ആപ്പ്ജില്ല

ബിഹാർ മന്ത്രിസഭയിലുണ്ടാകില്ല; നയം വ്യക്തമാക്കി ജിതന്‍ റാം മാഞ്ചി

എച്ച്എഎമ്മിന്‍റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജിതന്‍ റാം മാഞ്ചിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് മാഞ്ചിയുടെ പാർട്ടിക്ക് ലഭിച്ചത്

Samayam Malayalam 13 Nov 2020, 4:13 pm
പട്‌ന: ബിഹാറില്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ, സർക്കാരിൽ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവ് ജിതന്‍ റാം മാഞ്ചി. എച്ച്എഎമ്മിന്‍റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
Samayam Malayalam jitan-ram-manjhi
ജിതൻ റാം മാഞ്ചി. PHOTO: TOI


ബിഹാർ നിമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളാണ് എച്ച്എഎമ്മിന് ലഭിച്ചത്. മുൻ മുഖ്യമന്ത്രി കൂടിയായ ജിതൻ റാം മാഞ്ചിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹത്തെ പാർട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ എച്ച്എഎം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് പറഞ്ഞ മാഞ്ചി പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തു.

Also Read : ബിഹാർ മുഖ്യമന്ത്രിയെ ഇന്നറിയാം; എൻഡിഎ ഇന്ന് യോഗം ചേരും

അതേസമയം പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാർക്ക് എൻഡിഎയിൽ ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാമെന്നും ജിതൻ റാം മാഞ്ചി പറഞ്ഞു. 'നിതീഷ് കുമാറിന്‍റെ വികസന നയങ്ങൾ കോണ്‍ഗ്രസിന്‍റേതിൽനിന്ന് വിഭിന്നമല്ല. സംസ്ഥാനത്തിന്റെ താല്‍പര്യമനുസരിച്ചല്ലാത്ത വിഷയങ്ങളില്‍നിന്ന് അദ്ദേഹം മാറിനില്‍ക്കുന്നുമുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തില്‍ പങ്കാളികളാവാം.' ജിതന്‍ റാം മാഞ്ചി പറഞ്ഞു.

Also Read : ബിഹാറിൽ തിരിച്ചടിയായത് കോൺഗ്രസിന് 70 സീറ്റ് നൽകിയത്; രൂക്ഷവിമർശനവുമായി CPI ML

ബിഹാറിൽ പുതിയ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് ഉച്ചയ്ക്ക് ശേഷം പറ്റ്നയിൽ എൻഡിഎ യോഗം ചേരുന്നുണ്ട്. ഇതിലാകും മുഖ്യമന്ത്രിയെ സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്