്ടാകുമോ എന്ന ആകാക്ഷയിലാണ് രാജ്യം.
Samayam Malayalam Sabarimala Verdict


മണ്ഡലകാലത്തിന് മുന്നേ എത്തുമോ ശബരിമല വിധി?

സുപ്രധാനമായ ശബരിമല വിധിക്കായി എല്ലാ കണ്ണുകളും സുപ്രീംകോടതിയിൽ തന്നെയാണ്. അപ്രതീക്ഷിതമായി അയോധ്യ വിധി പറഞ്ഞതുപോലെ ഒരും നീക്കം ശബരിമലയിൽ ഉണ്ടായാലും അത്ഭുതമില്ല. എന്നാൽ നവംബര്‍ 17 ന് വൃശ്ചികം ഒന്ന് (മണ്ഡലകാലം) ആരംഭിക്കുകയാണ്. ശബരിമല യുവതി പ്രവേശന വിധി മണ്ഡലകാലത്തിന് മുന്നേ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീര്‍ത്ഥാടകര്‍.

Also Read: ശബരിമലയെ അയോധ്യ വിധി സ്വാധീനിക്കുമോ?; രണ്ടിലും പ്രധാന ഘടകം വിശ്വാസം തന്നെയെന്ന് രാം ലല്ലയുടെ അഭിഭാഷകൻ

സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രഞ്ജൻ ഗൊഗോയി നവംബര്‍ 17 ന് വിരമിക്കും. നവംബര്‍ 17 ഞായറാഴ്ച കൂടി ആയതിനാൽ, ഈ ദിവസം വിധി പ്രസ്താവം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗുരുനാനാക്ക് ജയന്തിയുടെ അവധിക്കുശേഷം സുപ്രീംകോടതി നവംബര്‍ 13 ന് തുറക്കും. ഈ ദിവസവും സുപ്രധാന വിധികള്‍ ഉണ്ടായേക്കില്ല. പിന്നീട് 14, 15 ദിവസങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അവസാന പ്രവര്‍ത്തി ദിവസം നവംബര്‍ 15 ആണെന്നതും ശ്രദ്ധേയമാണ്. അതേസമയം പുനപരിശോധന ഹര്‍ജികളിലെ വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെയും വന്നിട്ടില്ല.



ശബരിമല വിധി വ്യാഴാഴ്ചയോ? സാധ്യത കൂടുതൽ


ഗുരുനാനാക്ക് ജയന്തിയുടെ അവധിക്കുശേഷം ബുധനാഴ്ച സുപ്രീംകോടതി തുറക്കും. ഈ ദിവസം ഉച്ചവരെ മൂന്ന് ബെഞ്ചുകൾക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേതൃത്വം നൽകുന്നത്. ത്രിപുര ഹൈക്കോടതി ജഡ്ജിയുടെ നിയമനം, കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനം, ഉന്നാവ് കേസ് എന്നിവ സംബന്ധിച്ച ഹര്‍ജികളാണ് ബുധനാഴ്ച കോടതി പരിഗണിക്കുക. ഉച്ചയ്ക്കുശേഷം ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന ബെഞ്ചുകള്‍ ഉണ്ടാകില്ല.

വ്യാഴാഴ്ച രഞ്ജൻ ഗൊഗോയി നേതൃത്വം നൽകുന്ന ബെഞ്ചുകളിൽ സുപ്രധാന വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ദിവസം ഒരു ബെഞ്ചിന് ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പിന് ബുധനാഴ്ച വൈകിട്ട് മാത്രമാണ് സാധ്യത. അതേസമയം വ്യാഴാഴ്ചയും വിധി ഉണ്ടായില്ലെങ്കിൽ അവസാന പ്രവര്‍ത്തിദിവസമായ വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് തെര‍ഞ്ഞെടുത്തേക്കാം. അല്ലെങ്കിൽ അയോധ്യ വിധി പറഞ്ഞതുപോലെ അവധി ദിവസമായ ശനിയാഴ്ച ശബരിമല വിധിക്കായി തെരഞ്ഞെടുക്കാനുമുള്ള സാധ്യത മങ്ങുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രമാണ് അവധി ദിനങ്ങളിൽ കോടതി സിറ്റിങ് നടത്താറുള്ളത്.

സുപ്രീംകോടതി എന്തായിരിക്കും ശബരിമലയിൽ വിധിക്കുക?

Also Read: ശബരിമല വിധി വരാനിരിക്കെ ലോക് നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അവധിയില്‍


ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള വനിതകൾക്ക് ഉപാധികളില്ലാതെ പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബർ 28 ലെ സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയാനിരിക്കുന്നത്. ശബരിമലയിൽ യുവതികൾക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് യങ് ലോഴ്സ് അസോസിയേഷൻ 2009 ൽ സമര്‍പ്പിച്ച ഹര്‍ജിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ കേരളം വൻ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും ഉള്‍പ്പെടെ 65 പരാതികളാണ് സുപ്രീംകോടതിയിൽ എത്തിത്. മേയിൽ ഹര്‍ജികളിൽ വാദം കേട്ടശേഷം വിധി പ്രസ്താവത്തിന് മാറ്റിവയ്ക്കുകയായിരുന്നു.

അയോധ്യ ഭൂമിത്തര്‍ക്കക്കേസിലെ ഭരണഘടന ബെഞ്ചിൻ്റെ വിധി വിശ്വാസുവുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ സ്വാധീനം ചെലുത്താനുള്ള സാധ്യത അഭിഭാഷകര്‍ തള്ളിക്കളയുന്നില്ല. മതവിശ്വാസങ്ങളെ വ്യാഖ്യാനിക്കുന്നതിൽ നിന്ന് മതേതര സ്ഥാപനങ്ങള്‍ വിട്ടുനിൽക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ വിധി പ്രസ്താവിച്ചത്. ഒരു വിശ്വാസിയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കോടതി അംഗീകരിക്കണമെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിൾ 25 തകര്‍ക്കുന്നത് അപകടകരമാണെന്നും ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതേ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡുമാണ് ശബരിമല പുനപരിശോധന ഹര്‍ജികളിൽ വിധി പറയാനിരിക്കുന്ന അഞ്ചംഗ ബെഞ്ചിലെ രണ്ട് അംഗങ്ങള്‍. അയോധ്യ വിധിയിലെ കോടതിയുടെ നിലപാട് ശബരിമല വിധിയിൽ ഉണ്ടാകുമോ എന്നത് അറിയാൻ കാത്തിരിക്കേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്