തിരിച്ചു പോകാൻ ഉദ്ദേശമില്ല
അതേസമയം, സമരം അവസാനിപ്പിച്ച് ഉടൻ തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ആറു മാസത്തേയ്ക്ക് ഡൽഹിയിൽ തുടരാൻ ആവശ്യമായ ഭക്ഷണസാധനങ്ങള്‍, പാത്രങ്ങള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള കമ്പിളിപ്പുതപ്പുകള്‍, മൊബൈൽ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിങ് പോയിൻ്റുകള്‍ എന്നിവ ഉള്‍പ്പെടെ ട്രാക്ടറുകളിൽ നിറച്ചാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ നിന്ന ശേഷം തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ദീര്‍ഘകാലം തുടരാൻ ആവശ്യമായ സാമഗ്രികള്‍ തങ്ങളുടെ കൈവശമുണ്ടെന്നും കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കും വരെ സമരം അവസാനിപ്പിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
കർഷകരുടെ യോഗം
ഒരു ലക്ഷത്തോളം കര്‍ഷകര്‍
പ്രായമായ സ്ത്രീകളടക്കം ഒരു ലക്ഷത്തോളം കര്‍ഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്യുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ വടക്കൻ ഡൽഹിയിലെ ബുരാരിയിലെ ഗ്രൗണ്ടിലേയ്ക്ക് പോകില്ലെന്നും ദേശീയ പാതയിൽ തന്നെ സമരവുമായി തുടരുമെന്നുമാണ് സമരക്കാരുടെ നിലപാട്. പഞ്ചാബിനും ഹരിയാനയ്ക്കും പുറമെ ഉത്തര്‍ പ്രദേശിലെ മീററ്റ്, മുസാഫര്‍ നഗര്‍, ഘാസിപൂര്‍ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കര്‍ഷകരും പ്രതിഷേധത്തിനായി എത്തി. ഘാസിപൂര്‍ അതിര്‍ത്തിയിലെത്തിയ ഇവര്‍ പോലീസിൻ്റെ ബാരിക്കേഡുകള്‍ മുറിച്ചു കടന്ന് നഗരത്തിൽ പ്രവേശിച്ചു. എന്നാൽ പിന്നീട് ഇവര്‍ പിന്നോട്ടു നീങ്ങി അതിര്‍ത്തിയിൽ തന്നെ നിലയുറപ്പിച്ചു.
ചര്‍ച്ച ഡിസംബര്‍ മൂന്നിന്
രണ്ട് ദിവസത്തെ പ്രതിഷേധ പരിപാടികള്‍ക്ക് ശേഷം സമരത്തിൻ്റെ ഭാവി ഞായറാഴ്ചത്തെ സുപ്രധാന യോഗത്തിലായിരിക്കും തീരുമാനിക്കുക. നിലവിൽ ഹൈവേയിൽ ന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പതിനൊന്നു മണിയ്ക്ക് ഒരിക്കൽ കൂടി യോഗം ചേരുന്നുണ്ടെന്നും കര്‍ഷകര്‍ അറിയിച്ചു. അതേസമയം, കേന്ദ്രസര്‍ക്കാരും സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
നിബന്ധനയുമായി അമിത് ഷാ
ഡിസംബര്‍ മൂന്നിന് സമരക്കാരുമായി ചര്‍ച്ച നടത്താമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരിക്കുന്നതെങ്കിലും അതിനു മുൻപു തന്നെ ചര്‍ച്ച വേണമെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കേന്ദ്രം ഏതു സമയവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ബുരാരിയിലെ ഗ്രൗണ്ടിലേയ്ക്ക് സമരം നീക്കാതെ ചര്‍ച്ചയില്ലെന്നാണ്അമിത് ഷാ അറിയിച്ചിരിക്കുന്നത്. ബുരാരിയലെ ഗ്രൗണ്ടിലെത്തിയാൽ ഉടൻ തന്നെ ചര്‍ച്ച നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധരാണെന്നും അമിത് ഷാ വ്യക്തമാക്കി. ബുരാരിയിലെ ഗ്രൗണ്ടിൽ പ്രതിഷേധം സംഘടിപ്പിക്കാൻ പോലീസ് അനുമതി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.